കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ചരിത്ര പരമ്പര നേട്ടത്തിന് ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടി വരും. കേപ് ടൗണിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യയെ തകർത്തെറിഞ്ഞ് ആതിഥേയരായ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി(2-1). ഏഴ് വിക്കറ്റിനായിരുന്നു പ്രോട്ടീസ് പടയുടെ ജയം. പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്.സ്കോർ: ഇന്ത്യ – 223, 198. ദക്ഷിണാഫ്രിക്ക – 210, 3ന് 212
നാലാം ദിനം രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 101 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക വിജയ ലക്ഷ്യമായ 111 റണ്‍സ് അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു. 82 റണ്‍സുമായി തിളങ്ങിയ കീഗന്‍ പീറ്റേഴസനാണ് പ്രോട്ടീസിന്‍റെ ജയം അനായാസമാക്കിയത്. റാസി വാൻ ഡെർ ദുസ്സൻ(41), തെംബ ബാവുമ(32) എന്നിവർ ടീമിനെ വിജയത്തിലേക്കടുപ്പിച്ചു.
വിജയ ലക്ഷ്യമായ 111 റണ്‍സ് പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ മണിക്കൂറിൽ തന്നെ വിജയം കൈപ്പിടിയിൽ ഒതുക്കിയിരുന്നു. വിജയിക്കാൻ എട്ട് വിക്കറ്റ് വേണ്ടിയിരുന്നെങ്കിലും നാലാം ദിനം കീഗൻ പീറ്റേഴ്‌സന്‍റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് വീഴ്‌ത്താനായത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, ഷർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
ALSO READ:അപക്വമായ പ്രതികരണം; ഡിആർഎസ് തീരുമാനത്തിനെതിരെ രോക്ഷാകുലനായ കോലിയെ വിമർശിച്ച് ഗംഭീർ
പരമ്പരയിൽ സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ടെസ്റ്റ് 113 റണ്‍സിന് ജയിച്ച ഇന്ത്യ, ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. എന്നാൽ നിർണായകമായ കേപ് ടൗണ്‍ ടെസ്റ്റിൽ വിജയിച്ച് കോലിപ്പട ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ പരമ്പര സ്വന്തമാക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.
ബാറ്റിങ് നിരതന്നെയാണ് ഇന്ത്യയുടെ തോൽവിയുടെ പ്രധാന കാരണം. കെഎൽ രാഹുലും, റിഷഭ് പന്തും, വിരാട് കോലിയും ഒഴിച്ച് നിർത്തിയാൽ മറ്റ് താരങ്ങൾ രണ്ടക്കം പോലും കടക്കാൻ ബുദ്ധിമുട്ടുന്ന കാഴ്‌ചയാണ് പരമ്പരയിലുടനീളം കാണാൻ കഴിഞ്ഞത്. ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്ത ബാറ്റർമാരായിരുന്ന ചേതേശ്വർ പുജാര, അജിങ്ക്യ രഹാന എന്നിവർ പരമ്പരയിലുടനീളം തീർത്തും 'തോൽവി'യായതും ഇന്ത്യക്ക് തിരിച്ചടിയായി