ETV Bharat / bharat

പരിഹാസക്കൊടുമുടിയില്‍ നിന്നും കശ്‌മീര്‍ നടന്നുകയറിയത് ഇച്ഛാശക്തികൊണ്ട് ; രൂപത്തിലെ മാറ്റം രാഹുല്‍ പ്രവര്‍ത്തിയില്‍ തുടരണം

author img

By

Published : Jan 31, 2023, 10:51 PM IST

Updated : Feb 1, 2023, 3:05 PM IST

Rahul gandhis changes after bharat jodo yathra  രാഹുല്‍ ഗാന്ധി  രൂപത്തിലെ മാറ്റം രാഹുല്‍ പ്രവര്‍ത്തിയില്‍ തുടരണം  രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര  ഭാരത് ജോഡോ യാത്ര  രാഹുല്‍ ഗാന്ധിയുടെ രൂപ മാറ്റം
രൂപത്തിലെ മാറ്റം രാഹുല്‍ പ്രവര്‍ത്തിയില്‍ തുടരണം

രാഹുല്‍ ഗാന്ധിയുടെ രൂപത്തില്‍ ശ്രദ്ധേയമായ മാറ്റമാണ് ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷമുണ്ടായത്. ഒരു രാഷ്‌ട്രീയ നേതാവെന്ന നിലയില്‍ ഇന്ത്യന്‍ ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്താന്‍ ഇനിയും രാഹുല്‍ മാറേണ്ടതുണ്ട്

രയുള്ള നീണ്ടതും ഇടതൂര്‍ന്നതുമായ താടി, മുഖത്തും എന്തിന് നടപ്പിലും എടുപ്പിലും വരെ പക്വത. കണ്ടാല്‍ മാര്‍ക്‌സിയന്‍ തത്വശാസ്‌ത്രത്തിന്‍റെ ശില്‍പി കാൾ മാർക്‌സ്, വിഖ്യാത അമേരിക്കന്‍ ചിത്രം ഫോറസ്റ്റ് ഗമ്പിലെ നായകന്‍ ടോം ഹാങ്ക്‌സ് എന്നിവരുമായി രൂപസാദൃശ്യം. കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെയുള്ള 145 ദിവസത്തെ 4,000 കിലോമീറ്റർ ഭാരത് ജോഡോ യാത്രയ്‌ക്ക് പരിസമാപ്‌തി കുറിച്ചതോടെ രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവിന്‍റെ രൂപത്തില്‍ വന്ന മാറ്റത്തെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്.

രാഷ്‌ട്രീയ നേതാവ് എന്ന നിലയില്‍ രാഹുലിനെ ബിജെപി നേതാക്കള്‍ 'പപ്പു' എന്നുവിളിച്ച് കളിയാക്കുന്നത് പതിവായിരുന്നു. അദ്ദേഹത്തിന് പക്വതയും ഇച്ഛാശക്തിയുമില്ല, വെറും കുട്ടിക്കളി മാത്രമേയുള്ളൂ എന്ന് ആരോപിച്ചായിരുന്നു ഈ വിളി. ഭാരത് ജോഡോ യാത്ര രാഹുലിന് ഒരിക്കലും പൂര്‍ത്തിയാക്കാന്‍ ആവില്ല, പകുതിക്ക് നിര്‍ത്തി അദ്ദേഹം വിദേശത്തേക്ക് വിമാനം കയറും എന്നതടക്കമുള്ള ആക്ഷേപങ്ങളുമുണ്ടായിരുന്നു. ഇതിനെക്കൂടി അതിജീവിച്ചാണ് രാഹുല്‍ കന്യാകുമാരിയില്‍ നിന്നും കശ്‌മീരിലേക്ക് നടന്നുകയറിയത്. രാഷ്‌ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ഇച്ഛാശക്തി കൂടി വെളിവാക്കുന്നതാണ് ഈ യാത്രയുടെ വിജയകരമായ പരിസമാപ്‌തി. ബിജെപി ചാര്‍ത്തിക്കൊടുത്ത 'പപ്പു' പ്രതിച്ഛായ മറികടക്കാന്‍ അദ്ദേഹത്തിനായോ. ഈ വിളി മാറ്റിയതുകൊണ്ടുമാത്രം കാര്യമുണ്ടോ ?. പരിശോധിക്കാം.

'താടി രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരു പരിധിവരെ ഗൗരവം നൽകിയിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ ഇന്ദിരാഗാന്ധിയുടെ ചെറുമകനോ രാജീവ് ഗാന്ധിയുടെ മകനോ അല്ല. അദ്ദേഹം ഇപ്പോള്‍ വ്യക്തിത്വമുള്ള രാഹുൽ ഗാന്ധിയാണ്. അത് വളരെ നിർണായകമായ ഒരു മാറ്റമാണ്'.- പരസ്യവ്യവസായ രംഗത്തെ പ്രമുഖനായ പ്രഹ്‌ളാദ് കക്കർ പറഞ്ഞത് ഇങ്ങനെയാണ്. പപ്പുവിളിക്ക് പുറമെ രാഷ്‌ട്രീയ എതിരാളികളുടെ മറ്റൊരു പരിഹാസ വാക്കായിരുന്നു 'പാർട്ട് ടൈം രാഷ്‌ട്രീയക്കാരന്‍' എന്നത്. പുറമെ, കേന്ദ്ര സര്‍ക്കാരിനും ഹിന്ദുത്വ രാഷ്‌ട്രീയത്തിനുമെതിരായി സംസാരിക്കുന്നില്ല, രാഷ്‌ട്രീയം പറയുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍. രാജ്യത്തെ നടന്നുകണ്ട 145 ദിവസത്തില്‍ ഇങ്ങനെ എല്ലാത്തരത്തിലുമുള്ള കളിയാക്കലുകളേയും 'പപ്പു ഇമേജിനേയും' മറികടന്നുകൂടിയാണ് രാഹുലിന് പരിണാമം സംഭവിച്ചത്.

'വെറുപ്പിന്‍റെ കമ്പോളത്തില്‍ സ്നേഹത്തിന്‍റെ കട': 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം രാജ്യത്ത് വര്‍ധിച്ച മതവിദ്വേഷവും വര്‍ഗീയതയെച്ചൊല്ലിയുള്ള സംഘര്‍ഷത്തേയുമൊക്കെ കൃത്യമായി സൂചിപ്പിക്കാനും അതിനെ ചൂണ്ടിക്കാട്ടാനും അദ്ദേഹത്തിനായി. 'വെറുപ്പിന്‍റെ കമ്പോളത്തില്‍ സ്നേഹത്തിന്‍റെ കട' തുറക്കുമെന്ന അദ്ദേഹത്തിന്‍റെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമായി. രാഹുലെന്ന പുതിയ നേതാവിന്‍റെ കരുത്തുറ്റ വാക്കുകൂടിയായി അതിനെ രാഷ്‌ട്രീയ നിരീക്ഷകര്‍ അടയാളപ്പെടുത്തി.

പദയാത്രയില്‍ ദിവസവും 20-25 കിലോമീറ്റർ നടക്കാന്‍ സഹിഷ്‌ണുതയും ആവേശവും പ്രകടിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്കായത് മുന്‍വിധികളെ ഇല്ലാതാക്കിയാണെന്ന് പ്രഹ്ളാദ് കക്കര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ നടക്കാനുള്ള ധൈര്യവും ഇച്ഛാശക്തിയും ഉണ്ടെന്ന് പലരും കരുതിയിരുന്നില്ല. ഇത്തരം മുന്‍വിധികളെ കൂടി തകര്‍ത്തതുകൊണ്ട്, രാഹുലെന്ന രാഷ്‌ട്രീയക്കാരന് പൊതുജനങ്ങള്‍ക്കിടയില്‍ കിട്ടുന്ന മതിപ്പ് ഒന്നുവേറെ തന്നെയാണ്.

രാഹുലിന്‍റെ തീര്‍ത്തും വ്യക്തിപരമായ, 'താടി ലുക്ക്‌' ബോധപൂർവമായ ലക്ഷ്യത്തിന്‍റെ ഭാഗമാകാമെന്ന് എഫ്‌സിബി ഗ്രൂപ്പ് ഇന്ത്യയുടെ സിഇഒ രോഹിത് ഒഹ്‌രി പറയുന്നു. 'താടി ഒരു പ്രതീകമെന്ന നിലയിൽ കണക്കാക്കാം. പ്രായം കൊണ്ടുനേടിയ ജ്ഞാനത്തിന്‍റെ, കഠിനാധ്വാനം തുടങ്ങിയവയുടെ' - ഒഹ്രി പറയുന്നു. തന്‍റെ യാത്രയ്‌ക്കിടെ തെരുവില്‍ കണ്ട കുട്ടികള്‍, തണുപ്പത്ത് വെറും ടി ഷര്‍ട്ടിലാണ് കഴിയുന്നത് അതുകൊണ്ട് താനും അങ്ങനെത്തന്നെ നടക്കും എന്നുപറഞ്ഞ്, കശ്‌മീരിലെത്തിയ ദിവസങ്ങളില്‍ ജാക്കറ്റ് ഊരിമാറ്റിയായിരുന്നു അദ്ദേഹം യാത്ര ചെയ്‌തത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തണുപ്പിടലടക്കം വെള്ള ടി ഷര്‍ട്ട് ധരിച്ച രാഹുല്‍, യാത്രയുടെ സമാപനത്തില്‍ കശ്‌മീരിലെ മരം കോച്ചുന്ന തണുപ്പില്‍ വെളുത്ത ടി ഷര്‍ട്ട് മാറ്റി, കശ്‌മീരി ഫെറാന്‍ അണിഞ്ഞു. ഇങ്ങനെ വസ്‌ത്രധാരണത്തിലും അദ്ദേഹത്തിന് ആളുകളെ അമ്പരപ്പിക്കാനായി.

താടിയിലും വസ്‌ത്രത്തിലുമല്ല കാര്യം: താടിയിലും വസ്‌ത്രത്തിലും മുഖഭാവത്തിലും മാറ്റമോ പക്വതയോ തോന്നിപ്പിച്ചതുകൊണ്ട് രാഹുല്‍ ഗാന്ധി എന്ന രാഷ്‌ട്രീയ നേതാവിന് കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലോ രാജ്യത്തിനോ ഒന്നും നല്‍കാനാവില്ല. കാര്യപ്രാപ്‌തിയുള്ള, ധീരമായ നിലപാടുകളുള്ള ഒരു നേതാവായി പ്രതിപക്ഷത്തുള്ള നേതാവെന്ന നിലയില്‍, കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണകൂടത്തിനെതിരായ നിലകൊള്ളേണ്ടതുണ്ട്. തന്‍റെ പാര്‍ട്ടി മുന്‍കാലങ്ങളിലായി സ്വീകരിച്ച തെറ്റായ നടപടികളും നയങ്ങളും തിരുത്തേണ്ടതുണ്ട്. ഇങ്ങനെ മുന്നേറാന്‍ കഴിഞ്ഞാല്‍ മാത്രമേ, ഭാരത് ജോഡോ യാത്രയിലടക്കം ആശ്വാസമെന്നോണം അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഓടിയെത്തിയ നിസഹായരായ സാധാരണക്കാരെയടക്കം കൈപിടിച്ചുയര്‍ത്താന്‍ രാഹുലിന് കഴിയുകയുള്ളൂ. ഇങ്ങനെ രൂപത്തിലുള്ള മാറ്റം പ്രവര്‍ത്തിപഥത്തില്‍ എത്തിച്ചാല്‍ മാത്രമേ നിലവിലെ രാജ്യത്തിന്‍റെ പ്രധാനപ്പെട്ട നേതാവെന്ന നിലയില്‍ അദ്ദേഹത്തെ ചരിത്രം അതിന്‍റെ മഹത്തായ താളുകളില്‍ രേഖപ്പെടുത്തുകയുള്ളൂ.

Last Updated :Feb 1, 2023, 3:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.