ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' റിലീസിനൊരുങ്ങുകയാണ്. അടുത്തയാഴ്‌ച ചിത്രം തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായ വിവരമാണ് പുറത്തുവരുന്നത്.
'യുഎ' സർട്ടിഫിക്കറ്റോടെയാണ് 'മലൈക്കോട്ടൈ വാലിബൻ' പ്രേക്ഷകർക്കരികിൽ എത്തുന്നത് (Mohanlal’s Malaikottai Vaaliban censored with a UA certificate). 2.35 മണിക്കൂറാണ് സിനിമയുടെ ദൈർഘ്യമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമ ബിഗ് സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ചിത്രം ജനുവരി 25ന് പ്രേക്ഷകർക്കരികിൽ എത്തും.
പിരിയഡ് ആക്ഷൻ ഡ്രാമ ജോണറിൽ ഒരുക്കിയ 'മലൈക്കോട്ടൈ വാലിബന്‍റെ' തിരക്കഥ രചിച്ചത് പിഎസ് റഫീഖും സംവിധായകൻ ലിജോയും ചേര്‍ന്നാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്‌ഠൻ ആണ്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്‍റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവർ ചേർന്നാണ് 'മലൈക്കോട്ടൈ വാലിബന്‍റെ' നിർമാണം.
ടിനു പാപ്പച്ചനാണ് ചിത്രത്തിന്‍റെ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ. എഡിറ്റിങ് ദീപു ജോസഫും കലാസംവിധാനം ഗോകുൽദാസും നിർവഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് ഈണം പകരുന്നത്. അടുത്തിടെ ചിത്രത്തിലെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 'മദഭര മിഴിയോരം' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ മികച്ച പ്രതികരണമാണ് നേടിയത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്‍റെ പോസ്റ്ററുകളും സൈബർ ലോകത്ത് തരംഗം തീർത്തിരുന്നു.
അസോസിയേറ്റ് ഡയറക്‌ടർ : രതീഷ് മൈക്കിൾ, വസ്‌ത്രാലങ്കാരം : സുജിത്ത് സുധാകരൻ, രതീഷ് ചമ്രവട്ടം, സ്റ്റണ്ട് : വിക്രം മോർ, സുപ്രീം സുന്ദർ, മേക്കപ്പ് : റോണക്‌സ് സേവ്യർ, കൊറിയോഗ്രഫി : സാമന്ത് വിനിൽ, ഫുലവ ഖംകർ, സൗണ്ട് ഡിസൈൻ : രംഗനാഥ് രവി, ശബ്‌ദമിശ്രണം : ഫസൽ എ ബക്കർ, ലൈൻ പ്രൊഡ്യൂസർ : ആൻസൺ ആന്‍റണി, പ്രൊഡക്ഷൻ കൺട്രോളർ : എൽബി ശ്യാംലാൽ, ഫിനാൻസ് കൺട്രോളർ : ദിനീപ് ഡേവിഡ്, സ്റ്റിൽസ് : അർജുൻ കല്ലിങ്കൽ, ഡിസൈൻ : കെ പി മുരളീധരൻ, വിനയ്‌കൃഷ്‌ണൻ, കൃഷ്‌ണ ചന്ദ്രൻ, മിലൻ മുരളി, പബ്ലിസിറ്റി ഡിസൈൻ : ഓൾഡ്‌മങ്ക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: 'മലൈക്കോട്ടൈ വാലിബൻ' വരുന്നത് രണ്ട് ഭാഗങ്ങളായി? ആവേശത്തിൽ ആരാധകർ