ETV Bharat / sports

IND vs AUS: അതിവേഗം അക്‌സര്‍; ഈ നേട്ടത്തില്‍ ബുംറ പോലും പിന്നില്‍

author img

By

Published : Mar 14, 2023, 11:47 AM IST

IND vs AUS  Axar Patel  Axar Patel test record  Jasprit Bumrah  Axar Patel break Jasprit Bumrah India Record  Border Gavaskar Trophy  അക്‌സര്‍ പട്ടേല്‍  ജസ്‌പ്രീത് ബുംറ  ബുംറയുടെ റെക്കോഡ് തകര്‍ത്ത് അക്‌സര്‍ പട്ടേല്‍  ഇന്ത്യ vs ഓസ്‌ട്രേലിയ  അക്‌സര്‍ പട്ടേല്‍ ടെസ്റ്റ് റെക്കോഡ്
അതിവേഗം അക്‌സര്‍ പട്ടേല്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കി അക്‌സര്‍ പട്ടേല്‍.

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റിന്‍റെ അവസാന ദിനത്തില്‍ സമനിലയ്‌ക്കായാണ് ഓസീസ് താരങ്ങള്‍ ബാറ്റ് വീശിയത്. ഒന്നാം ഇന്നിങ്‌സില്‍ 91 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് ഇന്ത്യന്‍ ബോളര്‍മാര്‍ക്കെതിരെ കനത്ത പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഇതോടെ അഞ്ചാം ദിനത്തിന്‍റെ മൂന്ന് സെഷനുകളില്‍ രണ്ട് വിക്കറ്റ് മാത്രമാണ് ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്.

നൈറ്റ് വാച്ച്‌മാന്‍ മാത്യു കുഹ്‌നെമാന്‍, ട്രാവിസ് ഹെഡ് എന്നിവരായിരുന്നു പുറത്തായത്. കുഹ്‌നെമാനെ ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടക്കിയപ്പോള്‍ ട്രാവിസ് ഹെഡിന്‍റെ കുറ്റി തെറിപ്പിച്ച് അക്‌സര്‍ പട്ടേലാണ് തിരിച്ചയച്ചത്. അക്‌സറിന്‍റെ ഒരു മാന്ത്രിക പന്തിലാണ് ഹെഡ് വീണത്.

ട്രാവിസ് ഹെഡിനെ പുറത്താക്കിയതോടെ ഒരു വമ്പന്‍ റെക്കോഡും സ്വന്തം പേരിലാക്കാന്‍ അക്‌സര്‍ പട്ടേലിന് കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ തികയ്‌ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അക്‌സര്‍ സ്വന്തമാക്കിയത്. സാക്ഷാല്‍ ജസ്‌പ്രീത് ബുംറയെ പിന്നിലാക്കിയാണ് 29കാരനായ അക്‌സര്‍ തകര്‍പ്പന്‍ നേട്ടം എറിഞ്ഞിട്ടത്.

എറിഞ്ഞ പന്തുകളുടെ എണ്ണത്തിലുള്ള റെക്കോഡാണിത്. 2,465 പന്തിൽ നിന്നാണ് ജസ്‌പ്രീത് ബുംറ ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ നേടിയത്. എന്നാല്‍ ഇത്രയും വിക്കറ്റുകളിലേക്കെത്താന്‍ അക്‌സറിന് വേണ്ടിവന്നത് വെറും 2,205 പന്തുകളാണ്. കർസൻ ഗാവ്രി (2534 പന്തില്‍), ആര്‍ അശ്വിന്‍ (2597 പന്തുകള്‍) എന്നിവരാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.

ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ തികച്ചതോടെ മറ്റൊരു റെക്കോഡും പോക്കറ്റിലാക്കാന്‍ അക്‌സറിന് സാധിച്ചു. ആദ്യ 12 ടെസ്റ്റുകളില്‍ 50 വിക്കറ്റും അഞ്ഞൂറോ അതില്‍ അധികമോ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമാണ് ഇന്ത്യയുടെ സ്‌പിന്‍ ഓള്‍റൗണ്ടര്‍. തന്‍റെ ആദ്യ 12 ടെസ്റ്റുകളില്‍ നിന്നും 50 വിക്കറ്റും 513 റണ്‍സുമാണ് അക്‌സറിന് നേടാന്‍ കഴിഞ്ഞത്.

ഓസ്‌ട്രേലിയയുടെ മുന്‍ താരം ജാക്ക് ഗ്രിഗറി (744 റണ്‍സ്, 57 വിക്കറ്റ്), ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഓബ്രി ഫോള്‍ക്ക്‌നര്‍ (682 റണ്‍സ്, 52 വിക്കറ്റ്), ഇന്ത്യയുടെ തന്നെ ആര്‍ അശ്വിന്‍ (596 റണ്‍സ്, 63 വിക്കറ്റ്), ഇംഗ്ലണ്ടിന്‍റെ ഇയാന്‍ ബോതം (549 റണ്‍സ്, 70 വിക്കറ്റ്) എന്നിവരാണ് അക്‌സറിന് മുന്നെ പട്ടികയില്‍ ഇടം പിടിച്ച താരങ്ങള്‍.

അതേസമയം ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. നാല് മത്സര പരമ്പരയില്‍ വെറും മൂന്ന് വിക്കറ്റുകളാണ് അക്‌സറിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ബാറ്റുകൊണ്ട് ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായമായ പ്രകടനമാണ് അക്‌സര്‍ നടത്തിയത്.

പരമ്പരയില്‍ മൂന്ന് അര്‍ധ സെഞ്ചുറികളടക്കം 264 റൺസാണ് താരം നേടിയത്. ഈ പ്രകടനത്തോടെ പരമ്പരയിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്താനും അക്‌സറിന് കഴിഞ്ഞു. ഓസ്‌ട്രേലിയയുടെ ഉസ്മാൻ ഖവാജ (333), ഇന്ത്യയുടെ വിരാട് കോലി (297) എന്നിവരാണ് മുന്നിലുള്ളത്.

ALSO READ: 'മറ്റൊരാള്‍ ശരിയല്ലെന്ന് തെളിയിക്കേണ്ട കാര്യം എനിക്കില്ല' ; തുറന്നടിച്ച് വിരാട് കോലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.