ആഗോള വിപണിയില്‍ പഞ്ചസാരക്കുണ്ടായ വിലയിടിവിന് കാരണക്കാര്‍ ഇന്ത്യയാണെന്ന് കാണിച്ച് ബ്രസീലും ഓസ്ട്രേലിയയും ലോകവ്യാപാരസംഘടനയ്ക്ക് പരാതി നല്‍കി. കരിമ്പ് കര്‍ഷകര്‍ക്ക് ഇന്ത്യ അനാവശ്യമായി സബ്സിഡി നല്‍കുന്നത് മൂലമാണ് പഞ്ചസാരയുടെ ഉല്‍പാദനം വര്‍ധിച്ചതും ഇവക്ക് വിലയിടിഞ്ഞതെന്നും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു.
നിലവില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉല്‍പാദകരാണ് ഇന്ത്യ. ഇന്ത്യയിലെ സബ്സിഡി നയങ്ങള്‍ മൂലം മറ്റ് രാജ്യങ്ങളിലെ കരിമ്പ് കര്‍ഷകരും ഷുഗര്‍ മില്‍ നടത്തിപ്പുകാരുമാണ് കഷ്ടതയനുഭവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
നേരത്തെ നവംബറിലും ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. ഇന്ത്യയിലെ സബ്സിഡി സംവിധാനങ്ങള്‍ ലോകവ്യാപാര സംഘടനയുടെ നയങ്ങള്‍ക്ക് എതിരാണെന്നാണ് ഓസ്ട്രേലിയയുടെ വാദം. സ്വന്തം കര്‍ഷകരെ സഹായിക്കുന്നതിനുള്ള ബാധ്യത എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട് . എന്നാല്‍ അത് ലോക വ്യാപാര സംഘടനകളുടെ നയങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്ന് ഓസ്‌ട്രേലിയൻ വ്യവസായ മന്ത്രി സൈമൺ ബിർമിംഗ്ഹാം പറഞ്ഞു.