വെസ്റ്റ് ബംഗാൾ: പശ്ചിമ ബംഗാളിലെ മധ്യംഗ്രാമിൽ ഭാര്യയെ കൊലപ്പെടുത്തി ഉപേക്ഷിച്ച ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാൾ പൊലീസ് കസ്റ്റഡിയിൽ (Man killed wife in West Bengal) . ബംഗാൾ സ്വദേശിനി സൈറാ ബാനുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ചാക്കിൽ കെട്ടി കനാലിൽ ഉപേക്ഷിച്ചുവെന്നാരോപിച്ചാണ് ഭർത്താവായ നൂറുദ്ദീൻ മണ്ഡലി(55)നെതിരെ പൊലീസ് കേസെടുത്തത്.
കുടുംബ കലഹമാണ് കൊലപാതകത്തിന് (Madhyamgram murder case) പിന്നിലെന്നാണ് ആരോപണം. സൈറാ ബാനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായാണ് പൊലീസിന്‍റെ ആരോപണം. പ്രതിയെ ബരാസത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
തന്‍റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി നൂറുദ്ദീൻ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മധ്യംഗ്രാം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് നൂറുദ്ദീനെ പലതവണ ചോദ്യം ചെയ്‌തിരുന്നു.
ഇയാളുടെ മൊഴിയിൽ അസ്വഭാവികത തോന്നിയതായി അധികാരികൾ പിന്നീട് അറിയിച്ചിരുന്നു. പിടിക്കപ്പെടുമെന്ന് തോന്നിയ നൂറുദ്ദീൻ തിങ്കളാഴ്‌ച ഒളിവിൽ പോവുകയായിരുന്നു. പിന്നീട് ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിയ്‌ക്കുകയായിരുന്നു. അബോധാവസ്ഥയിൽ കിടക്കുന്ന നൂറുദ്ദീനെ കണ്ട നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മധ്യംഗ്രാം പൊലീസ് ആളെ തിരിച്ചറിയുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിയ്‌ക്കുകയും ചെയ്‌തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. താൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ചാക്കിൽ കെട്ടി കനാലിൽ ഉപേക്ഷിച്ചെന്നാണ് ഇയാൾ പറഞ്ഞത്.
നൂറുദ്ദീൻ ബരാസത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മധ്യംഗ്രാം പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. നൂറുദ്ദീന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കനാലിൽ തെരച്ചിൽ നടത്തി. തെരച്ചിലിൽ സൈറാബാനുവിന്‍റെ ശരീകഭാഗങ്ങൾ പൂർണമായും കണ്ടെത്താനായില്ല.
ഇരുവരും തമ്മിൽ കലഹത്തിലായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്. ഇവരുടെ മകളെയും അന്വേഷണ സംഘം ചോദ്യം ചെയ്‌ത് വരികയാണ്.
സമാനസംഭവം: 2022ൽ രാജ്യത്തെ മുഴുവൻ ഞെട്ടിച്ച സമാനമായ കൊലപാതകം നടന്നിരുന്നു.2022 മേയ് 18നാണ് ഡൽഹിയിൽ പങ്കാളിയായ അഫ്‌താബ് അമിൻ പൂനാവാല (28) ശ്രദ്ധ വാക്കർ എന്ന യുവതിയെ കൊന്നത്. തുടർന്ന്, മൃതദേഹം 35 കഷണങ്ങളാക്കി ഡൽഹിയിലെ കാടുമൂടിയ പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
ഡൽഹിയിലെ വാടക വീട്ടിൽ വച്ച് ഇരുവരും വിവാഹത്തെ ചൊല്ലി തർക്കത്തിലേർപ്പെട്ടിരുന്നു. തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
Also read: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; കുടുംബ വഴക്കെന്ന് പൊലീസ്