എറണാകുളം: വൈപ്പിനിൽ നിന്ന് കൊച്ചി നഗരത്തിലേക്കുള്ള പുതിയ നാല് കെഎസ്ആർടിസി ബസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിർവഹിച്ചു. അതേസമയം, സ്വകാര്യ ബസുകൾക്ക് കൂടി നഗര പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ഘാടന വേദിയ്ക്കരികിൽ ബിജെപി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്ന് മാസത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. വൈപ്പിൻ ബസുകളുടെ നഗര പ്രവേശനത്തിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സ്വകാര്യ ബസുകളുടെ പ്രവേശനം സാധ്യമാക്കാനായി നിയമ തടസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്.
നടപടി ക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് ജനുവരി 31ന് ഒരു യോഗം കൂടി ചേരുന്നുണ്ട്. പ്രതിഷേധങ്ങൾ വക വെക്കാതെ സമയബന്ധിതമായി നഗര പ്രവേശനം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗത വകുപ്പ് പുതിയ പരിഷ്‌കാരങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. കെ സ്വിഫ്റ്റ് പദ്ധതി, ബഡ്‌ജറ്റ് ടൂറിസം പദ്ധതി, ഇലക്ട്രിക് ബസുകൾ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. രാജ്യത്തെ പൊതു ഗതാഗത രംഗത്തിന് തന്നെ അഭിമാനമായ ഗ്രാമ വണ്ടി പദ്ധതിയും കേരളത്തിലെ വിവിധ ജില്ലകളിൽ ആരംഭിച്ചു കഴിഞ്ഞു. ആത്മാർഥതയുള്ള ജീവനക്കാരാണ് കെഎസ്ആർടിസിയെ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ഗോശ്രീ പാലം വഴി നഗരത്തിലെത്തുന്ന സ്വകാര്യ ബസുകളുടെ യാത്ര ഹൈക്കോടതി ജംഗ്ഷൻ വരെയായിരുന്നു അനുവദിച്ചിരുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഉൾപ്പടെ എത്തേണ്ടവർ ഇവിടെ നിന്നും മറ്റു ബസുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ഇതോടെയാണ് വൈപ്പിൻ ബസുകളുടെ നഗരപ്രവേശനമെന്ന ആവശ്യം ദീർഘകാലമായി ദ്വീപ് നിവസികൾ ഉന്നയിച്ചു വരുന്നത്. കെഎസ്ആർടിസി ബസുകളുടെ പുതിയ സർവീസ് അനുവദിച്ചതോടെ വൈപ്പിൻ സ്വദേശികളുടെ ആവശ്യം ഭാഗികമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.