ഹൈദരാബാദ് : അയോധ്യ ശ്രീരാമന് സമർപ്പിക്കാൻ കൂറ്റൻ ലഡ്ഡു. ഹൈദരാബാദിലെ കന്‍റോൺമെന്‍റ് പിക്കറ്റ് ഏരിയയിലെ ശ്രീരാമ കാറ്ററിങ് സർവീസസ് ഉടമകളാണ് ലഡ്ഡു സമർപ്പിക്കുന്നത്. 1265 കിലോഗ്രാം ഭാരമുള്ള ലഡ്ഡുവാണ് നാഗഭൂഷണം റെഡ്ഡി-കൃഷ്‌ണ കുമാരി ദമ്പതികൾ പ്രത്യേകം തയാറാക്കിയത് (1265 kg huge laddu for Ayodhya Sri Ram).
പ്രാണ പ്രതിഷ്‌ഠയ്ക്കായി എത്ര ദിവസം വേണമെങ്കിലും ഭാരമുള്ള ലഡ്ഡു സമർപ്പിക്കാൻ ശ്രീരാമ ക്ഷേത്ര നിർമാണത്തിന്‍റെ ഭൂമി പൂജ ദിവസം ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനായി ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധി ചമ്പത് റായിയെ ബന്ധപ്പെടുകയും അനുമതി തേടുകയും ചെയ്‌തിരുന്നു. തുടർന്ന് ലഭിച്ച നിർദേശ പ്രകാരമാണ് 1,265 കിലോഗ്രാം വരുന്ന ലഡ്ഡുകൾ ഞങ്ങൾ ഉണ്ടാക്കിയത്.
ബുധനാഴ്‌ച ടാഡ് ബാൻഡിലെ ശ്രീ വീരാഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നിന്ന് അയോധ്യയിലേക്ക് പുറപ്പെടുന്ന ലഡ്ഡു യാത്രയ്ക്ക് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി തുടക്കം കുറിയ്ക്കുമെന്ന് റെഡ്ഡി-കൃഷ്‌ണ കുമാരി ദമ്പതികൾ പറഞ്ഞു.
മൈസൂരില്‍ നിന്നും അയോധ്യയിലേക്ക് ബാലരാമന്‍ : അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്‌ഠയ്ക്കായി മൈസൂരില്‍ നിന്നും വിഗ്രഹം (Idol Of Balarama Selected For Ayodhya). ജനുവരി 22-ന് നടക്കുന്ന പ്രതിഷ്‌ഠയ്‌ക്ക് മൈസൂരില്‍ നിന്നുമുള്ള ശിൽപി അരുൺ യോഗിരാജും സംഘവും നിര്‍മിച്ച വിഗ്രഹമാണ് തെരഞ്ഞെടുത്തത്. എച്ച്‌ഡി കോട്ടെ താലൂക്കിലെ ഗുജ്ജെഗൗഡനപുരയിൽ കണ്ടെത്തിയ കൃഷ്‌ണ ശിലയിലാണ് വിഗ്രഹം കൊത്തിയെടുത്തത്.
ഗുജ്ജെഗൗഡനപുരയിലെ രാംദാസിന്‍റെ കൃഷിഭൂമിയില്‍ നിന്നാണ് കൃഷ്‌ണശില കണ്ടെടുത്തതെന്നും ഈ ഭൂമിയിൽ കല്ല് ഖനനം ചെയ്യാൻ അനുമതി ലഭിച്ച ശ്രീനിവാസ് ജോലി ചെയ്യുന്നതിനിടെയാണ് അപൂർവമായ കൃഷ്‌ണശില കണ്ടെത്തിയതെന്നും ശിൽപിയായ അരുൺ യോഗിരാജിന്‍റെ സഹോദരൻ ശിൽപി സൂര്യപ്രകാശ് ഇടിവി ഭാരതിനോട് പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് കല്ലുകൾ കണ്ടെത്തിയത്. അതേ സമയം ശ്രീരാമ വിഗ്രഹത്തിന് വേണ്ടിയുള്ള കല്ലുകൾക്കായി അരുൺ യോഗിരാജും സംഘവും തെരച്ചിൽ നടത്തുകയായിരുന്നു.
കണ്ടെത്തിയ കല്ലിനെക്കുറിച്ച് സ്ഥലമുടമ രാംദാസ് അരുൺ യോഗിരാജിന്‍റെ പിതാവിനെ അറിയിച്ചതിനെ തുടര്‍ന്ന് അരുൺ യോഗിരാജ് ഉടൻ ശിൽപികളായ മനയ്യ ബാഡിഗർ, സുരേന്ദ്ര ശർമ എന്നിവരെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി കല്ലുകൾ പരിശോധിച്ചപ്പോൾ, ആ കല്ലുകൾ കൃഷ്‌ണശിലയാണെന്നും വിഗ്രഹം നിർമിക്കാൻ അനുയോജ്യമാണെന്നുമുള്ള നിഗമനത്തിലെത്തി. തുടർന്ന് 2023 ഫെബ്രുവരി 9 ന് 17 ടൺ ഭാരമുള്ള 5 കൃഷ്‌ണ ശിലകൾ അയോധ്യയിലേക്ക് അയച്ചു.