ETV Bharat / sports

WTC Final | വിജയം 280 റണ്‍സ് അകലെ ; പ്രതീക്ഷ നൽകി കോലി- രഹാനെ കൂട്ടുകെട്ട്, ഇന്ത്യ പൊരുതുന്നു

author img

By

Published : Jun 10, 2023, 10:53 PM IST

SPORTS  IND VS AUS  WTC FINAL  AUSTRALIA VS INDIA  ICC World Test Championship Final 2023  World Test Championship Final 2023  WTC FINAL 2023  WTC FINAL SCORE UPDATES  വിരാട് കോലി  അജിങ്ക്യ രഹാനെ  ശുഭ്‌മാൻ ഗിൽ  Gill  Kohli  ഇന്ത്യ vs ഓസ്‌ട്രേലിയ  കോലി
ഇന്ത്യ vs ഓസ്‌ട്രേലിയ

നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 164 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്

ഓവൽ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയ ലക്ഷ്യത്തിലേക്കെത്താൻ ഇന്ത്യ പൊരുതുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 164 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇനി ഒരു ദിനവും ഏഴ് വിക്കറ്റുകളും കയ്യിലിരിക്കെ 280 റണ്‍സാണ് ഇന്ത്യക്ക് വിജയിക്കാൻ വേണ്ടത്. നിലവിൽ വിരാട് കോലി (44), അജിങ്ക്യ രഹാനെ (20) എന്നിവരാണ് ക്രീസിൽ.

ഓസ്‌ട്രേലിയ മുന്നിൽ വച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലും ഏകദിന ശൈലിയിലുള്ള തുടക്കമാണ് സമ്മാനിച്ചത്. ഏഴ് ഓവറിൽ തന്നെ ഇരുവരും ചേർന്ന് ടീം സ്‌കോർ 41ൽ എത്തിച്ചിരുന്നു. എന്നാൽ എട്ടാം ഓവർ എറിയാനെത്തിയ സ്‌കോട്ട് ബോളണ്ട് ഇന്ത്യയെ ഞെട്ടിച്ച് കൊണ്ട് ആദ്യ വിക്കറ്റ് നേടി. ശുഭ്‌മാൻ ഗില്ലായിരുന്നു പുറത്തായത്.

ബോളണ്ടിന്‍റെ പന്തിൽ സ്ലിപ്പ് ഫീൽഡിൽ കാമറൂണ്‍ ഗ്രീനിന്‍റെ വിവാദ ക്യാച്ചിലൂടെയാണ് ഗിൽ പുറത്തായത്. തേർഡ് അമ്പയറിന്‍റെ പരിശോധനയിൽ പന്ത് മൈതാനത്ത് തട്ടി എന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. 19 പന്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 18 റണ്‍സ് നേടിയാണ് ഗിൽ മടങ്ങിയത്.

തുടർന്ന് ക്രീസിലെത്തിയ ചേതേശ്വർ പുജാരയെ കൂട്ടുപിടിച്ച് രോഹിത് ശർമ സ്‌കോർ ഉയർത്തി. എന്നാൽ ടീം സ്‌കോർ 92ൽ നിൽക്കെ രോഹിതിനെയും ഇന്ത്യക്ക് നഷ്‌ടമായി. 60 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത താരം നഥാൻ ലിയോണിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ തന്നെ ചേതേശ്വർ പുജാരയും മടങ്ങി.

നിലയുറപ്പിച്ച് കളിക്കുകയായിരുന്ന താരത്തെ പാറ്റ് കമ്മിൻസ് അലക്‌സ് ക്യാരിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. 47 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 27 റണ്‍സുമായാണ് പുജാര മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ കോലിയും അജിങ്ക്യ രഹാനെയും ശ്രദ്ധയോടെ സ്‌കോർ മുന്നോട്ട് നീക്കുകയായിരുന്നു. രഹാനെ പ്രതിരോധത്തിലൂന്നി ബാറ്റ് വീശിയപ്പോൾ കോലി ആക്രമിച്ചാണ് കളിച്ചത്.

റണ്‍മല തീർത്ത് ഓസ്‌ട്രേലിയ : നേരത്തെ രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് 270 റണ്‍സ് എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ 469 റണ്‍സെടുത്ത ഓസ്‌ട്രേലിയ മറുപടിക്കിറങ്ങിയ ഇന്ത്യയെ 296 റണ്‍സിന് ഓൾഔട്ട് ആക്കിയിരുന്നു. ആദ്യ ഇന്നിങ്‌സിൽ നേടിയ 173 റണ്‍സും രണ്ടാം ഇന്നിങ്‌സിലെ സ്‌കോറും ചേർന്ന് 444 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നിൽ വച്ചത്.

നാല് വിക്കറ്റ് നഷ്‌ടത്തില്‍ 123 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ നാലാം ദിനം ബാറ്റ് ചെയ്യാന്‍ ആരംഭിച്ചത്. മാർനസ് ലബുഷെയ്‌ൻ (41), കാമറൂണ്‍ ഗ്രീൻ (25), മിച്ചൽ സ്റ്റാർക്ക് (41), പാറ്റ് കമ്മിൻസ് (5), എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് ഇന്ന് നഷ്‌ടമായത്. കമ്മിൻസ് പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ALSO READ : WTC Final | 'അത് ഔട്ടാണോ?'; ഗില്ലിനെ പുറത്താക്കിയ ക്യാച്ചിൽ വിവാദം, ഗ്രീൻ ചതിയനെന്ന് ആരാധകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.