ആലപ്പുഴ: നഗരസഭാ ചെയർമാൻ തോമസ് ജോസഫിന്റെ രാജി കോൺഗ്രസ് സ്വീകരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി പാര്‍ട്ടി യോഗത്തിനൊടുവിലാണ് രാജി സ്വീകരിച്ചത്. തോമസ് ജോസഫിന്റെ രാജി വാങ്ങിയതായി ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജു സ്ഥിരീകരിച്ചു. ഭരണസമിതിയുടെ അവസാന രണ്ടുവർഷം ഡിസിസി അംഗമായ ഇല്ലിക്കൽ കുഞ്ഞുമോന് ചെയർമാൻ സ്ഥാനം നൽകാമെന്ന് വാക്കാൽ കരാറുണ്ടായിരുന്നതായി ഒരുവിഭാഗം പറയുന്നു. എന്നാൽ ഇത് പാലിക്കാതെ ചെയർമാൻ സ്ഥാനത്ത് തുടർന്ന തോമസ് ജോസഫിന്റെ രാജി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു എന്നും ആരോപണമുയർന്നിട്ടുണ്ട്.
ഡിസിസി നിര്‍ദേശിക്കുന്ന സമയത്ത് മുന്‍സിപ്പല്‍ സെക്രട്ടറിക്ക് രാജി കൈമാറും. ഇല്ലിക്കല്‍ കുഞ്ഞുമോനെ അടുത്ത ചെയര്‍മാനായി തെരഞ്ഞെടുക്കുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. എം. ലിജു അറിയിച്ചു. ഒക്‌ടോബർ രണ്ടിന് നഗരസഭയുടെ ശതാബ്‌ദി കെട്ടിടം ഉദ്ഘാടനം വരെ തോമസ് ജോസഫ് തുടരട്ടെയെന്നും അതിനുശേഷം മാറ്റം തീരുമാനിക്കാമെന്നുമാണ് കോൺഗ്രസ് നിലപാടെന്നാണ് സൂചന. പാർലിമെന്ററി പാർട്ടി യോഗത്തിൽ ഇല്ലിക്കൽ കുഞ്ഞുമോൻ രാജി ആവശ്യം ശക്തമായി ഉന്നയിച്ചു. എന്നാൽ കൗൺസിൽ അംഗങ്ങളിൽ ഭൂരിപക്ഷവും തോമസ് ജോസഫ് ചെയർമാനായി തുടരണമെന്ന് വാദിച്ചു. ഏറെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് രാജി വെയ്ക്കാമെന്ന തീരുമാനത്തിലേക്ക് തോമസ് ജോസഫ് എത്തിയത്.