നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നടപടി കടുപ്പിച്ച് ഇഡി; 751 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നടപടി കടുപ്പിച്ച് ഇഡി; 751 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
National Herald Case: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥാവകാശമുള്ള അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്‍റെയും, അവരുടെ പ്രമോട്ടറായ യങ് ഇന്ത്യന്‍ എന്ന കമ്പനിയുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ 751.9 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate). നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥാവകാശമുള്ള അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്‍റെയും (Associated Journals Ltd), അവരുടെ പ്രമോട്ടറായ യങ് ഇന്ത്യന്‍ (Young Indian) എന്ന കമ്പനിയുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത് (ED Attaches Assets Worth 751 Crore In National Herald Case). കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (Prevention of Money Laundering Act) നടപടിയെന്ന് ഇഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്‍റെ 661.69 കോടി രൂപയുടെ സ്വത്തുക്കളും, യങ് ഇന്ത്യൻ കമ്പനിയുടെ 90.21 കോടി രൂപയുടെ നിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. കേസിൽ കോൺഗ്രസുമായി ബന്ധപ്പെട്ട സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ നാഷണല്‍ ഹെറാള്‍ഡിന്‍റെ പ്രസിദ്ധീകരണം വീണ്ടും ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിനായി നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥാവകാശമുള്ള അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്‍റെ ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തു. എന്നാല്‍ പത്രത്തിന്‍റെ ഏറ്റെടുക്കലില്‍ കള്ളപ്പണ ഇടപാട് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പരാതി നല്‍കി. ഇതിലാണ് ഇഡി കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ കളളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
