ഐതിഹാസിക അട്ടിമറി; ആദ്യ മത്സരത്തിൽ അടിതെറ്റി അർജന്‍റീന, ചരിത്ര വിജയവുമായി സൗദി അറേബ്യ

author img

By

Published : Nov 22, 2022, 5:46 PM IST

Updated : Nov 22, 2022, 6:24 PM IST

FIFA WORLD CUP 2022  ഫിഫ ലോകകപ്പ് 2022  അർജന്‍റീന  മെസി  ഖത്തർ ലോകകപ്പ്  Qatar World Cup  അർജന്‍റീന VS സൗദി അറേബ്യ  saudi arabia beat argentina  അർജന്‍റീനയെ തോൽപ്പിച്ച് സൗദി അറേബ്യ  ചരിത്ര വിജയവുമായി സൗദി അറേബ്യ  ആദ്യ മത്സരത്തിൽ തകർന്ന് അർജന്‍റീന

48-ാം മിനിട്ടിൽ സലേ അൽഷെഹ്‌രി, 53-ാം മിനിട്ടിൽ സലീം അൽദസ്വാരി എന്നിവർ നേടിയ ഗോളുകളാണ് സൗദി അറേബ്യക്ക് ചരിത്ര വിജയം സമ്മാനിച്ചത്.

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിനിറങ്ങിയ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനക്കെതിരെ അട്ടിമറി ജയവുമായി സൗദി അറേബ്യ. അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ അർജന്‍റീനക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് സൗദി സ്വന്തമാക്കിയത്. അർജന്‍റീനക്കായി പെനാൽറ്റിയിലൂടെ ലയണൽ മെസി ഗോൾ നേടിയപ്പോൾ, സലേ അൽഷെഹ്‌രി, സലീം അൽദസ്വാരി എന്നിവർ നേടിയ ഗോളുകൾ സൗദി അറേബ്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. അർജന്‍റീനയുടെ 36 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിന് കൂടിയാണ് ഈ മത്സരത്തിലൂടെ സൗദി തടയിട്ടത്.

മെസി അവതരിച്ചു: മത്സരത്തിന്‍റെ തുടക്കം മുതൽ അർജന്‍റീനയാണ് ആക്രമിച്ച് കളിച്ചതെങ്കിലും മത്സരത്തിന്‍റെ ഒടുക്കം വിജയം സൗദി അറേബ്യയുടെ കൈകളിലായിരുന്നു. പന്തടക്കത്തിലും, പാസുകളിലും അർജന്‍റീന മുന്നിട്ട് നിന്നുവെങ്കിലും വിജയം മാത്രം പിടിച്ചെടുക്കാൻ സാധിച്ചില്ല. മത്സരത്തിന്‍റെ 10-ാം മിനിട്ടിൽ മെസിയിലൂടെയാണ് അർജന്‍റീന ആദ്യ ഗോൾ സ്വന്തമാക്കിയത്. പരേഡസിനെ അൽ ബുലാഹി ബോക്‌സിൽ വീഴ്‌ത്തിയതിനെത്തുടർന്ന് വീണുകിട്ടിയ പെനാൽറ്റി യാതൊരു പിഴവും കൂടാതെ സൗദി ഗോളിയെ നിഷ്‌പ്രഭനാക്കി മെസി വലയ്‌ക്കുള്ളിലെത്തിക്കുകയായിരുന്നു.

ഓഫ്‌ സൈഡ് കെണി: ആദ്യ ഗോളിന് ശേഷവും ആക്രമണം തുടർന്ന അർജന്‍റീന 22, 28, 34 മിനിട്ടുകളിലും വല കുലുക്കിയിരുന്നു. എന്നാൽ ഇവ മൂന്നും ഓഫ്‌സൈഡുകളായി മാറുകയായിരുന്നു. അല്ലായിരുന്നെങ്കിൽ ആദ്യ പകുതിയിൽ തന്നെ അർജന്‍റീന നാല് ഗോളുകൾക്ക് മുന്നിലെത്തുമായിരുന്നു. ഇതോടെ ഒരു ഗോൾ ലീഡുമായി അർജന്‍റീന ആദ്യ പകുതി അവസാനിപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിലെ ട്വിസ്‌റ്റുകൾ അക്ഷരാർഥത്തിൽ ഫുട്‌ബോൾ ലോകത്തെയാകെ ഞെട്ടിക്കുന്നവയായിരുന്നു.

ഹൃദയം തകർത്ത ഗോളുകൾ: രണ്ടാം പകുതിയിൽ അടിമുടി മാറ്റവുമായാണ് സൗദി അറേബ്യ മൈതാനത്തേക്കിറങ്ങിയത്. ആദ്യ പകുതി മുഴുവൻ പ്രതിരോധത്തിൽ ഊന്നൽ നൽകിയാണ് സൗദി കളിച്ചതെങ്കിൽ രണ്ടാം പകുതിയിൽ മുന്നേറ്റത്തിലും ടീം ശ്രദ്ധ ചെലുത്തി. ഇതിന്‍റെ ഗുണം രണ്ടാം പകുതിയുടെ ആദ്യ മിനിട്ടുകളിൽ തന്നെ അവർക്ക് ലഭിക്കുകയും ചെയ്‌തു. 48-ാം മിനിട്ടിൽ സാലി അൽഷെഹ്‌രിയിലൂടെ സൗദി അറേബ്യ തങ്ങളുടെ സമനില ഗോൾ സ്വന്തമാക്കി. അർജന്‍റീനയുടെ പ്രതിരോധ താരം ക്രിസ്റ്റിയൻ റൊമേറോയെ മറികടന്നാണ് അൽഷെഹ്‌രി വലകുലുക്കിയത്.

എന്നാൽ ഇതുകൊണ്ടും അവസാനിപ്പിക്കാൻ സൗദി അറേബ്യ തയ്യാറായിരുന്നില്ല. ആദ്യ ഗോളിന് അഞ്ചുമിനിട്ടുകൾക്ക് ശേഷം അർജന്‍റീനയുടെ നെഞ്ച് തകർത്തുകൊണ്ട് സൗദി രണ്ടാം ഗോളും നേടി. സലീം അൽ ദോസരിയുടെ വകയായിരുന്നു ഗോൾ. ഇതോടെ അർജന്‍റീനയുടെ ആരാധകരെ കൊണ്ട് നിറഞ്ഞിരുന്ന സ്‌റ്റേഡിയം മൗനത്തിലായി. പിന്നാലെ മറുപടി ഗോളിനായി അര്‍ജന്‍റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി ജൂലിയന്‍ അല്‍വാരസ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, എന്‍സോ ഫെര്‍ണാണ്ടസ്, അക്യൂന എന്നിവരെ പകരക്കാരായി കൊണ്ടുവന്നു.

പാറ പോലുള്ള പ്രതിരോധം: സമനില ഗോളിനായി അർജന്‍റീന കഴിവിന്‍റെ പരമാവധി ശ്രമിച്ചെങ്കിലും ഉരുക്കിന്‍റെ കരുത്തോടെ നിന്ന സൗദി അറേബ്യയുടെ പ്രതിരോധ നിരയെ മറികടക്കാൻ സാധിച്ചില്ല. ഇതിനിടെ ഒന്ന് രണ്ട് അവസരങ്ങൾ അർജന്‍റീന സൃഷ്‌ടിച്ചുവെങ്കിലും അവയൊന്നും ഗോളുകളായി മറിയില്ല. ഇന്‍ജുറി ടൈമില്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് സൗദി താരം അല്‍ ഷഹ്‌റാനിയ്ക്ക് പരിക്കേറ്റത് മൈതാനത്ത് ആശങ്ക പരത്തി. താരത്തിന് ഉടന്‍ വൈദ്യ സഹായം നല്‍കി കളി തുടങ്ങിയെങ്കിലും സൗദിയുടെ ഐതിഹാസിക വിജയത്തിന് തടയാൻ അർജന്‍റീനക്കായില്ല.

Last Updated :Nov 22, 2022, 6:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.