ETV Bharat / business

2021-22 സാമ്പത്തിക വർഷം ജിഡിപി വളര്‍ച്ചാനിരക്ക് 9.3 ശതമാനമായിരിക്കുമെന്ന് മൂഡീസ്

author img

By

Published : Jun 1, 2021, 8:49 PM IST

Updated : Jun 1, 2021, 9:47 PM IST

indian economy  Moody’s Investors Service  indian GDP  സാമ്പത്തിക വളർച്ച  covid impact on economy  fiscal policies  monetary policeis  ജിഡിപി വളർച്ച  മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്  സാമ്പത്തിക അവലോകനം
2020-21 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 9.3 ശതമാനമായിരിക്കുമെന്ന് മൂഡീസ്

ഇക്കാലയളവിൽ രാജ്യത്തെ ജിഡിപി വളർച്ചാനിരക്ക് 13.7 ശതമാനമായിരിക്കുമെന്നായിരുന്നു മൂഡീസിന്‍റെ പ്രവചനം.

ഹൈദരാബാദ് : ഇന്ത്യയുടെ 2021-22 സാമ്പത്തിക വർഷത്തെ മോത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) വളർച്ചാനിരക്ക് 9.3 ശതമാനമായിരിക്കുമെന്ന്‌ ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്. നേരത്തെ ഇക്കാലയളവിൽ രാജ്യത്തെ ജിഡിപി 13.7 ശതമാനമായിരിക്കുമെന്നായിരുന്നു മൂഡീസിന്‍റെ പ്രവചനം. കൊവിഡ് രണ്ടാം തരംഗവും വാക്‌സിനേഷനിലെ തടസങ്ങളും ഇന്ത്യ നേരിടുകയാണ്. ഈ സാഹചര്യത്തിൽ ഏപ്രിൽ-ജൂണ്‍ കാലയളവിൽ സാമ്പത്തിക രംഗത്ത് ഇടിവ് പ്രകടമാവുമെന്നും അതിന് ശേഷം സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്‍റെ പാതയിലാകുമെന്നും മൂഡീസ് പറയുന്നു.

കൊവിഡ് തരംഗം നീണ്ടുനിന്നാൽ

കഴിഞ്ഞ സാമ്പത്തിക വർഷം ജിഡിപി 7.3 ശതമാനമായാണ് ചുരുങ്ങിയത്. കൊവിഡ് രണ്ടാം തരംഗം സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ പ്രതികൂലമായി ബാധിച്ചു. മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് 2021 അവസാനം പോലും രാജ്യത്തിന് തിരിച്ചുവരാൻ സാധിക്കില്ല. 2022-23 കാലയളവിൽ 7.9 ശതമാനം വളർച്ചയാണ് മൂഡീസ് പ്രവചിക്കുന്നത്. നേരത്തെ ഇത് 6.2 ശതമാനമായിരിക്കുമെന്നായിരുന്നു ഏജൻസിയുടെ വിലയിരുത്തൽ. രാജ്യത്ത് ഇനിയും കൊവിഡ് തരംഗം ആവർത്തിക്കാനുള്ള സാധ്യത പ്രവചനങ്ങളുടെ കൃത്യതയെ ബാധിക്കും.

Also Read:വിറ്റുപോകാതെ ബാഗും നോട്ട്ബുക്കും കുടയും, സ്‌കൂള്‍ വിപണിയില്‍ കോടികളുടെ നഷ്‌ടം

വൈറസ് വ്യാപനത്തെ തടയുന്നതും വാക്‌സിനേഷന്‍റെ വേഗത കൂട്ടുന്നതും സാമ്പത്തിക- ആരോഗ്യ രംഗത്ത് ഗുണകരമായ പ്രതിഫലനം ഉണ്ടാക്കുമെന്നും മൂഡീസ് വിലയിരുത്തി. എന്നാൽ രാജ്യം നേരിടുന്ന വാക്സിൻ ക്ഷാമവും മെഡിക്കൽ വസ്തുക്കൾ വിവിധ പ്രദേശങ്ങളിൽ എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും വാക്‌സിനേഷനിൽ വലിയ വെല്ലുവിളിയാണെന്നും മൂഡീസ് അഭിപ്രായപ്പെട്ടു. രണ്ടാം തരംഗം ജൂണിനപ്പുറത്തേക്ക് വ്യാപിക്കുകയും വാക്സിനേഷൻ വേഗത പ്രതീക്ഷിച്ചതിലും മന്ദഗതിയിലാവുകയും ചെയ്താൽ അത് സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കൽ പ്രയാസകരമാക്കും. കൊവിഡ് നീണ്ടു നിൽക്കുകയും വീണ്ടും നിയന്ത്രണങ്ങൾ ഉണ്ടാവുകയും ചെയ്‌താൽ തൊഴിൽ നഷ്ടം, കമ്പനികളുടെ പൂട്ടിയിടൽ തുടങ്ങിയവയ്ക്ക് കാരണമാകും. ഇത് വളർച്ചാനിരക്കിനെ വീണ്ടും പിന്നോട്ടടിക്കും.

ഗ്രാമീണ തൊഴിൽ രംഗം

മഹാമാരിയുടെ ഇടയിൽ കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങി. ഇങ്ങനെ മടങ്ങിയവർ ഗ്രാമീണ തൊഴിൽ പദ്ധതികളുടെ ഭാഗമായി. കൊവിഡ് നീണ്ടുനിന്ന് സ്വകാര്യ നിക്ഷേപങ്ങളെ ബാധിച്ചാൽ അത് നഗരങ്ങളിലേക്കുള്ള അവരുടെ തിരിച്ചുവരവ് മന്ദഗതിയിലാക്കിയേക്കാം. രാജ്യത്തെ വളർച്ചയെയും തൊഴിൽ രംഗത്തെയും സ്വാധീനിക്കുന്ന നിർണായക ഘടകമാണ് സ്വകാര്യമേഖലയിലെ നിക്ഷേപങ്ങൾ. ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങൾ ശക്തിപ്പെടുന്നതുവരെ സ്വകാര്യ നിക്ഷേപത്തിൽ സ്ഥായിയായ വീണ്ടെടുക്കൽ പ്രതീക്ഷിക്കുന്നില്ലെന്നും മൂഡീസ് അവരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Also Read:വായ്‌പ എടുക്കുന്നതില്‍ കര്‍ഷകര്‍ക്ക് വിലങ്ങുതടിയായി ക്രെഡിറ്റ് സ്‌കോര്‍ മാനദണ്ഡം

ആളുകളുടെ വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിൽ (purchasing power parity basis) 2020 ലെ 6,500 ഡോളറിന്‍റെ പ്രതിശീർഷ വരുമാനം ബാ-റേറ്റെഡ്(baa-rated) ശരാശരിയായ 25,200നെക്കാൾ വളരെ താഴെയാണ്. അതുകൊണ്ടുതന്നെ വരുമാനത്തിലുണ്ടാകുന്ന കുറവ് താങ്ങാൻ ഇന്ത്യൻ കുടുംബങ്ങൾക്കുള്ള കഴിവും കുറവാണ്. നിലവിൽ മൂഡിയുടെ ബാ- 3 (Baa3) നെഗറ്റീവ് റേറ്റിംഗ് ആണ് ഇന്ത്യയ്‌ക്ക്. അസംഘടിത തൊഴിൽ മേഖലയുടെ വലിപ്പവും ബഹുഭൂരിപക്ഷം ജോലികളും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലേതാണെന്നതും (എംഎസ്എംഇ) കണക്കിലെടുത്താൽ പല കുടുംബങ്ങളിലും ലോക്ക്ഡൗണുകൾ സൃഷ്‌ടിക്കുന്ന ആഘാതം വളരെ വലുതാണെന്നും മൂഡീസ് പറയുന്നു.

ധനക്കമ്മി ഉയർത്തുന്ന വെല്ലുവിളി

ഈ വർഷത്തെ ഇന്ത്യയുടെ ധനക്കമ്മി മൂഡീസിന്‍റെ ആദ്യ പ്രവചനം അനുസരിച്ച് ജിഡിപിയുടെ 10.8 ശതമാനമായിരുന്നു. എന്നാൽ അത് 11.8 ശതമാനമായി. മഹാമാരി വരുമാനത്തിൽ ഇടിവുണ്ടാക്കിയതും രോഗ വ്യാപനം തടയാൻ ഫണ്ടുകൾ വഴിതിരിച്ചുവിട്ടതും ധനക്കമ്മി ഉയരാനുള്ള കാരണങ്ങളായി മൂഡീസ് ചൂണ്ടിക്കാട്ടുന്നു. മന്ദഗതിയിലുള്ള വളർച്ചയും ധനക്കമ്മിയുടെ വർധനവും സർക്കാരിന്‍റെ കടബാധിത 2021-22ൽ ജിഡിപിയുടെ 90 ശതമാനത്തോളം ആക്കുമെന്നും മൂഡീസ് പ്രവചിക്കുന്നു. രാജ്യത്തിന്‍റെ ഇടക്കാല ജിഡിപി വളർച്ചാനിരക്ക് ശരാശരി 6 ശതമാനം ആയിരിക്കും.

പ്രഖ്യാപിച്ച പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിൽ താരതമ്യേന ദുർബലമായ സർക്കാർ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയാലും, അത് പ്രധാന സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കാൻ ഉതകുന്നവയാവില്ലെന്നും മൂഡീസ് അഭിപ്രായപ്പെടുന്നു. അതിന് ഉദാഹരണമായി ജിഎസ്‌ടിയിൽ വരുത്തുന്ന മാറ്റങ്ങളെയും കാർഷിക ബില്ലിനെയും അവർ ചൂണ്ടിക്കാട്ടി. ഇടക്കാല ധന ഏകീകരണം കൈവരിക്കുന്നതിനായി നടപ്പാക്കുന്ന ധനപരമായ ഉത്തരവാദിത്തവും ബജറ്റ് മാനേജ്മെന്‍റ് നിയമവും(The Fiscal Responsibility and Budget Management Act) ധനക്കമ്മി പരിഹരിക്കുന്നതിൽ കൊവിഡിന് മുമ്പ് തന്നെ പരാജയം ആയിരുന്നെന്നും മൂഡീസ് ചൂണ്ടിക്കാട്ടി.

വീണ്ടും സംസ്ഥാനങ്ങൾ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്നതും നിയന്ത്രണങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളുടെ ചലനാത്മകതയെ ബാധിക്കും. എന്നിരുന്നാലും കൊവിഡിന്‍റെ ഒന്നാംഘട്ടം ഏൽപ്പിച്ച അത്രയും ആഘാതം രണ്ടാംഘട്ടത്തിലുണ്ടാകില്ലെന്നാണ് കണക്കുകൂട്ടലെന്നും മൂഡീസ് അഭിപ്രായപ്പെട്ടു.

Last Updated :Jun 1, 2021, 9:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.