പട്‌ന : അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 ലോക്‌സഭ സീറ്റുകളിലും (Bihar Lok Sabha Polls) എൻഡിഎ വിജയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ (Home Minister Amit Shah). 2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ 39 സീറ്റുകൾ എൻഡിഎ (NDA) നേടിയിരുന്നെന്നും വരുന്ന തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും നേടി റെക്കോഡ് തകർക്കാനുള്ള ശ്രമമാണെന്നും ഷാ പറഞ്ഞു. ബിഹാറിലെ ഝഞ്ജർപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിൽ അനുദിനം ക്രമസമാധാന നില തകരുകയാണ്. മഹാഗത്‌ബന്ധൻ (Mahagathbandhan) പാർട്ടിയുടെ സാന്നിധ്യം ഈ സ്ഥിതി കൂടുതൽ വഷളാക്കും. മോദി വീണ്ടും പ്രധാനമന്ത്രിയായില്ലെങ്കിൽ സീമാഞ്ചൽ പ്രദേശത്തേക്ക് മുഴുവനായും നുഴഞ്ഞുകയറ്റക്കാർ പ്രവേശിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ആർജെഡി നേതാവ് ലാലു പ്രസാദും (RJD Chief Lalu Prasad) ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും (Bihar Chief Minister Nitish Kumar) തമ്മിലുള്ള കൂട്ടുകെട്ടിനെയും അമിത് ഷാ പരിഹസിച്ചു.
നിതീഷ് -ലാലു കൂട്ടുകെട്ട് എണ്ണയും വെള്ളവും ഒന്നിച്ച് കലർത്തിയതുപോലെയാണ്. അവർക്ക് അധികനാൾ ഒന്നിച്ച് പോകാനാവില്ല. ഈ സഖ്യം രാമക്ഷേത്ര നിർമാണത്തെ എതിർത്തിരുന്നു. ക്ഷേത്ര നിർമാണം തടസപ്പെടുത്താൻ അവർ ശ്രമിച്ചിരുന്നതായും അമിത് ഷാ റാലിയിൽ അവകാശപ്പെട്ടു. ലാലു പ്രസാദും നിതീഷ് യാദവും കശ്‌മീരിൽ നിന്ന് ആർട്ടിക്കിൾ 370 ഒഴിവാക്കൽ ഇഷ്‌ടപ്പെട്ടിരുന്നില്ല. ലാലുവിന് മകനെ മുഖ്യമന്ത്രിയാക്കാനും നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനും ആഗ്രഹമുണ്ട്. എന്നാൽ അവരുടെ ആഗ്രഹം ഒരിക്കലും നടക്കില്ല. 2024 ലും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മോദി സർക്കാരിനെ വിമർശിച്ച് ഖാർഗെ : അതേസമയം, ഇന്ന് ഹൈദരാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് അധ്യക്ഷൻ ആഞ്ഞടിച്ചിരുന്നു. മോദി സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്നും രാജ്യം ഗുരുതരമായ വെല്ലുവിളികൾ നേരിടുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ബിജെപി സർക്കാരിനെ നേരിടാൻ ഇന്ത്യ സഖ്യം തയ്യാറാണ്.
തങ്ങളെ നേരിടാനുള്ള പ്രതികാര നടപടികളിലേക്ക് ബിജെപി സർക്കാർ നീങ്ങുകയാണ്. രാജ്യത്തിന്‍റെ ജനാധിപത്യവും പാർശ്വവത്‌കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്‌ഞാബദ്ധരാണെന്നും ബിജെപി സർക്കാർ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയാണെന്നും ഖാർഗെ ആരോപിച്ചു. മണിപ്പൂർ കലാപവും വിലക്കയറ്റവും തൊഴിലില്ലായ്‌മയും അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ ആരോപണങ്ങൾ.