ആതിഥേയരുടെ സ്വപ്‌നങ്ങളെ തകര്‍ത്തു; ഖത്തറില്‍ ആദ്യ ജയം പിടിച്ച് ഇക്വഡോര്‍

author img

By

Published : Nov 21, 2022, 7:07 AM IST

fifa world cup 2022  fifa world cup  world cup 2022  ecuador vs qatar score  enner valencia  qatar 2022  ഇക്വഡോര്‍  ഖത്തര്‍  ലോകകപ്പ് 2022  ലോകകപ്പ് ഉദ്‌ഘാടന മത്സരം  എന്നര്‍ വലന്‍സിയ
ആതിഥേയരുടെ സ്വപ്‌നങ്ങളെ തകര്‍ത്തു; ഖത്തറില്‍ ആദ്യ ജയം പിടിച്ച് ഇക്വഡോര്‍ ()

എന്നര്‍ വലന്‍സിയ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് ലാറ്റിനമേരിക്കന്‍ ടീം ഖത്തറിനെ തകര്‍ത്തെറിഞ്ഞത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളും പിറന്നത്.

ദോഹ: ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തില്‍ ആതിഥേയരുടെ ഹൃദയം തകര്‍ത്ത് ഇക്വഡോര്‍. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഖത്തറിനെതിരെ എതിരില്ലാത്ത രണ്ട് ഗോള്‍ വിജയമാണ് ലാറ്റിനമേരിക്കന്‍ സംഘം നേടിയത്. എന്നര്‍ വലന്‍സിയയുടെ വകയായിരുന്നു രണ്ട് ഗോളുകളും.

മത്സരത്തിന്‍റെ ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും പിറന്നത്. 16,31 മിനിട്ടുകളിലായിരുന്നു ഇക്വഡോര്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്‌തത്. ഖത്തറിന്‍റെ പരിചയക്കുറവ് മുതലെടുത്തായിരുന്നു ഇക്വഡോര്‍ ആക്രമണങ്ങള്‍.

മിന്നലാക്രമണങ്ങള്‍ നിറഞ്ഞ ഒന്നാം പകുതി: ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. ആതിഥേയര്‍ക്കെതിരെ ആദ്യം മുതല്‍ ആക്രമണം അഴിച്ചുവിട്ട ഇക്വഡോര്‍ 5ാം മിനിട്ടില്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയിലൂടെ ഗോള്‍ നിഷേധിക്കപ്പെട്ടു. ഫെലിക്സ് ടോറസ് നല്‍കിയ അവസരം വലന്‍സിയ ഹെഡ് ചെയ്‌ത് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ടോറസ് ഓഫ്‌സൈഡില്‍ കുടുങ്ങിയത് ലാറ്റിനമേരിക്കന്‍ സംഘത്തിന് തിരിച്ചടിയായി.

പിന്നാലെ ഖത്തര്‍ ഗോള്‍ മുഖത്തേക്ക് തുടരെയുള്ള ഇക്വഡോറിന്‍റെ ആക്രമണങ്ങളായിരുന്നു. നിരന്തര ആക്രമണങ്ങള്‍ക്കുള്ള ഇക്വഡോറിന് 15ാം മിനിട്ടില്‍ ലഭിച്ചു. പന്തുമായി ഗോള്‍ മുഖത്തേക്ക് പാഞ്ഞ എന്നര്‍ വലന്‍സിയയെ തടുക്കാനുള്ള ഗോളി അല്‍ ഷീബിന്‍റെ ശ്രമം പാളി.

ഇതേ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി സമ്മര്‍ദം കൂടാതെ വലയിലെത്തിച്ച് വലന്‍സിയ 2022 ലോകകപ്പിലെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്‌തു. തുടര്‍ന്നും വലന്‍സിയയെ കേന്ദ്രീകരിച്ചായിരുന്നു ഇക്വഡോര്‍ മുന്നേറ്റങ്ങള്‍. താരത്തെ തേടി പാസുകളും ക്രോസുകളും ഖത്തര്‍ ബോക്‌സിലേക്കെത്തി.

31ാം മിനിട്ടില്‍ ഇക്വഡോര്‍ വീണ്ടും ലക്ഷ്യം കണ്ടു. വലതുവശത്ത് നിന്നും ലഭിച്ച മനോഹര ക്രോസിന് തലവെച്ച് വലന്‍സിയ ടീമിന്‍റെ ലീഡുയര്‍ത്തി. തുടര്‍ന്ന് പാസിങ് ഗെയിമിലേക്കായിരുന്നു ലാറ്റിന്‍ അമേരിക്കന്‍ ടീമിന്‍റെ ശ്രദ്ധ. ആദ്യ പകുതിയുടെ ഇഞ്ചുറി ഖത്തറിന്‍റെ അല്‍മോയ്‌സ് അലിക്ക് ലഭിച്ച സുവര്‍ണാവസരം ഗോളാക്കി മാറ്റാനും സാധിച്ചില്ല.

രണ്ടാം പകുതി: ആദ്യ പകുതിയെ അപേക്ഷിച്ച് പതിഞ്ഞ തുടക്കമാണ് രണ്ടാം പകുതിക്ക് ലഭിച്ചത്. 54ാം മിനിട്ടിലായിരുന്നു ഇക്വഡോര്‍ മൂന്നാം ഗോളിനായി ശ്രമം നടത്തിയത്. പക്ഷേ ഇബാറയുടെ ഷോട്ട് ഗോളി അല്‍ ഷീബ് തട്ടിയകറ്റി.

കളി ഇടയ്‌ക്ക് പരുക്കനായതോടെ റഫറി കാര്‍ഡുകളും പുറത്തെടുത്തു. മത്സരത്തിന്‍റെ 76ാം മിനിട്ടില്‍ വലന്‍സിയക്ക് പരിക്ക് മൂലം തിരികെ കയറേണ്ടി വന്നു. 86ാം മിനിട്ടിലും ഗോള്‍ കണ്ടെത്താന്‍ മികച്ച അവസരം ലഭിച്ചിട്ടും അത് മുതലാക്കാനും ഖത്തറിന് സാധിച്ചില്ല.

ഗ്രൂപ്പ് എ യില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇക്വഡോറിന്‍റെ അടുത്ത മത്സരം. നവംബര്‍ 25നാണ് പോരാട്ടം. രണ്ടാം മത്സരത്തില്‍ ഖത്തര്‍ സെനഗലിനെ നേരിടും.

ചരിത്രം തുണച്ചില്ല: ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഉദ്‌ഘാടന മത്സരത്തില്‍ ആതിഥേയ രാജ്യം തോല്‍വി വഴങ്ങിയത്. ഇതിന് മുന്‍പ് ലോകമാമങ്കത്തിന് വേദിയൊരുക്കിയ 22 രാജ്യങ്ങളില്‍ 16 എണ്ണവും ആദ്യ മത്സരം വിജയിച്ചിരുന്നു. ആറ് ടീമുകള്‍ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ ചരിത്രം ആവര്‍ത്തിക്കാതിരുന്ന മത്സരത്തില്‍ ഖത്തറിന് കണ്ണീരോടെ മടങ്ങാനായിരുന്നു വിധി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.