എഡ്‌ജ്‌ബാസ്റ്റണ്‍:. ഇന്ത്യക്കെതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയത്തിലേക്ക്. നാലാം ദിനം 378 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് മത്സരം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 259 റണ്‍സ് സ്വന്തമാക്കി. ഏഴ് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ഇംഗ്ലണ്ടിന് 119 റണ്‍സ് മാത്രമാണ് വിജയത്തിനായി വേണ്ടത്. ജോ റൂട്ട് (72), ജോണി ബെയർസ്റ്റോ (72) എന്നിവരാണ് ക്രീസിൽ.
നാലാം ദിനം ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ സാക് ക്രോളിയും, അലക്‌സ് ലീസും ചേർന്ന് നൽകിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 107 റണ്‍സിന്‍റെ കൂട്ടുകെട്ട് സമ്മാനിച്ചു. ഒടുവിൽ സാക് ക്രോളിയ (46) പുറത്താക്കി നായകൻ ബുംറ തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെയെത്തിയ ഒലി പോപ്പിനെ അക്കൗണ്ട് തുറക്കുന്നതിന് മുൻപ് തന്നെ ബുംറ മടക്കി അയച്ചു. തൊട്ടുപിന്നാലെ അലക്‌സ് ലീസ് (56) റണ്ണൗട്ടായി. ഇതോടെ ഇന്ത്യ വിജയം സ്വപ്‌നം കണ്ടെങ്കിലും പിന്നാലെ ക്രീസിലെത്തിയ ജോ റൂട്ടും, ജോണി ബെയർസ്റ്റോയും ചേർന്ന് ഇന്ത്യൻ പ്രതീക്ഷകളെ അടിച്ച് പറത്തുകയായിരുന്നു.
നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 245 ന് ഓൾ ഔട്ട് ആയിരുന്നു. ആദ്യ ഇന്നിങ്സിൽ 132 റണ്‍സിന്‍റെ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അർധ സെഞ്ച്വറി നേടിയ റിഷഭ് പന്താണ് (57) ഇന്ത്യൻ സ്‌കോർ മുന്നോട്ട് നീക്കിയത്. ചേതേശ്വർ പുജാര (66), ശ്രയസ് അയ്യർ (19) എന്നിവരും ഇന്ത്യൻ സ്‌കോർ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.