ETV Bharat / state

കളമശ്ശേരി സ്ഫോടനക്കേസ് : ഡൊമിനിക്ക് മാർട്ടിൻ റിമാന്‍ഡില്‍ തുടരും

author img

By ETV Bharat Kerala Team

Published : Nov 15, 2023, 7:25 PM IST

കളമശ്ശേരി സ്ഫോടനക്കേസ്  ഡൊമിനിക്ക് മാർട്ടിൻ റിമാന്‍ഡില്‍ തുടരും  Kalamassery Blast Case  Dominic Martin Remand  Kalamassery Blast Case Accuse Dominic Martin  ഡൊമിനിക്ക് മാർട്ടിൻ റിമാന്‍ഡില്‍ തുടരും  Police Investigation In Kalamassery Blast Case  ഡൊമിനിക്ക് മാർട്ടിന്‍റെ റിമാന്‍ഡ്
Kalamassery Blast Case Accuse Dominic Martin Remand

Kalamassery Blast Case: സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിന്‍റെ റിമാന്‍ഡ് നവംബര്‍ 29 വരെ തുടരും. കേസില്‍ തനിക്ക് അഭിഭാഷകന്‍റെ ആവശ്യമില്ലെന്ന് പ്രതി. അന്വേഷണ സംഘം നല്ല രീതിയിലാണ് പെരുമാറിയത്. ഇന്നാണ് പ്രതിയുടെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചത്.

എറണാകുളം : കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിൻ നവംബര്‍ 29 വരെ റിമാന്‍ഡില്‍ തുടരും. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് (നവംബര്‍ 15) പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു (Kalamassery Blast Case Updates).

പൊലീസിനെതിരെ പരാതിയില്ലെന്നും നല്ല രീതിയിലാണ് അന്വേഷണ സംഘം പെരുമാറിയതെന്നും ഡൊമിനിക്ക് കോടതിയിൽ വ്യക്തമാക്കി. തനിക്ക് അഭിഭാഷകന്‍റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം കോടതിയിൽ ആവർത്തിച്ചു. അതേസമയം പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല (Dominic Martin Remanded).

പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതിയെ സ്ഫോടനം നടത്തിയ കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്‍ററിലും ഇയാൾ ബോംബ്‌ നിർമിക്കാൻ ഇലക്ട്രിക്‌ ഉപകരണങ്ങൾ വാങ്ങിയ പള്ളിമുക്കിലെ കട, പെട്രോൾ വാങ്ങിയ തൃപ്പൂണിത്തുറയിലെ പമ്പ്‌, പടക്ക കട, കൊരട്ടിയിൽ മുറിയെടുത്ത ഹോട്ടൽ എന്നിവിടങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഡൊമിനിക്ക് കീഴടങ്ങിയ കൊടകര പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച ഇയാളുടെ വാഹനത്തിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ട് കൺട്രോളുകളും തെളിവെടുപ്പിൽ കണ്ടെടുത്തിരുന്നു. സ്ഫോടനം നടത്തിയത് താൻ തന്നെയെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകൾ പ്രതി തന്നെ പൊലീസിന് കൈമാറിയിരുന്നു.

സാധാരണ കുറ്റവാളികൾ തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ മാർട്ടിൻ ബില്ലുകൾ സഹിതം തെളിവുകൾ നിർമിച്ച് പൊലീസിന് കൈമാറുകയായിരുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് ഇത്തരത്തിൽ തെളിവുകൾ ശേഖരിച്ചതെന്ന് പ്രതി മൊഴി നൽകിയിരുന്നു.

തമ്മനത്ത് വാടക വീട്ടില്‍ കുടുംബവുമൊത്ത് താമസിച്ചുവരികയായിരുന്നു ഡൊമിനിക്ക് മാര്‍ട്ടിന്‍. ഏറെക്കാലം യഹോവ സാക്ഷികളോടൊപ്പം പ്രവര്‍ത്തിച്ച ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഭിപ്രായ ഭിന്നത രേഖപ്പെടുത്തി വിശ്വാസത്തില്‍ നിന്നും അകന്നത്. ഇത് വലിയ വെറുപ്പായി മാറുകയും ഇത് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിക്കുകയും ചെയ്‌തു.

പ്രതിയുടെ ഉടമസ്ഥതയിലുള്ള അത്താണിയിലെ അപ്പാർട്ട്മെന്‍റിൽ എത്തിച്ച് വിശദമായ തെളിവെടുപ്പാണ് പൊലീസ് നടത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിൽ വച്ച് പ്രതി മാർട്ടിൻ സ്ഫോടക വസ്‌തു നിർമിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യക്തമായ ആസൂത്രണത്തോടെ തൃപ്പൂണിത്തുറയിലെ കടകളിൽ നിന്ന് പടക്കങ്ങളും എറണാകുളത്തെ പമ്പിൽ നിന്ന് പെട്രോളും ഇവിടെ എത്തിച്ചിരുന്നു.

also read: കളമശേരി സ്ഫോടനം : നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്

സ്ഫോടന ദിവസം പുലർച്ചെ അഞ്ച് മണിയോടെ തമ്മനത്തെ വീട്ടിൽ നിന്നും ഇരുചക്ര വാഹനത്തിൽ അത്താണിയിൽ എത്തിയ പ്രതി നേരത്തെ തയ്യാറാക്കി സ്ഫോടക വസ്‌തുക്കൾ റിമോട്ട് സംവിധാനവുമായി കൂട്ടി ചേർത്ത് കളമശ്ശേരിയില യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്‍ററില്‍ എത്തി സ്ഫോടനം നടത്തുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേർ മരിക്കുകയും, അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.