ETV Bharat / bharat

Jai kisan "കര്‍ഷകരുടെ കഠിനാധ്വാനത്തിന് ന്യായമായ പ്രതിഫലം": എന്ന് നടപ്പിലാകും ഈ ആവശ്യം, ആര് മുൻകൈയെടുക്കും

author img

By ETV Bharat Kerala Team

Published : Oct 20, 2023, 5:16 PM IST

farmers-facings-issues-in-india-Jai kisan
farmers-facings-issues-in-india-Jai kisan

Jai kisan കര്‍ഷകര്‍ക്ക് ഭിക്ഷ വേണ്ട. നിരന്തരമായ അവരുടെ കഠിനാധ്വാനത്തിന് ന്യായമായ പ്രതിഫലം മാത്രമാണ് അവര്‍ ചോദിക്കുന്നത്. അവരുടെ അധ്വാനത്തിന്‍റെ വില കുറച്ചു കാണുന്ന വികലമായ നയങ്ങള്‍ കാര്‍ഷിക വൃത്തി ഉപേക്ഷിച്ച് മറ്റു ജീവനോപാധികള്‍ തേടാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്യുക. ഈ നാടു ദിനപത്രം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍.

മ്മുടെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രശസ്തമായ ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യത്തിലൂടെ അദ്ദേഹം രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കുന്ന ജവാന്‍മാരുടേയും മണ്ണിനേയും ഭൂമിയേയും പരിപോഷിക്കുന്ന കര്‍ഷകരുടേയും അധ്വാനത്തെ ശ്ലാഘിക്കുകയാണ് ചെയ്തത്. നമ്മുടെ സമൂഹത്തില്‍ കര്‍ഷകര്‍ വഹിക്കുന്ന പങ്ക് എത്ര മാത്രം വലുതാണെന്ന് വെളിവാക്കുന്നതായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ വിഖ്യാതമായ ആ മുദ്രാവാക്യം. കര്‍ഷകരെന്നത് കേവലം നിലമുഴുവുന്നവര്‍ മാത്രമല്ല, നമ്മുടെ ഭക്ഷ്യ സുരക്ഷയുടെ കാവല്‍ഭടന്മാര്‍ കൂടിയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയ്ക്ക് ലഭിക്കുന്ന പരിഗണനയും സഹായവും ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്.

കര്‍ഷകരുടെ പ്രാധാന്യത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നതല്ലാതെ സംതൃപ്തരായ കര്‍ഷകരാണ് സമ്പല്‍ സമൃദ്ധമായ രാജ്യത്തിന്‍റെ ആധാര ശിലയെന്ന് നയരൂപീകരണം നടത്തുന്നവര്‍ മറന്നു പോവുകയാണ്. 2024- 25 ഏപ്രില്‍ മാസം വിളവെടുപ്പിനൊരുങ്ങുന്ന 6 റാബി വിളകള്‍ക്ക് മിനിമം താങ്ങുവില ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസം കേന്ദ മന്ത്രിസഭ യോഗം തീരുമാനമെടുത്തിരുന്നു. ക്വിന്‍റലിന് 150 രൂപവെച്ച ഗോതമ്പിന് അധിക താങ്ങുവില അനുവദിച്ചതാണ് ഏറ്റവും പ്രധാനം. ബാര്‍ലിയുടെ മിനിമം താങ്ങുവില ക്വിന്‍റലിന് 115 രൂപ വര്‍ദ്ധിപ്പിച്ചു. വെള്ളക്കടലക്ക് താങ്ങുവില ക്വിന്‍റലിന് 105 രൂപയും സൂര്യകാന്തി എണ്ണയുടേത് 150 രൂപയും കടുകിന്‍റേത് 200 രൂപയും തുവരപ്പരിപ്പിന്‍റേത് 425 രൂപയും ഉയര്‍ത്തി.

നമുക്കാവശ്യമുള്ള തുവരപ്പരിപ്പിന്‍റെ 15 ശതമാനവും ഇറക്കുമതിയാണെന്നിരിക്കെയാണ് അതിന്‍റെ താങ്ങുവില ഗണ്യമായി വര്‍ധിപ്പിച്ചത്. അപ്പോഴും അതിനെയൊക്കെ നിഷ്ഫലമാക്കുന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയാണ്. താങ്ങു വില നിശ്ചയിക്കുന്ന രീതി കാലാകാലങ്ങളായി പഴഞ്ചന്‍ രീതിയില്‍ത്തന്നെ തുടരുകയാണ്. ഈ സംവിധാനം ശക്തിപ്പെടുത്താന്‍ നിയോഗിച്ച 29 അംഗ കമ്മിറ്റിക്കും സംവിധാനം മെച്ചപ്പെടുത്തുന്നതിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

യഥാര്‍ത്ഥ കൃഷിച്ചെലവ് കുറച്ച് കാണുന്നതും ചെലവില്‍ത്തന്നെ വിവിധ സംസ്ഥാനങ്ങളില്‍ വരുന്ന അന്തരം കാണാതെ പോകുന്നതും പണപ്പെരുപ്പവും വിലക്കയറ്റവും ഗൗനിക്കാതെ പോകുന്നതും വളം വിലയില്‍ വരുന്ന വന്‍ കുതിപ്പ് കാണാതെ പോകുന്നതും പ്രധാന ന്യൂനതകളാണ്. വിത്ത് വിലയിലും കര്‍ഷക തൊഴിലാളികളുടെ കൂലിയിലുമുണ്ടായ വര്‍ധന പരിശോധിക്കാന്‍ ബാധ്യതപ്പെട്ട (CACP) കമ്മിഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് അക്കാര്യം അവഗണിച്ചതോടെ താങ്ങു വില നിര്‍ണ്ണയം പാഴ് വേലയായി. കൃഷിച്ചെലവ് മുഴുവനായും പരിഗണിക്കാതെ താങ്ങുവില നിശ്ചയിച്ചത് കാര്‍ഷിക സമൂഹത്തോടുള്ള ക്രൂര പരിഹാസമായി മാത്രമേ കാണാനാവൂ.

കാര്‍ഷിക മേഖലയുമായുള്ള നമ്മുടെ അഭേദ്യമായ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ സമഗ്രമായ അഴിച്ചു പണി ആവശ്യമാണെന്ന് വൈ.കെ അലഗ് കമ്മിറ്റി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. വില നിര്‍ണ്ണയ സംവിധാനത്തിലെ പോരായ്മകള്‍ പ്രൊഫസര്‍ അഭിജിത് സെന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും വിമര്‍ശിക്കപ്പെട്ടിരുന്നു. വില നിര്‍ണ്ണയ സംവിധാനത്തിലെ വീഴ്ചകള്‍ കാരണം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് 2000 മുതല്‍ 2017 വരെ നേരിട്ട നഷ്ടം 45 ലക്ഷം കോടി രൂപയോളമാണെന്നാണ് ഏകദേശ കണക്ക്.

ഈ വന്‍ നഷ്ടം വില നിര്‍ണ്ണയ സംവിധാനത്തില്‍ ഒരു അടിയന്തര പരിഷ്കാരം ആവശ്യമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. യഥാര്‍ത്ഥ കൃഷിച്ചെലവിന്‍റെ അമ്പത് ശതമാനം അധികം കണക്കാക്കി എല്ലായിടത്തും അംഗീകരിക്കാവുന്ന ന്യായവില കൊണ്ടുവരണമെന്ന എംഎസ് സ്വാമിനാഥന്‍റെ സുചിന്തിതമായ അഭിപ്രായം ഇനിയും നടപ്പാക്കപ്പെട്ടിട്ടില്ല. ഭൂമി വില, വാടകച്ചെലവുകള്‍, കുടുംബാംഗങ്ങള്‍ തന്നെ ചെയ്യുന്ന അധ്വാനത്തിന്‍റെ മൂല്യം ഇവയും താങ്ങുവില നിര്‍ണ്ണയത്തില്‍ കണക്കിലെടുക്കപ്പെടുന്നില്ല. അവ ഉള്‍പ്പെടുത്തുന്നത് അപ്രായോഗികമാണെന്ന് നീതി ആയോഗ് കൂടി ഉറപ്പിച്ചു പറയുമ്പോള്‍ വില നിര്‍ണ്ണയ സംവിധാനം ഉടനെയൊന്നും ശാസ്ത്രീയമാകാന്‍ പോകുന്നില്ലെന്ന് വ്യക്തമാകുന്നു.

വിതയ്ക്കുമ്പോഴും കൊയ്യുമ്പോഴും വരുന്ന കൂലിയും കീടബാധ കാരണമുണ്ടാകുന്ന വിള നാശത്തിലെ നഷ്ടവുമൊന്നും കണക്കിലെടുക്കാത്ത (CACP) കമ്മിഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് നിലപാട് പാര്‍ലമെന്‍റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്. ഇത്തരത്തിലുള്ള എല്ലാ ന്യൂനതകളും പരിഹരിക്കപ്പെടണം.കുടികിടപ്പുകാരടക്കം മുഴുവന്‍ കര്‍ഷകര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കണം.

14 ഖരീഫ് വിളകള്‍ക്കും 6 റാബി വിളകള്‍ക്കും മാത്രം മിനിമം താങ്ങു വില പ്രഖ്യാപിക്കുന്ന നിലവിലെ രീതി മാറണം. ഇവയ്ക്ക് പുറമേ ചണം തേങ്ങ തുടങ്ങിയ നാണ്യ വിളകള്‍ക്കും രാജ്യത്ത് കൃഷി ചെയ്യുന്ന എഴുപതിലേറെ വിളകള്‍ക്കും താങ്ങു വില ഏര്‍പ്പെടുത്തണം. താങ്ങുവിലയെക്കുറിച്ച് വലിയ കണക്കുകളാണ് ഔദ്യോഗിക രേഖകള്‍ അവകാശപ്പെടുന്നതെങ്കിലും കേവലം ആറു ശതമാനം നെല്‍ കര്‍ഷകര്‍ക്കും ഗോതമ്പ് കര്‍ഷകര്‍ക്കും മാത്രമാണ് ഇതിന്‍റെ ഗുണം ലഭിക്കുന്നതെന്ന് ശാന്തകുമാര്‍ കമ്മിറ്റി വ്യക്തമാക്കുന്നു.

ധാന്യങ്ങളും പരിപ്പും കൃഷി ചെയ്യുന്നവര്‍ക്കാണ് ഏറ്റവുമധികം തിരിച്ചടി നേരിടുന്നത്. ഇത് പലരേയും കൃഷിയില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. തല്‍ഫലമായി രാജ്യത്തിന് ഇറക്കുമതിയിനത്തില്‍ ഏറെ വിദേശനാണ്യം ചെലവാകുന്നു. ഉപഭോക്താക്കള്‍ക്ക് ധാന്യങ്ങള്‍ക്കും പരിപ്പിനും ഉയര്‍ന്ന വില നല്‍കേണ്ടിയും വരുന്നു.

കര്‍ഷകര്‍ ഭിക്ഷ ചോദിക്കുന്നില്ല. നിരന്തരമായ അവരുടെ കഠിനാധ്വാനത്തിന് ന്യായമായ പ്രതിഫലം മാത്രമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അവരുടെ അധ്വാനത്തിന്‍റെ വില കുറച്ചു കാണുന്ന വികലമായ നയങ്ങള്‍ കാര്‍ഷിക വൃത്തി ഉപേക്ഷിച്ച് മറ്റു ജീവനോപാധികള്‍ തേടാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്യുക.അത്തരമൊരു സാഹചര്യത്തില്‍ ഈ 140 കോടി ജനങ്ങളെ ആര് ഊട്ടുമെന്ന സുപ്രധാന ചോദ്യം ന്യായമായും ഉയരും. കര്‍ഷകരുടെ വേദന രാജ്യത്തിനാകെത്തന്നെ ശാപമാണ്. അവരുടെ ക്ഷേമം അവഗണിക്കുന്നത് നമ്മുടെ ഭക്ഷ്യ സുരക്ഷയുടെ കടക്കല്‍ കത്തിവെക്കലാണ്. തക്ക സമയത്ത് ഇടപെടാന്‍ കഴിയാതെ പോകുന്നത് രാജ്യത്തിന്‍റെ ജീവ സന്ധാരണം തന്നെ അപകടത്തിലാക്കും.

ഈ നാടു ദിനപത്രം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.