ഖത്തറില്‍ 'ആറാടി' ഇംഗ്ലീഷ്‌ പട; ഇറാനെതിരെ തകര്‍പ്പന്‍ ജയത്തോടെ വരവറിയിച്ച് ഇംഗ്ലണ്ട്

author img

By

Published : Nov 21, 2022, 9:45 PM IST

Qatar  World Cup  England wins against Iran  England  Iran  ഖത്തറില്‍  ഇംഗ്ലീഷ്‌പട  ഇറാനെതിരെ  ഇംഗ്ലണ്ട്  ബുകയോ സാക്ക  മെഹ്ദി തരേമി  ഇരട്ടഗോള്‍  ഗോള്‍  ഖത്തര്‍  ദോഹ  പരിശീലകന്‍  ബെല്ലിങ്ങാം  റഹിം സ്റ്റെര്‍ലിങ്

ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇറാനെ ഗോളില്‍ മുക്കി ഇംഗ്ലണ്ട്, ജയം രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് ഇംഗ്ലീഷ് താരം ബുകയോ സാക്കയ്ക്കും ഇറാന്‍ താരം മെഹ്ദി തരേമിക്കും ഇരട്ടഗോള്‍

ദോഹ: ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ വരവ് ഗംഭീരമാക്കി ഇംഗ്ലീഷ്‌ പട. ഇറാനെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ തകര്‍പ്പന്‍ ആറ് ഗോളുകളോടെയാണ് ഇംഗ്ലണ്ട് വരവറിയിച്ചത്. പരിശീലകന്‍ ഗരെത് സൗത്ത് ഗേറ്റിന്‍റെ മൂര്‍ച്ചയുള്ള തന്ത്രങ്ങള്‍ക്ക് മുന്നില്‍ കളിമറന്ന് നിന്ന ഇറാനെ പരാജയപ്പെടുത്തിയതോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഇംഗ്ലണ്ടിന് തന്നെയായിരുന്നു സമ്പൂര്‍ണ ആധിപത്യം. ആദ്യ വിസില്‍ മുതല്‍ അക്രമണം അഴിച്ചുവിട്ട ഇംഗ്ലണ്ടിന് മുന്നില്‍ ഇറാന്‍ പരുങ്ങി. മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റില്‍ തന്നെ ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വന്‍ഡിന് പരിക്കേറ്റത് ഇറാന് ഇരട്ടി പ്രഹരമായി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മടങ്ങിയെത്തിയ ബെയ്‌റാന്‍വന്‍ഡ് ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെ മാറ്റി പകരം ഹൊസെയ്ന്‍ ഹൊസൈനി എത്തുകയായിരുന്നു.

മത്സരത്തിന്‍റെ 35-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ങാമിലൂടെയാണ് ഇംഗ്ലണ്ട് ആദ്യം മുന്നിലെത്തിയത്. ലൂക്ക് ഷോയുടെ ക്രോസിന് കൃത്യമായി തലവച്ച ബെല്ലിങ്ങാം മികച്ച ഹെഡറിലൂടെയായിരുന്നു വല ചലിപ്പിച്ചത്. തുടര്‍ന്ന് 43-ാം മിനിറ്റില്‍ ബുകയോ സാക്കയിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി. കോര്‍ണര്‍ കിക്കില്‍ നിന്നെത്തിയ പന്ത് ഹാരി മഗ്വയര്‍ സാകയ്‌ക്ക് മറിച്ചുനല്‍കുകയായിരുന്നു. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം റഹിം സ്റ്റെര്‍ലിങ് കൂടി ലക്ഷ്യം കണ്ടതോടെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ആദ്യപകുതിക്ക് പിരിഞ്ഞത്. അതേസമയം ആദ്യപകുതിക്ക് 15 മിനിറ്റാണ് അധികസമയമായി റഫറി അനുവദിച്ചത്.

രണ്ടാം പകുതിയില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇറാനെത്തിയത്. എന്നാല്‍ ഇംഗ്ലണ്ട് കളിയിലും ശൈലിയിലും മാറ്റം വരുത്തിയില്ല. ഇതിന്‍റെ ഫലമെന്നോണം 62-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് നാലാക്കി ഉയര്‍ത്തി. റഹിം സ്റ്റെര്‍ലിങ് നല്‍കിയ പാസ് ഗോളാക്കി മാറ്റ് സാക്ക തന്‍റെ രണ്ടാമത്തെ ലോകകപ്പ് ഗോളും സ്വന്തമാക്കി. എന്നാല്‍ പോരാട്ടവീര്യം അടിയറവുവയ്‌ക്കാതെ തുടര്‍ന്ന ഇറാന് 65-ാം മിനിറ്റില്‍ സൂപ്പര്‍താരം മഹ്ദി തരേമിയിലൂടെ ഗോള്‍ കണ്ടെത്തി.

ഇതോടെ ഇംഗ്ലണ്ട് പരിശീലകന്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജാക്ക് ഗ്രീലിഷ്, ഫില്‍ ഫോഡന്‍, എറിക് ഡയര്‍ തുടങ്ങിയവരെ കളത്തിലിറക്കി. ഈ തീരുമാനം നൂറ്റൊന്നുവട്ടം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് പകരക്കാരനായെത്തിയ റാഷ്‌ഫോര്‍ഡ് ആദ്യ മുന്നേറ്റത്തില്‍ തന്നെ വലകുലുക്കി. 71-ാം മിനിറ്റിലായിരുന്നു റാഷ്‌ഫോര്‍ഡിന്‍റെ ഗോള്‍. തൊട്ടുപിന്നാലെ 89-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ സൂപ്പര്‍താരം ജാക്ക് ഗ്രീലിഷും ഗോളടിച്ചതോടെ ഇംഗ്ലണ്ട് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് മുന്നിലായി.

രണ്ടാം പകുതിക്ക് 10 മിനിറ്റാണ് അധികസമയം ലഭിച്ചത്. ഇന്‍ജുറി ടൈമിന്‍റെ 11 മിനിറ്റില്‍ ഇറാന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മെഹ്ദി തരേമി ഗോളാക്കിയതോടെ മത്സരത്തിന്‍റെ അവസാന വിസിലും മുഴങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.