എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റത്തിനെതിരെ പ്രോസിക്യൂഷൻ. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കരുതെന്ന് പ്രോസിക്യൂഷനും അതിജീവിതയും കോടതിയിൽ ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിച്ച വേളയിലായിരുന്നു ഈ ആവശ്യം ആവർത്തിച്ചത്.
കേസ് പ്രത്യേക കോടതിയിലേക്ക് തന്നെ മാറ്റണമെന്നും പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേയ്ക്ക് മാറ്റിയത്. ഇത് ഭാവിയിൽ ചിലപ്പോൾ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.
അതേസമയം പ്രോസിക്യൂഷൻ്റെയും അതിജീവിതയുടെയും ആവശ്യത്തെ പ്രതിഭാഗം എതിർത്തു. ഹൈക്കോടതിയുടെ നിർദേശത്തെ കീഴ്‌ക്കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചു.
അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമർശിച്ചു. ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളുണ്ട്. കോടതിയെ കബിളിപ്പിക്കാൻ ശ്രമിക്കരുത്. നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നയിയിപ്പ് നൽകുന്നതായും കോടതി പറഞ്ഞു.
ഒന്നാം പ്രതി പൾസർ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് നാളെ റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. കേസ് ഈ മാസം പത്തൊൻപതിന് വീണ്ടും പരിഗണിക്കാനായി മാറ്റി.