വയനാട് സ്വദേശിയിൽ നിന്ന് തട്ടിയത് 12 ലക്ഷം; ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിലെ നാല് പേർ പിടിയിൽ

author img

By

Published : Sep 3, 2022, 4:40 PM IST

മീശോ കമ്പനിയുടെ പേരിൽ തട്ടിപ്പ്  ഓണ്‍ലൈന്‍ തട്ടിപ്പ്  ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പിടിയിൽ  ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പ് ആയ മീശോ  വയനാട് സ്വദേശിയിൽ നിന്ന് തട്ടിയത് 12 ലക്ഷം  ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിലെ 4 പേർ പിടിയിൽ  online fraud gang arrested  തട്ടിപ്പ്  വ്യാജ കോള്‍സെന്‍റര്‍

മീശോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ കാർ ലഭിച്ചു എന്ന പേരിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ഡല്‍ഹിയില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

വയനാട്: മീശോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ച് വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പിടിയിൽ. വയനാട് ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വയനാട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ഷജു ജോസഫും സംഘവും ഡല്‍ഹിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

വയനാട് സ്വദേശിയിൽ നിന്ന് തട്ടിയത് 12 ലക്ഷം; ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിലെ 4 പേർ പിടിയിൽ

കോള്‍ സെന്‍റര്‍ നടത്തിപ്പുകാരായ ബിഹാര്‍ ഗയ സ്വദേശിയായ സിന്‍റു ശര്‍മ്മ (31), തമിഴ്‌നാട് സേലം സ്വദേശി അമന്‍ (19), എറണാകുളം സ്വദേശിയും ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനുമായ അഭിഷേക് (24), അനില്‍ എന്ന് തട്ടിപ്പിന് ഇരയാക്കുന്നവരോട് പരിചയപ്പെടുത്തി സംസാരിക്കുന്ന പത്തനംതിട്ട സ്വദേശിയും ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനുമായ പ്രവീണ്‍ (24) എന്നിവരാണ് പിടിയിലായത്.

ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പ് ആയ മീശോ കമ്പനിയില്‍ നിന്നും സാധനം വാങ്ങിയ പരാതിക്കാരന് ഏതാനും ദിവസങ്ങള്‍ക്കകം 15 ലക്ഷം രൂപ സമ്മാനം ലഭിച്ചു എന്ന മെസേജ് ലഭിച്ചു. തുടര്‍ന്ന് മെസേജില്‍ കണ്ട ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച പരാതിക്കാരനോട് രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ ചെറിയ സംഖ്യ അടക്കാന്‍ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്.

തുടര്‍ന്ന് തട്ടിപ്പ് സംഘം തന്ത്രപൂര്‍വം വിവിധ ഫീസ് ഇനത്തില്‍ 12 ലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. തുടര്‍ന്നും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന്‍ സൈബര്‍ പൊലീസിനെ സമീപിച്ചത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തിയതില്‍ മലയാളികളാണ് പരാതിക്കാരനോട് സംസാരിച്ചത് എന്ന് മനസിലായി.

പിന്നിൽ വൻ സംഘം: പിടിക്കപ്പെടാതിരിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ച സിം കാര്‍ഡുകളും പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകളും ദരിദ്രരായ വെസ്റ്റ് ബംഗാള്‍ സ്വദേശികളുടെ പേരില്‍ ഉള്ളതായിരുന്നു. എന്നാല്‍ തട്ടിപ്പുകാരുടെ ലൊക്കേഷന്‍ ഡല്‍ഹിയിലും പണം പിന്‍വലിച്ചിരിക്കുന്നത് ബിഹാറിലെ വിവിധ എടിഎമ്മുകളില്‍ നിന്നും മുഖം മറച്ച ചിലയാളുകളുമാണ് എന്നത് രണ്ടര മാസത്തോളം അന്വേഷണ സംഘത്തിന് മുന്നില്‍ വിലങ്ങു തടിയായി.

കൂടുതല്‍ അന്വേഷണത്തില്‍ ബിഹാറില്‍ നിന്നുള്ളവര്‍ നടത്തുന്ന വ്യാജ കോള്‍ സെന്‍റര്‍ മാഫിയ ആണ് ഇതിനു പിന്നില്‍ എന്നും മനസിലായി. കഴിഞ്ഞ മാസം അന്വേഷണ സംഘം ഡല്‍ഹിയിലെത്തി പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ കണ്ട സ്ഥലത്ത് ഒരാഴ്‌ച തുടര്‍ച്ചയായി തെരച്ചില്‍ നടത്തിയെങ്കിലും ജന നിബിഡമായ ഗലികളില്‍ നിന്നും തട്ടിപ്പ് സംഘത്തിന്‍റെ ഓഫിസ് കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകള്‍ വിൽപ്പന നടത്തിയ ഒരാളെ പൊലീസ് കൊറിയര്‍ ഏജന്‍റ് ആണെന്ന വ്യാജേന വിളിച്ചു വരുത്തി പിടികൂടി. തുടര്‍ന്ന് തട്ടിപ്പ് സംഘത്തിലെ ഒരു ബിഹാര്‍ സ്വദേശി സ്ഥിരമായി ഒരു പെണ്‍ സുഹൃത്തിനെ സന്ദര്‍ശിക്കുന്നുണ്ട് എന്ന് മനസിലാക്കിയ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും അത് മനസിലാക്കിയ പ്രതികള്‍ ബിഹാറിലേക്ക് രക്ഷപെടുകയും ചെയ്‌തു.

ഡൽഹിയിലെത്തി പിടികൂടി: തിരിച്ച് കേരളത്തില്‍ എത്തിയ പൊലീസ് വീണ്ടും അന്വേഷണത്തിന്‍റെ ഭാഗമായി 150 ഓളം ഫോണ്‍ നമ്പറുകളുടെ അഞ്ച് ലക്ഷത്തോളം കോളുകള്‍ വിശകലനം ചെയ്‌തു. ഇതിൽ നിന്ന് തട്ടിപ്പ് സംഘത്തിലെ ബിഹാര്‍ സ്വദേശിക്ക് 10 മാസം മുന്‍പ് ഒരു കേരള സിമ്മില്‍ നിന്നും മെസേജ് വന്നതായി മനസിലായി. ആ ഫോണ്‍ നമ്പറിന്‍റെ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിലെ മലയാളികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.

തുടര്‍ന്ന് കഴിഞ്ഞയാഴ്‌ച വീണ്ടും ഡല്‍ഹിയില്‍ എത്തിയ സൈബര്‍ പൊലീസ് തട്ടിപ്പ് സംഘത്തിലെ മലയാളികളെ ഒരാഴ്‌ചയോളം പിന്തുടര്‍ന്ന് വ്യാജ കോള്‍സെന്‍റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഓഫിസും കണ്ടെത്തി. തുടർന്ന് തന്ത്രപൂർവം ഓഫിസിൽ എത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

തട്ടിപ്പ് വ്യക്‌തി വിവരങ്ങൾ ചോർത്തി: തട്ടിപ്പ് കേന്ദ്രത്തില്‍ നിന്നും ഇരകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന 32 ഓളം മൊബൈല്‍ ഫോണുകളും, വിവിധ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളില്‍ നിന്നും പ്രതികള്‍ നിയമവിരുദ്ധ മാര്‍ഗത്തിലൂടെ സംഘടിപ്പിച്ച ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അടങ്ങിയ രേഖകളും പൊലീസ് പിടിച്ചെടുത്തു.

തട്ടിപ്പ് കേന്ദ്രത്തിന്‍റെ മറ്റു നടത്തിപ്പുകാരായ ബിഹാര്‍ സ്വദേശികളായ രോഹിത്, അവിനാശ് എന്നിവരെ പിടികൂടുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തി വരുന്നുണ്ട്. തട്ടിപ്പ് സംഘത്തിന് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിൽ നിന്ന് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ലഭിച്ചത് പൊലീസ് ഗൗരവമായി കാണുന്നുണ്ട്.

വ്യാജ മെസേജുകളിൽ വീഴരുത്: സംസ്ഥാനത്തുള്ള നിരവധിയാളുകളെ പ്രതികള്‍ തട്ടിപ്പിന് ഇരയാക്കിയതായി പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളില്‍ നിന്നും ഇത്തരം സമ്മാനം ലഭിച്ചു എന്ന തരത്തില്‍ വരുന്ന മെസേജുകള്‍ വിശ്വസിക്കരുത് എന്ന് പൊലീസ് അറിയിച്ചു.

പ്രതികളെ പിടികൂടിയ സംഘത്തില്‍ വയനാട് സൈബര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്‌ര്‍ ഷജു ജോസഫിനെ കൂടാതെ എഎസ്‌ഐ ജോയ്‌സ് ജോണ്‍, എസ്‌സിപിഒമാരായ സലാം കെ. എ, ഷുക്കൂര്‍ പി.എ, റിയാസ് എം.എസ്, സിപിഒ ജബലു റഹ്‌മാന്‍, വിനീഷ സി എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.