കടലോളം ദുരിതത്തില്‍ അഴീക്കലുകാര്‍ ; തിരയേറ്റത്തില്‍ വീടുകള്‍ മണല്‍ മൂടി

author img

By

Published : Jul 4, 2022, 9:51 PM IST

coastal village Azheekkal  Azheekkal now covered under sand in Kanyakumari  കടലോളം ദുരിതം പേറി അഴീക്കലുകാര്‍  തിരയേറ്റത്തില്‍ വീടുകള്‍ മണല്‍ മൂടി  അഴീക്കലില്‍ കടല്‍ ക്ഷേഭം

അഴീക്കലിലെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് കുടുംബങ്ങളിപ്പോള്‍ അടുത്തുള്ള ക്രിസ്ത്യന്‍ പള്ളിയുടെ ഹാളിലാണ് അന്തിയുറങ്ങുന്നത്

കന്യാകുമാരി : മാനത്ത് മഴക്കാറുകണ്ടാല്‍ അഴീക്കല്‍ തീരത്ത് താമസിക്കുന്നവരുടെ ഹൃദയമിടിപ്പിന് വേഗത കൂടും. വര്‍ഷങ്ങളായി മഴക്കാലത്തെ കടല്‍ക്ഷോഭം അവര്‍ക്ക് നല്‍കിയ ദുരിതത്തിന്‍റെ ഓര്‍മകള്‍ അത്രമാത്രം ഭീകരമാണ്. ഇത്തവണയും സ്ഥിതി വ്യത്യസ്‌തമല്ല.

അഴീക്കലിലെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് കുടുംബങ്ങളിപ്പോള്‍ അടുത്തുള്ള ക്രിസ്ത്യന്‍ പള്ളിയുടെ ഹാളിലാണ് അന്തിയുറങ്ങുന്നത്. പള്ളി അധികാരികള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ഇവര്‍ വിശപ്പുമാറ്റുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ അവരുടെ വീടുകള്‍ മണലില്‍ മൂടി.

വീട്ടുപകരണങ്ങള്‍ അടക്കം എല്ലാം ഉപയോഗ ശൂന്യമായി. വര്‍ഷങ്ങളായി തുടരുന്ന ദുരിതത്തിലും സഹായവുമായി സര്‍ക്കാര്‍ സംവിധാനങ്ങളോ അധികാരികളോ എത്താറില്ലെന്ന് ഇവര്‍ പറയുന്നു. ദുരിതകാലത്ത് ഒരു നേരത്തെ അന്നം തേടുന്നവര്‍ക്ക് പള്ളി അധികാരികള്‍ നല്‍കുന്ന സഹായം മാത്രമാണ് ഏക ആശ്വാസം.

അഴീക്കല്‍ കടല്‍ തീരത്ത് വീടുകളില്‍ മണല്‍ മൂടി

കടല്‍ ഭിത്തി വേണമെന്ന ഇവരുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഇവരെ പരിഗണിക്കാറില്ല. 2019-20ൽ തമിഴ്‌നാട് സർക്കാർ അഴീക്കലിൽ കടൽഭിത്തി നിർമാണത്തിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല.

ബംഗാൾ ഉൾക്കടലിന്റെ തീരത്ത് ശക്തമായ കാറ്റ് വീശുന്നതോടെ കടല്‍ക്ഷോഭം ആരംഭിക്കും. ഇതോടെ മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് കടൽവെള്ളം ഇരച്ചുകയറുന്നതാണ് പ്രദേശത്തെ പ്രധാന പ്രശ്നം. മത്സ്യബന്ധനം ഉപജീവനമാര്‍ഗമാക്കിയ പ്രദേശവാസികള്‍ക്ക് മഴക്കാലമായാല്‍ ജോലിക്ക് പോകാന്‍ കഴിയാറില്ല. ഇതോടെ ഇവരുടെ ഉപജീവനം പോലും ബുദ്ധിമുട്ടിലാകും.15 വർഷമായി തീരം കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുകയാണെന്ന് മത്സ്യത്തൊഴിലാളിയായ റോബർട്ട്സൺ പറയുന്നു.

എല്ലാ വര്‍ഷവും തങ്ങള്‍ അധികാരികളോട് ഇക്കാര്യം ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ആവശ്യങ്ങള്‍ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. നടപടി ഉണ്ടാകുമെന്ന് അവര്‍ ആവര്‍ത്തിക്കാറുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. മൂന്ന് വര്‍ഷം മുമ്പ് കടല്‍ ഭിത്തി നിര്‍മിക്കാന്‍ പണം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ല.

Also Read: കാസർകോട് കനത്ത മഴ തുടരുന്നു, കരകവിഞ്ഞ് വഴിമാറിയൊഴുകി ചിത്താരിപ്പുഴ ; ആശങ്ക

കടല്‍ഭിത്തി നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ നിമിഷവും പേടിച്ചുകൊണ്ടാണ് തീരത്തുള്ളവര്‍ ജീവിക്കുന്നതെന്ന് മത്സ്യത്തൊഴിലാളിയായ ധനപാലന്‍ പറയുന്നു. അനുവദിച്ച തുക ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിച്ചാല്‍ തങ്ങള്‍ക്കത് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടല്‍ക്ഷോഭമേറ്റാണ് തങ്ങളിവിടെ നാളുകളായി കഴിയുന്നതെന്ന് പ്രദേശവാസിയായ മീസോ പറയുന്നു. രണ്ട് ദിവസമായി തുടരുന്ന വലിയ തിരകളില്‍ 20 ഓളം വീടുകളില്‍ മണല്‍ മൂടിക്കഴിഞ്ഞു. വീട്ടുപകരണങ്ങള്‍ എല്ലാം നഷ്ടമായി. 70 ഓളം വീടുകളില്‍ വെള്ളം കയറി. ഇപ്പോള്‍ പള്ളിയാണ് അഭയമെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.