Lyricist Bichu Thirumala: ഒരേയൊരു ബിച്ചു തിരുമല... പാട്ടെഴുത്തിന്‍റെ തമ്പുരാന്‍

author img

By

Published : Nov 26, 2021, 7:31 AM IST

Updated : Nov 26, 2021, 7:38 AM IST

Lyricist Bichu Thirumala

Bichu Thirumala songs based life : മലയാളിയെ സങ്കല്‍പ്പത്തിന്‍റെ കുടക്കീഴില്‍ പ്രണയത്തിന്‍റെ പട്ടുവിരിച്ചു നടത്തിയ പാട്ടെഴുത്തുകാരന്‍ ഇനിയില്ല.

Lyricist Bichu Thirumala profile : ആയിരത്തോളം പാട്ടുകള്‍. അവ മലയാളിയെ സങ്കല്‍പ്പത്തിന്‍റെ കുടക്കീഴില്‍ പ്രണയത്തിന്‍റെ പട്ടുവിരിച്ചു നടത്തി. ആരും പ്രയോഗിക്കാത്ത വാക്കുകളും ഭാഷയും അനതിസാധാരണമായ ഭാവനയും. ബിച്ചു തിരുമലയുടെ പാട്ടുകള്‍ മലയാളി പാടി നടന്നതിനു പിന്നില്‍ സന്ദര്‍ഭത്തിനനുസരിച്ച് ഭാഷ പ്രയോഗിക്കാനുളള അദ്ദേഹത്തിന്റെ സിദ്ധിക്ക് വലിയ പങ്കുണ്ട്.

Bichu Thirumala songs based life : 'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ', 'നീലജലാശയത്തില്‍', 'പടകാളി ശണ്ടിശ്ശങ്കരി', 'ഒപ്പം ഒപ്പത്തിനൊപ്പം' എന്ന ചിത്രത്തിലെ 'ഭൂമി കറങ്ങുന്നുണ്ടോടാ' തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണം. സ്വന്തം രചനയില്‍ ബിച്ചു തിരുമലയ്ക്ക് ഏറ്റവും പ്രിയങ്കരം 'ഹൃദയം ദേവാലയം' എന്ന ഗാനമായിരുന്നു- ജീവിതത്തെ തത്വചിന്താപരമായി വിലയിരുത്തുന്ന മൂല്യമുളള പാട്ട്.

More read : ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

'ഭൂമി കറങ്ങുന്നുണ്ടോടാ' എന്ന ഗാനം രചിച്ച ബിച്ചു തിരുമല യേശുദാസിനൊപ്പം ഇത് പാടുകയും ചെയ്തു. ജെറി അമല്‍ദേവായിരുന്നു സംഗീത സംവിധായകന്‍. യേശുദാസ് ബിച്ചു തിരുമല രചിച്ച 225 ഗാനങ്ങളാണ് പാടിയത്. പുറത്തിറങ്ങാത്ത 'ഭജഗോവിന്ദ'ത്തിലെ 'ബ്രാമമുഹൂര്‍ത്തത്തില്‍' എന്ന ഗാനത്തില്‍ ഈ ബന്ധം തുടങ്ങുന്നു.

'നക്ഷത്രദീപങ്ങള്‍', 'പ്രണയസരോവര തീരം', 'യാമശംഖൊലി', 'ഹൃദയം ദേവാലയം', 'നീലനിലാവൊരു തോണി', 'മൈനാകം കടലില്‍ നിന്നുയരുന്നുവോ', 'നീലനിലാവൊരു തോണി', 'മൈനാകം കടലില്‍ നിന്നുയരുന്നുവോ', 'തേനും വയമ്പും', 'ഒറ്റക്കമ്പിനാദം', 'ഏഴു സ്വരങ്ങളും', 'സുഖമോ ദേവി', 'കളിന്ദീതീരം തന്നില്‍', 'വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍', 'ആയിരം കണ്ണുമായ്' തുടങ്ങിയവ ഉദാഹരണം.

ശ്യാമിനൊപ്പമാണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ സൃഷ്ടിച്ചത്. 130 പാട്ടുകളാണ് ഈ കൂട്ടുകെട്ടിലുണ്ടായത്. ട്യൂണിനൊത്ത് പാട്ടുണ്ടാക്കുന്ന സംഗീത സംവിധായകര്‍ക്ക് പ്രിയങ്കരനായിരുന്നു ബിച്ചു തിരുമല എന്ന രചയിതാവ്. ഏതു സമയവും ഏതു ട്യൂണിലും നിറയയ്ക്കാന്‍ ബിച്ചു തിരുമലയ്ക്ക് സന്ദര്‍ഭത്തിനുതകുന്ന വാക്കുകളുണ്ടായിരുന്നു.

ശ്യാം ഈ രീതിക്ക് പ്രാധാന്യം നല്‍കിയിരുന്നതും ഇവരുടെ ഹിറ്റ് കൂട്ടുകെട്ടിന്റെ ദൃഢതയ്ക്ക് കാരണമായി. 'ശ്രുതിയില്‍ നിന്നുയരും', 'കണ്ണും കണ്ണും', 'മൈനാകം', 'ഏതോ ജന്മബന്ധം', 'ഒരു മധുരക്കിനാവിന്‍' തുടങ്ങിയ പാട്ടുകള്‍ ഇന്നും ഹിറ്റ് ചാര്‍ട്ടിലുണ്ട്. അവിചാരിതമായാണ് ബിച്ചു തിരുമല പാട്ടെഴുത്തുകാരനായത്. 'ഒന്നും പഠിക്കാതെ വന്നു. അവസരങ്ങള്‍ കൂടുതല്‍ കിട്ടിയപ്പോള്‍ കൂടുതല്‍ പഠിച്ചു. പഠിക്കാതെ നിലനില്‍ക്കാനാവില്ല.'- ഒരിക്കല്‍ ഓര്‍മ്മകള്‍ പങ്കുവച്ച അഭിമുഖത്തില്‍ അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

ട്യൂണിന് അനുസരിച്ച് പാട്ടെഴുതുന്ന വൈഭവത്തെ പറ്റി ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ- ' മുളളുവേലി കിട്ടിയാലും കമ്പിവേലി കിട്ടിയാലും മുന്നില്‍ കുഴിയായാലും ചാടണം. എങ്കിലേ നിലനില്‍ക്കാനാവൂ'.

Compos with Bichu Thirumala : എ ടി ഉമ്മര്‍ - ബിച്ചു തിരുമല കൂട്ടുകെട്ടിലും നിത്യഹരിത ഗാനങ്ങല്‍ പിറന്നു. 'തുഷാരബിന്ദുക്കളേ', 'നീലജലാശയത്തില്‍', 'കാറ്റു താരാട്ടും', 'രാഗേന്ദുകിരണങ്ങള്‍', 'സുല്‍ത്തോനോ', 'നക്ഷത്രക്കണ്ണുളള' തുടങ്ങിയ പാട്ടുകള്‍... രവീന്ദ്രനൊപ്പം 1980 കളില്‍ ബിച്ചു തിരുമല സൃഷ്‌ടിച്ച ഗാനങ്ങള്‍ ഏറെ പ്രശംസ നേടി. 'തേനും വയമ്പും', 'പാലാഴിപ്പൂമങ്കേ', 'സമയരഥങ്ങളില്‍', 'മകളേ പാതി മലരേ', 'കളിപ്പാട്ടമായ്', 'സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ' തുടങ്ങിയവ ഉദാഹരണം.

എസ് പി വെങ്കിടേഷിനൊപ്പം 'കാബൂളിവാലാ', 'കിലുക്കം' തുടങ്ങിയ ചിത്രങ്ങളിലേതടക്കം 73 പാട്ടുകളൊരുക്കി. ഇളയരാജയ്‌ക്കൊപ്പം 'പപ്പയുടെ സ്വന്തം അപ്പൂസ്', 'എന്റെ സൂര്യപുത്രിക്ക്', 'പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്', 'മൈഡിയര്‍ കുട്ടിച്ചാത്തന്‍' തുടങ്ങിയ ചിത്രങ്ങളിലേതടക്കം ഹിറ്റ് ഗാനങ്ങളുണ്ടായി.

നര്‍മ്മം ചാലിച്ച് ജനകീയ ചലച്ചിത്രഗാനങ്ങള്‍ ഒരുക്കുന്നതില്‍ പ്രത്യേക വൈഭവം ബിച്ചു തിരുമലയ്ക്കുണ്ടായിരുന്നു. 'മാറ്റൊലി' എന്ന ചിത്രത്തിലെ 'കള്ളോളം നല്ലൊരു പാനീയം', 'നാലുമണിപ്പൂക്കള്‍' എന്ന ചിത്രത്തിലെ 'അമ്പമ്പോ ജീവിക്കാന്‍ വയ്യേ', 'തീക്കടല്‍' എന്ന ചിത്രത്തിലെ 'അടിച്ചങ്ങു പൂസായി', 'ഏപ്രില്‍ 18' ലെ 'അഴിമതി നാറാപിളള', 'റാംജി റാവു സ്പീക്കിംഗിലെ' 'അവനവന്‍ കുരുക്കുന്ന', 'ടോം ആന്‍ഡ് ജെറി' എന്ന ചിത്രത്തിലെ 'ശങ്കരന്റെ കഴുത്തിലിരുന്നൊരു' തുടങ്ങി എത്ര ഉദാഹരണങ്ങള്‍.

ചടുലവും ഭാവസാന്ദ്രവുമായ പ്രയോഗങ്ങളാല്‍ സമ്പന്നമായ ഗാനങ്ങള്‍ ബിച്ചു തിരുമലയുടെ തൂലികയില്‍ നിന്ന് ധാരാളമുണ്ടായി. 'നിറ'ത്തിലെ 'പ്രായം നമ്മില്‍ മോഹം നല്‍കി', 'കാബൂളിവാല'യിലെ 'പാല്‍നിലാവിനും' എന്ന ഗാനത്തിലെ 'മണ്ണിനു മരങ്ങള്‍ ഭാരം' എന്നു തുടങ്ങുന്ന വരികള്‍, 'വിയറ്റ്‌നാം കോളനി'യിലെ 'ഊരുവലം വരും വരും' എന്ന നീണ്ട വരികള്‍, 'യോദ്ധ'യിലെ 'പടകാളി ശണ്ടിശ്ശങ്കരി' തുടങ്ങി എത്രയോ പാട്ടുകള്‍ അതിനുഹാദരണമാണ്.

ഏതുതരം പാട്ടുമെഴുതാന്‍ സാധിക്കുമെന്നതാണ് സിനിമാ വ്യവസായത്തിലെ തിരക്കുളള പാട്ടെഴുത്തുകാരനായി ബിച്ചു തിരുമലയെ ഉയര്‍ത്തിയത്. ബിച്ചുവിന്റെ പാട്ടുകള്‍ സാധാരണ മനുഷ്യരെ ആനന്ദിപ്പിക്കുകയും നോവിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തെ അനശ്വരനാക്കുന്നത്. രണ്ടു തവണ മാത്രമാണ് സംസ്ഥാന ചലച്ചിത്ര സംഗീത പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. പുരസ്‌കാരങ്ങള്‍ക്കു മേലേയാണ് മലയാള ചലച്ചിത്ര സംഗീത ശാഖയിലും സംഗീതപ്രേമികളുടെ മനസ്സിലും അദ്ദേഹത്തിന്റെ സ്ഥാനം.

Bichu Thirumala famous songs : ബിച്ചു തിരുമലയുടെ പ്രധാന പാട്ടുകള്‍

മാമാങ്കം പലകുറി - രവീന്ദ്രന്‍

പഴംതമിഴ്പ്പാട്ടിഴയും - എം ജി രാധാകൃഷ്ണന്‍ - മണിച്ചിത്രത്താഴ്‌

വാകപ്പൂമരം ചൂടും - എ ടി ഉമ്മര്‍ - അനുഭവം

നീലജലാശയത്തില്‍ - എ ടി ഉമ്മര്‍ - അംഗീകാരം

നക്ഷത്രദീപങ്ങള്‍ - ജയവിജയ - നിറകുടം

ചെമ്പകം പൂത്തുലഞ്ഞ - ജി ദേവരാജന്‍ - ഇന്നലെ ഇന്ന്

പവനരച്ചെഴുതുന്നു - എസ് ബാലകൃഷ്ണന്‍ - വിയറ്റ്‌നാം കോളനി

ആയിരം മാതളപ്പൂക്കള്‍ - കെ ജെ ജോയ് - അനുപല്ലവി

മഞ്ഞണിക്കൊമ്പില്‍ - ജെറി അമല്‍ദേവ് - മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

കൊമ്പില്‍ കിലുക്കും കെട്ടി - എ ടി ഉമ്മര്‍ - കരിമ്പന

ആളൊരുങ്ങി അരങ്ങൊരുങ്ങി - എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് - ജെറി അമല്‍ദേവ്

ആയിരം കണ്ണുമായ് - ജെറി അമല്‍ദേവ് - നോക്കെത്താദൂരത്ത് കണ്ണുംനട്ട്

അല്ലിയിളംപൂവോ - രാജ് കമല്‍ - ആഴി

പൂങ്കാറ്റിനോടും - ഇളയരാജ - പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്

ഉണ്ണികളേ ഒരു കഥ പറയാം - ഔസേപ്പച്ചന്‍ - ഉണ്ണികളേ ഒരു കഥ പറയാം

കണ്ണാം തുമ്പീ പോരാമോ - ഔസേപ്പച്ചന്‍ - കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍

പൂവിനും പൂങ്കുരുന്നാം - ഔസേപ്പച്ചന്‍ - വിറ്റ്‌നസ്

മഞ്ഞിന്‍ ചിറകുളള - രാജാമണി - സ്വാഗതം

ചെല്ലക്കാറ്റിന്‍ - ജോണ്‍സണ്‍ - മിമിക്‌സ് പരേഡ്

മകളേ പാതി മലരേ - രവീന്ദ്രന്‍ - ചമ്പക്കുളം തച്ചന്‍

സ്വരജതി പാടും പൈങ്കിളി - മോഹന്‍ സിതാര - വാരഫലം

ആറ്റിറമ്പിലാല്‍മരത്തില്‍ - എസ് പി വെങ്കിടേഷ് - മാന്നാര്‍ മത്തായി സ്പീക്കിംഗ്‌

മിഴിയറിയാതെ - വിദ്യാസാഗര്‍ - നിറം

Last Updated :Nov 26, 2021, 7:38 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.