ETV Bharat / bharat

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ ; മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 6 പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

author img

By

Published : Jun 26, 2023, 10:58 PM IST

Himachal  Heavy rainfall in Himachal Pradesh  ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ  മണ്ണിടിച്ചില്‍  വെള്ളപ്പൊക്കം  റോഡ് ഗതാഗതം തടസപ്പെട്ടു  ദുരന്ത നിവാരണ സേന  ഹിമാചല്‍ പ്രദേശ് വാര്‍ത്തകള്‍  ഹിമാചല്‍ പ്രദേശ് പുതിയ വാര്‍ത്തകള്‍  ഹിമാചല്‍ പ്രദേശ് മണാലി  ഹിമാചല്‍ പ്രദേശ് മഴ  കാലാവസ്ഥ വകുപ്പ്  Himachal Pradesh news updates  latest news in Himachal Pradesh
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ

ഹിമാചല്‍ പ്രദേശിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷം. 3 കോടി രൂപയുടെ നാശനഷ്‌ടങ്ങളുണ്ടായെന്ന് ദുരന്ത നിവാരണ സേന. അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

ഷിംല : കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് ആറ് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്ക്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധിയിടങ്ങളില്‍ റോഡ് ഗതാഗതം തടസപ്പെട്ടതായി ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി ഓങ്കാർ ചന്ദ് ശർമ പറഞ്ഞു.

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് 3 കോടി രൂപയുടെ നാശനഷ്‌ടങ്ങളുണ്ടായെന്നും രണ്ട് ദേശീയ പാതകള്‍ ഉള്‍പ്പടെ 124 റോഡുകള്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും പെട്ട് തകര്‍ന്നിട്ടുണ്ടെന്നും ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് ചണ്ഡിഗഡ്-മണാലി ഹൈവേയില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതോടെ മാണ്ഡിക്കും കുളുവിനുമിടയില്‍ നിരവധി വാഹനങ്ങളാണ് യാത്ര തുടരാനാകാതെ കുടുങ്ങിയത്.

കുടുങ്ങി കിടക്കുന്നത് നിരവധി വാഹനങ്ങള്‍: കനത്ത മഴയെ തുടർന്ന് പാണ്ഡോകുല്ലുവിലെ ഖോട്ടിനല്ലയിൽ വെള്ളപ്പൊക്കമുണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകളിലേക്ക് ഒലിച്ചെത്തിയ മണ്ണും വെള്ളവും നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. റോഡുകളില്‍ വന്ന് പതിച്ച വലിയ പാറകള്‍ പൊട്ടിക്കുന്നതിനായി സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും മാണ്ഡി അഡ്‌മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 40 ഓളം കാറുകളും വിദ്യാര്‍ഥികളുമായി പോയ ബസും യാത്ര തുടരാനാകാതെ കുടുങ്ങി കിടക്കുകയാണ്.

കുറഞ്ഞത് 4 മണിക്കൂറെങ്കിലും തുടര്‍ച്ചയായി രക്ഷാപ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ റോഡിലൂടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് മാണ്ഡി എസ്‌പി സാഗര്‍ ചന്ദര്‍ പറഞ്ഞു. അതേസമയം മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട മാണ്ഡി-ജോഗീന്ദർ നഗർ ഹൈവേ ഗതാഗത യോഗ്യമാക്കിയെന്ന് എസ്‌പി പറഞ്ഞു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ രണ്ട് ദിവസം കൂടി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അപകട മേഖലകളിലൂടെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്: ചണ്ഡിഗഡ് -മണാലി റോഡ് അടുത്ത എട്ട് മണിക്കൂറിനകം ഗതാഗത യോഗ്യമാക്കും. മണ്ണിടിച്ചില്‍ റോഡിലേക്ക് ഓലിച്ചെത്തിയ കല്ലും മണ്ണും മുഴുവനായും നീക്കം ചെയ്യാതെ മാണ്ഡി ഭാഗത്തേക്ക് വാഹനങ്ങളില്‍ പോകരുതെന്ന് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകുന്നേരം മുതല്‍ റോഡ് അടച്ചിട്ടിരിക്കുകയാണെന്നും നിരവധി വാഹനങ്ങളാണ് റോഡിന്‍റെ ഇരുവശത്തും കുടുങ്ങി കിടക്കുന്നതെന്നും യാത്രക്കാരനായ പ്രശാന്ത് പറഞ്ഞു.

also read: Cyclone Biparjoy: രാജസ്ഥാനില്‍ കനത്ത മഴയും വ്യാപക നാശനഷ്‌ടവും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ട് ദിവസം കൂടി കനത്ത മഴയ്‌ക്ക് സാധ്യത: കാൻഗ്ര, മാണ്ഡി, സിർമൗർ ജില്ലകളുടെ പല ഭാഗങ്ങളിലും കനത്ത മഴയാണുണ്ടായത്. കാൻഗ്രയിലെ ധർമശാലയിൽ 106.6 മില്ലീമീറ്റര്‍, കടൗള 74.5 മില്ലീമീറ്റര്‍, ഗോഹാർ 67 മില്ലീമീറ്റര്‍, മണ്ഡി 56.4 മില്ലീമീറ്റര്‍, പോണ്ട സാഹിബ് 43 മില്ലീമീറ്റര്‍, പാലംപൂരിൽ 32.2 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. നാളെയും മറ്റന്നാളും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ജൂണ്‍ 29ന് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.