ETV Bharat / sports

IND vs NZ: മൂന്നാം ടി20യിലും മഴക്കളി; ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യയ്‌ക്ക്

author img

By

Published : Nov 22, 2022, 5:12 PM IST

IND vs NZ  new zealand vs india 3rd t20i highlights  new zealand vs india  suryakumar yadav  mohammed siraj  സൂര്യകുമാര്‍ യാദവ്  മുഹമ്മദ് സിറാജ്  ഇന്ത്യ vs ന്യൂസിലന്‍ഡ്
IND vs NZ: മൂന്നാം ടി20യിലും മഴക്കളി; ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യയ്‌ക്ക്

ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പര ഇന്ത്യയ്‌ക്ക്. മഴ കളിച്ച പരമ്പരയിലെ രണ്ടാം ടി20യില്‍ നേടിയ വിജയമാണ് ഇന്ത്യയ്‌ക്ക് തുണയായത്.

നേപിയര്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യയ്‌ക്ക്. നിര്‍ണായകമായ മൂന്നാം ടി20 സമനിലയിലായതോടെയാണ് ഇന്ത്യ പരമ്പര പിടിച്ചത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ടി20യിലെ വിജയമാണ് ഇന്ത്യയ്‌ക്ക് തുണയായത്. നേപിയറില്‍ നടന്ന മൂന്നാം ടി20യും മഴമൂലം തടസപ്പെടുകയായിരുന്നു.

ന്യൂസിലൻഡ് ഉയർത്തിയ 161 റൺസ് ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ബാറ്റിങ് പുരോഗമിക്കവെയാണ് മഴയെത്തിയത്. കളി തടസപ്പെടുമ്പോൾ സന്ദര്‍ശകര്‍ ഒമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 75 റൺസ് എന്ന നിലയിലായിരുന്നു.

മഴ നിയമപ്രകാരമാണ് മത്സരം സമനിലയില്‍ കലാശിച്ചത്. 18 പന്തിൽ 30 റൺസുമായി നായകൻ ഹാർദിക് പാണ്ഡ്യയും ഒമ്പത് പന്തിൽ ഒമ്പത് റൺസുമായി ദീപക് ഹൂഡയും പുറത്താകാതെ നിന്നു. ഓപ്പണർമാരായ ഇഷാൻ കിഷനും (11 പന്തില്‍ 11), റിഷഭ് പന്തും (അഞ്ച് പന്തില്‍ 11) നിരാശപ്പെടുത്തി.

തുടര്‍ന്നെത്തിയ സൂര്യകുമാറിനും തിളങ്ങാനായില്ല. 10 പന്തില്‍ 13 റണ്‍സാണ് സൂര്യ നേടിയത്. നാലാമന്‍ ശ്രേയസ് അയ്യര്‍ ഗോള്‍ഡന്‍ ഡക്കായി തിരിച്ച് കയറിതോടെയാണ് ഹാര്‍ദികും ഹൂഡയും ഒന്നിച്ചത്. കിവീസിനായി ക്യാപ്റ്റന്‍ ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്‌ത്തി, ആദം മില്‍നെ, ഇഷ്‌ സോധി എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.

സിറാജും അര്‍ഷ്‌ദീപും എറിഞ്ഞിട്ടു: നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 19.4 ഓവറില്‍ 160 റണ്‍സില്‍ പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് കിവീസിനെ എറിഞ്ഞിട്ടത്. ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്‌സ്‌ എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് കിവീസ് ഇന്നിങ്‌സിന്‍റെ നട്ടെല്ല്.

പവര്‍പ്ലേ കഴിയും മുമ്പ് കിവീസിന് രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഫിന്‍ അലന്‍ (3), മാക്ക് ചാപ്‌മാന്‍ (12) എന്നിവരാണ് വേഗം മടങ്ങിയത്. അലനെ അര്‍ഷ്‌ദീപ് സിങ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ചാപ്‌മാനെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ അര്‍ഷ്‌ദീപ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച കോൺവേയും ഫിലിപ്‌സും കിവീസിനെ മുന്നോട്ട് നയിച്ചു.

മൂന്നാം വിക്കറ്റില്‍ 86 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 16-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഫിലിപ്‌സിനെ വീഴ്‌ത്തി മുഹമ്മദ് സിറാജാണ് ഇന്ത്യയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. 33 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 54 റണ്‍സാണ് താരം നേടിയത്.

തൊട്ടടുത്ത ഓവറില്‍ കോണ്‍വേ അര്‍ഷ്‌ദീപ് ഇഷാന്‍ കിഷന്‍റെ കയ്യിലെത്തിച്ചതോടെ കിവീസ് പ്രതിരോധത്തിലായി. 49 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 59 റണ്‍സെടുത്താണ് കോണ്‍വേ തിരിച്ച് കയറിയത്. തുടര്‍ന്നെത്തിയ ജെയിംസ് നീഷാം (0), മിച്ചല്‍ സാന്‍റ്‌നര്‍ (1) എന്നിവര്‍ വേഗം മടങ്ങിയതോടെ 17.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സ് എന്ന നിലയിലേക്ക് സംഘം പരുങ്ങി.

പിന്നീടെത്തിയ ഡാരിൽ മിച്ചൽ (10), ഇഷ്‌ സോധി (0), ആദം മില്‍നെ (0), ടിം സൗത്തി (6) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ലോക്കി ഫെര്‍ഗൂസണ്‍ (5) പുറത്താവാതെ നിന്നു.

ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ് നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയും അര്‍ഷ്‌ദീപ്‌ 37 റണ്‍സ് വിട്ടുകൊടുത്തുമാണ് നാല് വിക്കറ്റ് പ്രകടനം നടത്തിയത്. ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. സൂര്യകുമാര്‍ യാവാണ് പരമ്പരയിലെ താരം. മുഹമ്മദ് സിറാജ് മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.