എറണാകുളം: മലപ്പുറം ചേലാമ്പ്ര ബാങ്ക് കവർച്ചയും, കേസ് അന്വേഷണവും പുസ്‌തകമായി വായനക്കാരിലെത്തി. പ്രശസ്‌ത ബംഗാളി എഴുത്തുകാരനും നടനുമായ അനിർബാൻ ഭട്ടാചാര്യയാണ് 'ഇന്ത്യാസ് മണി ഹെയിസ്റ്റ് ( India's Money Heist) ദി ചേലമ്പ്ര ബാങ്ക് റോബറി' എന്ന പേരിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയെക്കുറിച്ച് പറയുന്ന കുറ്റാന്വേഷണ കഥ പുറത്തിറക്കിയത്. നടന്‍ മോഹൻലാൽ, സംവിധായകൻ രഞ്ജിത്തിന് നൽകിയാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്.
കേരള പൊലീസിന്റെ ചരിത്രത്തിലെ തിളക്കമാർന്ന നേട്ടമാണ് ചേലമ്പ്ര കേസ് അന്വേഷണമെന്ന് മോഹൻലാൽ പറഞ്ഞു. കുറ്റമറ്റ അന്വേഷണമാണ് പൊലീസ് നടത്തിയത്. ഇരുപത് ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചും ഇരുന്നോറോളം പേരുടെ മൊഴിയെടുത്തുമാണ് അന്വേഷണം പൂർത്തിയാക്കിയത്. മനുഷ്യാവകാശ ലംഘനങ്ങളൊന്നുമില്ലാതെ കേസ് അന്വേഷണം പൂർത്തിയാക്കാനും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പൊലീസിന് കഴിഞ്ഞുവെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു.
കേരളത്തോട് സ്നേഹമുള്ളതിനാലാണ് ഈ വിഷയം എഴുതാനായി തെരെഞ്ഞെടുത്തതെന്ന് ഗ്രന്ഥകർത്താവായ അനിർബാൻ ഭട്ടാചാര്യ പറഞ്ഞു. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച പി. വിജയൻ ഐ.പി.എസ്സിൽ നിന്നും കേസിനെ കുറിച്ച് വിശദമായി പഠിച്ചാണ് ഇത്തരമൊരു ക്രൈം സ്റ്റോറി ഒരുക്കിയത്. ഉടൻ ഇത് സിനിമയായി കാഴ്ചക്കാരിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് അന്വേഷണം നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥർക്ക് ഈ പുസ്‌തകം ഒരു മാർഗദർശിയാണെന്ന് പി. വിജയൻ ഐ.പി.എസ് പറഞ്ഞു. കേരള പൊലീസിന്റെ അന്വേഷണ മികവിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാണ് ഈ പുസ്‌തകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രവി ഡി.സി ബുക്സ്, ചേലമ്പ്ര ബാങ്ക് കവർച്ച കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്.പി ഷൗക്കത്തലി, വിക്രം, മോഹനചന്ദ്രൻ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ആ കവര്‍ച്ചയുടെ കഥ: ഇന്ത്യ കണ്ട ഏറ്റവും വലുത് എന്ന് കുപ്രസിദ്ധിയാർജ്ജിച്ച കവർച്ചയാണ് ചേലമ്പ്ര ബാങ്ക് കവർച്ച. 2007-ല്‍ ചേലമ്പ്രയിലെ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിലാണ് മോഷണം നടന്നത്. 80 കിലോ സ്വര്‍ണ്ണവും 25 ലക്ഷം രൂപയുമാണ് പ്രതികള്‍ ബാങ്കില്‍ നിന്നും കവര്‍ച്ച ചെയ്‌തത്.
“ധൂം” എന്ന ഹിന്ദി ചലച്ചിത്രമായിരുന്നു ബാങ്ക് കൊള്ളയടിക്കാന്‍ പ്രതികള്‍ക്ക് പ്രേരണയായത്. ധൂം സീരിസിന്‍റെ ഒന്നാം ഭാഗത്തില്‍ ജോണ്‍ അബ്രഹാമിന്റെ കഥാപാത്രം നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ബാങ്ക് കൊള്ളയടിച്ച് രക്ഷപ്പെടുന്നുണ്ട്.
ബാങ്കിനെക്കുറിച്ച് മനസിലാക്കി ജോണ്‍ അബ്രഹാമും സംഘവും വ്യക്തമായ പദ്ധതികളോടെ ബാങ്കിന് മുകള്‍ നിലയിലെ ഹോട്ടലില്‍ ജോലിക്കാരായി പ്രവേശിക്കുന്നു. ഹോട്ടലില്‍ പുതുവത്സരാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്. ഹോട്ടലിന്‍റെ തറയായ ബാങ്കിന്‍റെ മേല്‍ക്കൂര തുരന്ന് താഴേക്കിറങ്ങിയാണ് സിനിമയില്‍ പണം കവരുന്നത്.
ധൂം സ്‌റ്റൈലില്‍ തയ്യാറാക്കിയ പദ്ധതി: സിനിമയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് മാസങ്ങളോളം നീണ്ട പദ്ധതി തയ്യാറാക്കിയാണ് പ്രധാന പ്രതിയായ ജോസഫും സംഘവും ചേലമ്പ്രയില്‍ കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്‌ക്കായി സംഘം ബാങ്ക് നിന്നിരുന്ന കെട്ടിടത്തിന്‍റെ താഴത്തെ നില ഹോട്ടല്‍ നടത്താനെന്ന വ്യാജേന വാടകയ്‌ക്കെടുത്തു. പിന്നാലെ താഴെ നിലയില്‍ നിന്നും മുകളിലേക്ക് എത്താന്‍ ഹോട്ടലിന്റെ മേല്‍ക്കൂര തുരക്കുകയും അതിലൂടെ മുകളിലെത്തി ബാങ്കിലെ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണവും, പണവും കവരുകയുമാണ് ചെയ്‌തത്.
കവർച്ച പുറത്തറിഞ്ഞ ഉടൻ തന്നെ കേരള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണം അട്ടിമറിക്കാന്‍ കവര്‍ച്ച സംഘം പല വഴികളും സ്വീകരിച്ചു. അവയെല്ലാം മറികടന്നാണ് അന്വേഷണ സംഘം പ്രതികളായ കേസില്‍ പ്രതികളായ നാല് പേരെ കോഴിക്കോട് നിന്നും കുടുക്കിയത്.
1999 ഐ.പി.എസ് ബാച്ച് കേരള കേഡര്‍ ഓഫീസറായ പി. വിജയനായിരുന്നു ചേലമ്പ്ര ബാങ്ക് കവര്‍ച്ച കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്ക് 10 വര്‍ഷം തടവും, നാലാം പ്രതിക്ക് അഞ്ച് വര്‍ഷം തടവും 2013-ലാണ് മഞ്ചേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി വിധിച്ചത്.