ETV Bharat / sports

വാങ്കഡെയില്‍ മുഹമ്മദ് ഷമിയുടെ 'രണ്ടാം വരവ്', കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം ഇന്ത്യ തിരിച്ചുപിടിച്ച നിമിഷം

author img

By ETV Bharat Kerala Team

Published : Nov 16, 2023, 7:14 AM IST

Cricket World Cup 2023  Mohammed Shami Game Changing Over  Mohammed Shami Wickets  India vs New Zealand  Mohammed Shami Bowling Against New Zealand  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ ന്യൂസിലന്‍ഡ്  മുഹമ്മദ് ഷമി  മുഹമ്മദ് ഷമി കെയ്‌ന്‍ വില്യംസണ്‍ വിക്കറ്റ്  മുഹമ്മദ് ഷമി വിക്കറ്റ്
Mohammed Shami Game Changing Over Against New Zealand

Mohammed Shami Game Changing Over Against New Zealand: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒന്നാം സെമി ഫൈനലില്‍ ആദ്യ സ്പെല്ലില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിക്ക് പിന്നീട് പന്തെറിയാനെത്തിയപ്പോഴും വിക്കറ്റ് വേട്ട ആവര്‍ത്തിക്കാനായിരുന്നു.

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഒന്നാം സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ (India vs New Zealand) തകര്‍ത്ത്‌ ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ് ടീം ഇന്ത്യ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കിവീസിനെതിരെ 70 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബ്ലാക്ക് ക്യാപ്‌സിന്‍റെ പോരാട്ടം 48.5 ഓവറില്‍ 327 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

മത്സരത്തില്‍ ഏഴ് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് (Mohammed Shami) ഇന്ത്യന്‍ ജയത്തില്‍ ഹീറോയയത്. ഇന്ത്യ ഉയര്‍ത്തിയ ഹിമാലയന്‍ വിജയലക്ഷ്യത്തിന് മുകളിലേക്ക് കിവീസ് അനായാസം തന്നെ പറന്നെത്തുമെന്ന് മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ ഏവരും കരുതി. ആ സമയത്ത് പന്തെറിയാനെത്തി മത്സരത്തിന്‍റെ ഗതി മാറ്റിയെടുക്കാനും മുഹമ്മദ് ഷമിക്കായി (Mohammed Shami Game Changing Over Against New Zealand).

ഇന്ത്യ ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് ജസ്‌പ്രീത് ബുംറയേയും മുഹമ്മദ് സിറാജിനെയും കരുതലോടെ നേരിട്ട് സ്കോറിങ് ഉയര്‍ത്തിയാണ് തുടങ്ങിയത്. ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ നിലയുറപ്പിക്കുന്നത് തിരിച്ചറിഞ്ഞ നായകന്‍ മത്സരത്തിന്‍റെ അഞ്ചാം ഓവറില്‍ തന്നെ ഷമിക്ക് പന്തേല്‍പ്പിക്കുന്നു. തന്‍റെ സ്പെല്ലിലെ ആദ്യ ഓവറില്‍ തന്നെ ഡെവോണ്‍ കേണ്‍വെയെ (13) തിരികെ പവലിയനിലേക്ക് എത്തിക്കാന്‍ മുഹമ്മദ് ഷമിക്കായി.

ആദ്യ സ്പെല്ലിലെ രണ്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയുടെ വിക്കറ്റും ഷമി സ്വന്തമാക്കി. ഇതോടെ ഇന്ത്യന്‍ ആരാധകര്‍ ഫൈനല്‍ സ്വപ്‌നം കണ്ടു. എന്നാല്‍, മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന കാഴ്‌ചയ്‌ക്കാണ് പിന്നീട് വാങ്കഡെ സ്റ്റേഡിയം സാക്ഷിയായത്. സിറാജ്, ബുംറ, കുല്‍ദീപ്, ജഡേജ എന്നിവര്‍ക്കെതിരെയെല്ലാം കിവീസ് ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്തി.

ഫീല്‍ഡിങ്ങിലും ഇന്ത്യന്‍ ടീമിന് പിഴവുകള്‍ സംഭവിച്ചു. ജസ്‌പ്രീത് ബുംറയുടെ ഓവറില്‍ കെയ്‌ന്‍ വില്യംസണെ പുറത്താക്കാനുള്ള അവസരം മുഹമ്മദ് ഷമി നിലത്തിട്ടതോടെ വാങ്കഡെയില്‍ ആര്‍ത്തിരമ്പിയ നീലക്കടല്‍ നിശബ്‌ദമായി. ഇന്ത്യ മത്സരം കൈവിടുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അതെല്ലാം.

മത്സരത്തിന്‍റെ 33-ാം ഓവര്‍, രണ്ടാം സ്പെല്ലിനായി മുഹമ്മദ് ഷമിയെ രോഹിത് ശര്‍മ കൊണ്ടുവന്നു. ഓവറിലെ ആദ്യ പന്തില്‍ സിംഗിളെടുത്ത് ഡാരില്‍ മിച്ചല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. സ്ട്രൈക്കിങ് എന്‍ഡില്‍ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍.

ലെഗ്‌ സൈഡിലൂടെ ഷമിയുടെ പന്തിനെ അതിര്‍ത്തി കടത്താനായിരുന്നു വില്യംസണിന്‍റെ ശ്രമം. എന്നാല്‍, വായുവിലേക്ക് ഉയര്‍ന്ന് പൊങ്ങിയ താരത്തിന്‍റെ ഫ്ലിക്ക് ഷോട്ട് ഡീപ് സ്ക്വയര്‍ ലെഗില്‍ സൂര്യകുമാര്‍ യാദവ് കൈപ്പിടിയിലൊതുക്കിയപ്പോള്‍ വാങ്കഡെയിലെ ഗാലറിയും പൊട്ടിത്തറിച്ചു. കിവീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ലാഥമാണ് ഷമിയുടെ അടുത്ത പന്ത് നേരിട്ടത്.

നേരിട്ട ആദ്യ പന്തിനെ കൃത്യമായി പ്രതിരോധിക്കാന്‍ ലാഥമിന് സാധിച്ചു. എന്നാല്‍, റൗണ്ട് ദി വിക്കറ്റില്‍ പന്തെറിഞ്ഞ ഷമി ഓവറിലെ നാലാം പന്തില്‍ കിവീസ് ബാറ്ററെ ബീറ്റ് ചെയ്‌തു. ഷമിക്ക് മത്സരത്തിലെ നാലം വിക്കറ്റ്.

കളി അപ്പാടെ മാറ്റിയെടുത്ത ഓവറായിരുന്നു അത്. പിന്നീട് കിവീസ് ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കി കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് സ്വന്തമാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. മത്സരത്തിന്‍റെ 46-ാം ഓവറില്‍ ഡാരില്‍ മിച്ചലിനെ (134) പുറത്താക്കിക്കൊണ്ടാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം തികച്ചത്. പിന്നാലെ, തന്‍റെ അവസാന ഓവറില്‍ ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരുടെ വിക്കറ്റും സ്വന്തമാക്കിക്കൊണ്ട് ഷമി കിവീസിന്‍റെ പതനം പൂര്‍ത്തിയാക്കുകയായിരുന്നു.

Also Read : സെമി ശാപം പഴങ്കഥ, കിവികളുടെ കഴുത്തരിഞ്ഞ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ ; വിജയം തുടര്‍ന്നാല്‍ മൂന്നാംനാള്‍ കിരീടധാരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.