എറണാകുളം : നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഇരയായ നടി. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. തനിക്ക് വേണ്ടി സംസാരിക്കാനും, തന്‍റെ ശബ്ദം നിലയ്ക്കാതിരിക്കാനും നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് തിരിച്ചറിയുന്നതായും നടി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി തന്‍റെ പേരും വ്യക്തിത്വവും തനിക്ക് സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താനല്ലെങ്കിലും അവഹേളിക്കാനും, നിശബ്ദയാക്കാനും, ഒറപ്പെടുത്താനുമുള്ള ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി സംസാരിക്കാൻ തയ്യാറായിട്ടുണ്ട്.
നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് നടി കുറിപ്പ് അവസാനിപ്പിച്ചത്.
കേസിൽ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടക്കുകയാണ്. പ്രതിയായ നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം.
also read: Actress Sexual Assault | 'മൂന്ന് തവണ കണ്ടിട്ടുണ്ട്' ; ബാലചന്ദ്രന്‍റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന പൾസര്‍ സുനിയുടെ സംഭാഷണം പുറത്ത്
അതേസമയം ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ ശരിയാണെന്ന് പൾസർ സുനി ശരിവയ്ക്കുന്ന, ജിന്‍സണുമായുള്ള സംഭാഷണം ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. ഇതോടെ ഈ കേസിൽ ദിലീപിനെതിരെ കുരുക്ക് മുറുകിയ സാഹചര്യത്തിലാണ് നടിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.