'നൗഷാദ് ഖാന്‍റെ മകൻ റെഡിയാണ്'... ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വാതില്‍ ദയവായി അടയ്ക്കരുത്..

author img

By

Published : Jul 2, 2022, 3:13 PM IST

story of sarfaraz khan and father naushad khan brother musheer khan

മക്കളെ ലോകം അറിയുന്ന ക്രിക്കറ്റ് താരങ്ങളാക്കണം എന്നായിരുന്നു നൗഷാദിന്‍റെ ആഗ്രഹം. ജീവിതച്ചെലവുകൾക്കും മക്കളുടെ പഠനത്തിനും പരിശീലനത്തിനുമായി വരുമാനം തികയാതെ വന്നപ്പോൾ അയാൾ തെരുവില്‍ തുണിക്കച്ചവടക്കാരനായി. അച്ഛനെ സഹായിക്കാൻ കുഞ്ഞു സർഫറാസും ഒപ്പം ചേർന്നു.

സർഫറാസ് ഖാൻ... ഇന്ത്യൻ ക്രിക്കറ്റില്‍ ഈ പേരിന് ഇപ്പോൾ ഒരു സൂപ്പർ താര പരിവേഷമുണ്ട്. രഞ്ജി ട്രോഫിയില്‍ തുടർച്ചയായി രണ്ടാം സീസണിലും തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വിളി കാത്തുനില്‍ക്കുകയാണ് മുംബൈയില്‍ നിന്നുള്ള ഈ യുവതാരം.

വിജയ് മർച്ചന്‍റ്, സുനില്‍ ഗവാസ്‌കർ, അജിത് വഡേക്കർ, ദിലീപ് വെങ്സർക്കാർ, സച്ചിൻ ടെൻഡുല്‍ക്കർ, രോഹിത് ശർമ എന്നിങ്ങനെ ഇന്ത്യൻ ക്രിക്കറ്റിന് നിരവധി പ്രതിഭാധനൻമാരെ സംഭാവന ചെയ്‌ത മുംബൈയില്‍ നിന്ന് മറ്റൊരു വാഗ്‌ദാനം. പക്ഷേ വിജയ് മർച്ചന്‍റ് മുതല്‍ രോഹിത് ശർമ വരെയുള്ളവരുടെ നഗരങ്ങളിലെ ക്രിക്കറ്റ് കഥകളകല്ല സർഫറാസിന് പറയാനുള്ളത്. അതിന് വർഷങ്ങൾ കുറച്ചധികം പിന്നിലേക്ക് പോകണം. കൃത്യമായി പറഞ്ഞാല്‍ 2016 ഫെബ്രുവരി 14ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന വാർത്തയുടെ മലയാള പരിഭാഷ തുടങ്ങുന്നത് ഇങ്ങനെയാണ്.

സർഫറാസ് ഖാൻ സ്റ്റോറി

'സച്ചിന്‍റെ മകനായ അർജുൻ ടെൻഡുല്‍ക്കർ എത്ര ഭാഗ്യവാനാണ് അല്ലേ അച്ഛാ.. അയാൾക്ക് ഐപാഡുണ്ട്, കാറുണ്ട്.. നമുക്കതൊന്നും ഇല്ലല്ലോ. പക്ഷേ എനിക്ക് വിഷമമില്ല, എന്‍റെ അച്‌ഛൻ മുഴുവൻ സമയവും എനിക്കൊപ്പം ഉണ്ടല്ലോ.. ഒരർഥത്തില്‍ ഞാൻ അവനേക്കാൾ ഭാഗ്യവാനാണ് അല്ലേ അച്ഛാ'... ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വല്ലാത്തൊരു വാർത്തയായിരുന്നു അത്... ഈ കഥയിലെ അച്ഛന്‍റെ പേര് നൗഷാദ് ഖാൻ. മകൻ സർഫറാസ് ഖാൻ. ഹൃദയം പൊടിയുന്ന വേദനയിലാണ് സർഫറാസ് അന്നങ്ങനെ പറഞ്ഞത്. നൗഷാദിന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു.

മക്കളെ ലോകം അറിയുന്ന ക്രിക്കറ്റ് താരങ്ങളാക്കണം എന്നായിരുന്നു നൗഷാദിന്‍റെ ആഗ്രഹം. ജീവിതച്ചെലവുകൾക്കും മക്കളുടെ പഠനത്തിനും പരിശീലനത്തിനുമായി വരുമാനം തികയാതെ വന്നപ്പോൾ അയാൾ തെരുവില്‍ തുണിക്കച്ചവടക്കാരനായി. അച്ഛനെ സഹായിക്കാൻ കുഞ്ഞു സർഫറാസും ഒപ്പം ചേർന്നു. മുംബൈയിലെത്തി പരിശീലനം നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണം തെരുവിലെ വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തില്‍ ക്രിക്കറ്റ് പിച്ച് ഒരുക്കിയാണ് നൗഷാദ് കുട്ടികളെ ബാറ്റിങ് പരിശീലിപ്പിച്ചത്.

അച്ഛൻ തന്നെ പരിശീലകനായപ്പോൾ മക്കൾ മനോഹരമായി കളി പഠിച്ചു. സ്‌കൂൾ വിദ്യാർഥിയായിരിക്കെ മുംബൈയിലെ ഹാരിസ് ഷീല്‍ഡ് സ്കൂൾ ടൂർണമെന്‍റില്‍ റൺവേട്ട നടത്തി ലോകറെക്കോഡുമായി ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ നേടുമ്പോൾ 12 വയസായിരുന്നു സർഫറാസിന്. 2013ല്‍ ഇന്ത്യൻ അണ്ടർ 19 ടീമിലേക്ക് വിളിയെത്തുമ്പോഴേക്കും സർഫറാസ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി വാഗ്‌ദാനമാണെന്ന് മാധ്യമങ്ങൾ വാർത്തയെഴുതിക്കഴിഞ്ഞിരുന്നു.

  • Sarfaraz Khan's last 14 Ranji Trophy innings:

    301*.
    226*.
    25.
    78.
    177.
    6.
    275.
    63.
    48.
    165.
    153.
    40.
    59*.
    105* (batting).

    - Mr. Consistent, Sarfaraz. pic.twitter.com/P998hCWUOS

    — Mufaddal Vohra (@mufaddal_vohra) June 23, 2022 " class="align-text-top noRightClick twitterSection" data=" ">

2015ല്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ അൻപത് ലക്ഷം രൂപയ്ക്കാണ് സർഫറാസിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കുന്നത്. അപ്പൊഴേക്കും കാര്യങ്ങൾ വല്ലാതെ മാറിയിരുന്നു. ടി-20ക്ക് ആവശ്യമായ ശാരീരിക ക്ഷമത ഇല്ലെന്ന ആക്ഷേപമാണ് നൗഷാദ് ഖാന്‍റെ മകൻ ആദ്യം നേരിടേണ്ടി വന്നത്. ശാരീരിക ക്ഷമതയുടെ പേരില്‍ ഐപിഎല്ലില്‍ അവസരങ്ങൾ കുറഞ്ഞതോടെ മുംബൈ രഞ്ജി ട്രോഫി ടീമിലും അവസരം നഷ്‌ടമായി.

മികച്ച രീതിയില്‍ റൺസ് സ്കോർ ചെയ്യുമ്പോഴും ടീമില്‍ നിന്നൊഴിവാക്കാൻ ശാരീരിക ക്ഷമത ഒരു കാരണമാക്കുമ്പോൾ ആ അച്ഛനും മകനും കരയാതെ എന്ത് പറയാൻ. അർജുൻ ടെൻഡുല്‍ക്കറിന് ലഭിക്കുന്ന അവസരങ്ങളെ കുറിച്ച് കുഞ്ഞു സർഫറാസ് വികാരാധീനനായതും അങ്ങനെയാണ്.

പക്ഷേ അവിടെ തളർന്നുവീഴുകയായിരുന്നില്ല നൗഷാദ്. തീപാറുന്ന പന്തുകൾ നേരിടാൻ മാത്രമല്ല, തെരുവില്‍ കളിച്ചുവളർന്നവന് ലഭിക്കാത്ത അവസരങ്ങളെ കുറിച്ചും നൗഷാദ് മകനെ ബോധവാനാക്കി. വീണ്ടും ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചു. മുംബൈ കയ്യൊഴിഞ്ഞ സർഫറാസിനെ ഉത്തർപ്രദേശ് സ്വീകരിച്ചു. ഒരുവർഷം കൊണ്ട് അയാൾ വീണ്ടും ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ചർച്ചാ കേന്ദ്രമായി. കാരണം സർഫറാസല്ല അയാളുടെ ബാറ്റായിരുന്നു മൈതാനത്ത് സംസാരിച്ചത്. റൺസൊഴുകിയ ആ സീസൺ കഴിഞ്ഞപ്പോഴേക്കും സർഫറാസിനെ തേടി മുംബൈ ടീമില്‍ നിന്ന് വിളിയെത്തി.

ഇനി പുതിയ കഥയിലേക്ക് വരാം... 2022 ജൂൺ മാസത്തില്‍ മുംബൈയും മധ്യപ്രദേശും ബാംഗ്ലൂർ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുകയാണ്. ആ മത്സരത്തില്‍ മുംബൈയ്ക്കായി സെഞ്ച്വറി നേടുമ്പോൾ സർഫറാസിന്‍റെ കണ്ണുകൾ വർഷങ്ങൾക്കിപ്പുറം വീണ്ടും നിറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാർഥ്യമാകുമ്പോൾ ഹൃദയം കൊണ്ട് കളിക്കുന്ന ആരും കരഞ്ഞുപോകും. കാരണം ആ സെഞ്ച്വറി അവന്‍റെ അച്ഛനുള്ള സമ്മാനമായിരുന്നു. ടൂർണമെന്‍റിലെ താരമായപ്പോൾ സർഫറാസ് പറഞ്ഞതും അതാണ്..

അച്ഛൻ ഇല്ലായിരുന്നെങ്കില്‍ ഞാൻ ഇവിടെ ഉണ്ടാകില്ലായിരുന്നു, ടീമിന് ഏറ്റവും അത്യാവശ്യമുള്ള സമയത്ത് സെഞ്ച്വറി നേടുക എന്നത് സ്വപ്‌നം കണ്ടിരുന്നു. അത് സഫലമായി.. തുടർച്ചയായ രണ്ട് രഞ്ജി സീസണുകളില്‍ 900 റൺസിന് മുകളില്‍ സ്കോർ ചെയ്യുക. അതും അഞ്ചാമനായി ബാറ്റ് ചെയ്യാനിറങ്ങി.

സാങ്കേതിക തികവാർന്ന വലംകൈയൻ ബാറ്ററായി കരുതുന്ന ഈ 24കാരൻ 24 ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ചുകഴിഞ്ഞപ്പോൾ 81ന് മുകളിലാണ് ബാറ്റിങ് ശരാശരി. 2000 റൺസിന് മുകളില്‍ ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടിയിട്ടുള്ളവരില്‍ സാക്ഷാല്‍ സർ ഡൊണാൾഡ് ബ്രാഡ്‌മാൻ മാത്രമാണ് സർഫറാസിനേക്കാൾ ശരാശരിയുള്ളത്. രഞ്ജി ട്രോഫി ഫൈനല്‍ അടക്കം എട്ട് സെഞ്ച്വറികൾ.

ഇന്ത്യൻ ദേശീയ ടീം സെലക്‌ടർമാർ മുംബൈയിലെ സാധാരണ കുടുംബത്തില്‍ നിന്നുള്ള സർഫറാസ് ഖാൻ എന്ന ക്രിക്കറ്റ് താരത്തെ ഇനിയും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് പറയാനാകില്ല. കാരണം അതിവേഗം മറവിയിലേക്ക് മാറ്റിവെയ്ക്കാൻ എളുപ്പമാണ് സർഫറാസ് ഖാൻ എന്ന പേര്. പക്ഷേ എപ്പോഴെല്ലാം മാറ്റി നിർത്തപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം അയാളുടെ ബാറ്റുകൾ ഉറക്കെ സംസാരിച്ചിട്ടുണ്ട്. സാക്ഷാല്‍ ഡോൺ ബ്രാഡ്‌മാന്‍റെ പേരിനൊപ്പമാണ് സർഫറാസിന്‍റെ ബാറ്റ് ഒടുവില്‍ സംസാരിച്ചത്. ഇനി അതിനപ്പുറവും വേണമെന്നുണ്ടോ... അതിനും നൗഷാദ് ഖാന്‍റെ മകൻ തയ്യാറാണ്.

മുഷീർ ഖാൻ എന്നൊരു മകൻ കൂടിയുണ്ട് നൗഷാദിന്... സർഫറാസിന്‍റെ അനുജൻ. രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ മുംബൈ ടീമില്‍ ഉൾപ്പെട്ടെങ്കിലും കളിക്കാനായില്ല. പക്ഷേ അണ്ടർ 19 മുംബൈ ടീമിലെ സൂപ്പർ താരമായ മുഷീറും ബാറ്റുകൊണ്ട് മികവ് തെളിയിച്ചുകഴിഞ്ഞു...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.