മുംബൈ :വനിത ഐപിഎല്‍ ടീമുകള്‍ക്കായുള്ള ലേലത്തില്‍ കോടികള്‍ വാരി ബിസിസിഐ. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്‌നൗ എന്നീ അഞ്ച് ടീമുകളുടെ ലേലത്തിലൂടെ 4669.99 കോടി രൂപയാണ് ബിസിസിഐക്ക് ലഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
2008ല്‍ പുരുഷ ഐപിഎല്ലിന്‍റെ ആദ്യ പതിപ്പിനായുള്ള ടീമുകളുടെ ലേലത്തിൽ നിന്ന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണിതെന്നും ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്. വിമൻസ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) എന്നാണ് വനിത ഐപിഎല്ലിന് ബിസിസിഐ ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്.
"വിമൻസ് പ്രീമിയര്‍ ലീഗ് വനിത ക്രിക്കറ്റില്‍ ഒരു വിപ്ലവത്തിന്‍റെ തുടക്കം കുറിക്കും. വനിത ക്രിക്കറ്റ് താരങ്ങൾക്ക് മാത്രമല്ല, മുഴുവൻ കായിക സാഹോദര്യത്തിനും വേണ്ടിയുള്ള പരിവർത്തനാത്മകമായ ഒരു യാത്രയ്ക്ക് വഴിയൊരുക്കുന്നതാണിത്. വിമൻസ് ലീഗിലൂടെ വനിത ക്രിക്കറ്റിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരും'' - ജയ് ഷാ വ്യക്തമാക്കി.
അഹമ്മദാബാദ് ടീമിനെ അദാനി സ്‌പോര്‍ട്‌സ്‌ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് 1289 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. 912.99 കോടിക്ക് മുംബൈ ടീമിനെ ഇന്ത്യാവിന്‍ സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് നേടിയത്.
ബെംഗളൂരു ഫ്രാഞ്ചൈസിക്കായി റോയല്‍ ചലഞ്ചേഴ്‌സ് സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടി രൂപയാണ് മുടക്കിയത്. ഡല്‍ഹിക്കായി ജെഎസ്‌ഡബ്ല്യു ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിയാണ് വീശിയത്. ലഖ്‌നൗ ഫ്രാഞ്ചൈസിയെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി രൂപയ്ക്കും സ്വന്തമാക്കി.
വിമൻസ് ടി20 ചലഞ്ച് എന്ന പേരില്‍ നടത്തിയിരുന്ന എക്‌സിബിഷൻ ടൂര്‍ണമെന്‍റ് വനിത ഐപിഎല്‍ ആക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ബിസിസിഐ തീരുമാനമെടുത്തത്. ആദ്യ സീസണ്‍ അടുത്ത മാര്‍ച്ച് മാസത്തിലാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. മത്സരക്രമം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും മാര്‍ച്ച് 5 നും 23 നും ഇടയിൽ ടൂര്‍ണമെന്‍റ് നടക്കുമെന്നാണ് സംസാരം.
സംപ്രേഷണാവകാശം വയാകോം18ന് :മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം18 സ്വന്തമാക്കിയിരുന്നു. 2023 മുതല്‍ 2027 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപയ്ക്കാണ് വയാകോം18 സംപ്രേഷണാവകാശം നേടിയിരിക്കുന്നത്. ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് വയാകോം ബിസിസിഐക്ക് നല്‍കുക.
താരങ്ങളുടെ രജിസ്ട്രേഷന്‍ 26 വരെ :വിമൻസ് പ്രീമിയര്‍ ലീഗ് ലേലത്തില്‍ ഉള്‍പ്പെടുന്നതിനായി താരങ്ങള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ജനുവരി 26 ന് അവസാനിക്കും. ക്യാപ്‌ഡ്, അണ്‍ക്യാപ്‌ഡ് താരങ്ങള്‍ക്ക് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ക്യാപ്‌ഡ് താരങ്ങള്‍ക്ക് 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില.
ALSO READ: മൂന്നു വര്‍ഷമൊക്കെ ശരി തന്നെ, എന്നാല്‍ വസ്‌തുത ഇതാണ്; പൊട്ടിത്തെറിച്ച് രോഹിത് ശര്‍മ
അണ്‍ ക്യാപ്‌ഡ് താരങ്ങള്‍ക്ക് 20 ലക്ഷവും 10 ലക്ഷവുമാണ് അടിസ്ഥാന വില. ആറ് വിദേശ കളിക്കാര്‍ ഉൾപ്പടെ ഓരോ ടീമിനും പതിനെട്ട് താരങ്ങളെ എടുക്കാമെന്നാണ് റിപ്പോര്‍ട്ട്. ഒരു മത്സരത്തിൽ അഞ്ച് വിദേശ താരങ്ങളെയാണ് പ്ലെയിങ് ഇലവനില്‍ ഉൾപ്പെടുത്താനാവുക.