ന്യൂഡല്‍ഹി:സുപ്രധാന കിരീടങ്ങള്‍ നേടാനായില്ലെങ്കിലും 'ജൂൺ 20' ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറെ പ്രത്യേകതയുള്ള ഒരു ദിനമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് ഇതിഹാസ താരങ്ങള്‍ ആദ്യമായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ദിവസമാണിത്. മുന്‍ ക്യാപ്‌റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി, മുന്‍ ക്യാപ്‌റ്റനും നിലവിലെ ഇന്ത്യന്‍ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്, മുന്‍ ക്യാപ്‌റ്റന്‍ വിരാട് കോലി എന്നിവരാണ് ജൂണ്‍ 20ന് ഇന്ത്യന്‍ കുപ്പായത്തില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.
1996ൽ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരയാണ് ഗാംഗുലിയും ദ്രാവിഡും ഇന്ത്യയ്‌ക്കായി ആദ്യ ടെസ്റ്റ് കളിച്ചത്. ക്രിക്കറ്റിന്‍റെ മെക്കയിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി (131) കുറിച്ചാണ് 23കാരനായ ഗാംഗുലി അന്ന് വരവറിയിച്ചത്. മത്സരത്തില്‍ രണ്ട് വിക്കറ്റുകളും താരം നേടി. ഇതോടെ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ലോകത്തെ പത്താമത്തെയും ഇന്ത്യയിലെ ആദ്യ ബാറ്ററെന്ന നേട്ടവും താരം സ്വന്തമാക്കി.