മുംബൈ: മാധ്യമ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയതോടെ മുന്‍ താരങ്ങളടക്കം നിരവധി പ്രമുഖര്‍ വെറ്ററന്‍ ക്രിക്കറ്റര്‍ വ്യദ്ധിമാന്‍ സാഹയ്‌ക്ക് പിന്തുണയുമായി എത്തിയിരുന്നു. ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ അഭിമുഖത്തിനായി സമീപിച്ച മാധ്യമ പ്രവര്‍ത്തകൻ ഭീഷണിപ്പെടുത്തിയതെന്നാണ് താരം പറഞ്ഞിരുന്നത്.
അനുകൂലമായി പ്രതികരിക്കാതിരുന്ന ഈ അപമാനം താന്‍ മറക്കില്ലെന്ന തരത്തിലാണ് മാധ്യമ പ്രവര്‍ത്തകന്‍റെ ഭീഷണി. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം സാഹ ട്വീറ്റു ചെയ്‌തിരുന്നെങ്കിലും ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല.
ഇപ്പോഴിത മാധ്യമ പ്രവര്‍ത്തകന്‍റെ പേരു വെളിപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സാഹ. ''ആരുടെയെങ്കിലും കരിയറിനെ തകർക്കുക, ഒരാളെ താഴെയിറക്കുക എന്നിവ ഒരിക്കലും എന്‍റെ ഉദ്ദേശ്യമല്ല.
അതുകൊണ്ടാണ് ട്വീറ്റിൽ പേര് വെളിപ്പെടുത്താത്തത്. അത്തരത്തിലല്ല മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഒരു കളിക്കാരന്‍റെ ആഗ്രഹത്തെ മാനിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ഒരാൾ മാധ്യമത്തിലുണ്ടെന്ന വസ്തുത തുറന്നുകാട്ടുകയായിരുന്നു ട്വീറ്റിന്‍റെ പ്രധാന ലക്ഷ്യം'' സാഹ പറഞ്ഞു.
also read: കരുനീക്കത്തില്‍ അട്ടിമറി തുടർന്ന് പ്രജ്ഞാനന്ദ; ഇത്തവണ വീണത് മുൻ ലോക ചാമ്പ്യൻ
അതേസമയം വിഷയത്തില്‍ ഇടപെടുമെന്ന് ബിസിസിഐ അറിയിച്ചിരുന്നെങ്കിലും, തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും അരോടും മാധ്യമ പ്രവര്‍ത്തകന്‍റെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും സാഹ വ്യക്തമാക്കി.