കേരളം

kerala

'ഡിജിറ്റല്‍ പേയ്‌മെന്‍റ് സാധ്യമല്ലെന്ന് പറഞ്ഞ് നടന്നവര്‍ക്ക് തെറ്റുപറ്റി'; ഇന്ത്യ ലോകത്തെ നയിക്കുകയാണെന്ന് ധനമന്ത്രി

By

Published : Sep 22, 2022, 1:07 PM IST

Digital Payment  Digital Payment in India  Finance Minister  Nirmala Sitaraman  ഡിജിറ്റല്‍ പേയ്‌മെന്‍റ്  ഇന്ത്യ ലോകത്തെ നയിക്കുകയാണെന്ന്  ധനമന്ത്രി നിര്‍മല സീതാരാമന്‍  ധനമന്ത്രി  നിര്‍മല സീതാരാമന്‍  യുപിഐ ഇടപാട്  രാജ്യത്ത് സാധ്യമല്ലെന്ന് പറഞ്ഞവര്‍ക്ക്  പ്രധാനമന്ത്രി  പൂനെ  മഹാരാഷ്‌ട്ര  പ്രധാനമന്ത്രി നരേന്ദ്ര മോദി  കൊവിഡ്  സാമ്പത്തിക വ്യവസ്ഥ
'ഡിജിറ്റല്‍ പേയ്‌മെന്‍റ് സാധ്യമല്ലെന്ന് പറഞ്ഞുനടന്നവര്‍ക്ക് തെറ്റുപറ്റി'; ഇന്ത്യ ലോകത്തെ നയിക്കുകയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ()

യുപിഐ ഇടപാട് പോലുള്ള ഡിജിറ്റല്‍ പണമിടപാട് രാജ്യത്ത് സാധ്യമല്ലെന്ന് പറഞ്ഞവര്‍ക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കുന്നതാണ് ഈ സംവിധാനങ്ങളുടെ ഇന്ത്യയിലെ വിജയമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രിക്ക് വാനോളം പ്രശംസ, കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനം

പൂനെ: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ സാധ്യമല്ലെന്ന് പറഞ്ഞവര്‍ക്ക് തെറ്റുപറ്റിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനങ്ങളുടെ വിജയം ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. 'മോദി ഭരണത്തിന്‍റെ 20 വര്‍ഷങ്ങള്‍' എന്ന സമ്മേളനത്തിലായിരുന്നു നിര്‍മല സീതാരാമന്‍റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവും ജനങ്ങളിലുള്ള വിശ്വാസവുമാണ് വിജയത്തിന് കാരണമായത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് ഒരു ബട്ടണ്‍ ക്ലിക്കില്‍ തന്നെ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം ലഭിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

Also Read:സൈബര്‍ തട്ടിപ്പില്‍ മുന്നറിയിപ്പുമായി ബാങ്കുകള്‍; സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്തൊക്കെ?

ബാങ്കിലേക്ക് നേരിട്ട് ചെല്ലാന്‍ കഴിയാത്തവര്‍ക്കും ബാങ്കിടപാട് അറിയാത്തവര്‍ക്കും ബാങ്ക് മിത്ര വഴി നേരിട്ട് പണം ലഭിച്ചുവെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇതേസമയത്ത് ചില വികസിത സമ്പദ് വ്യവസ്ഥകള്‍ ചെക്കുകള്‍ എഴുതി കവറിലാക്കി പോസ്‌റ്റല്‍ വഴിയാണ് ആളുകള്‍ക്ക് പണമയച്ചിരുന്നത്.

ഇന്‍റർനെറ്റ് കണക്‌റ്റിവിറ്റി മോശമായ പ്രദേശങ്ങളില്‍ ഇലക്‌ട്രോണിക് പണമിടപാടുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതില്‍ നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ കൊവിഡ് മഹാമാരിക്കാലത്ത് പോലും യുപിഐ പണമിടപാടുകളിലൂടെ ഇന്ത്യ ലോകത്തെ നയിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. 'നമ്മുടെ ജനങ്ങളെ വിശ്വസിക്കൂ, നമ്മുടെ വ്യവസായങ്ങളെ വിശ്വസിക്കൂ, നമ്മുടെ സ്‌ത്രീകളെ വിശ്വസിക്കൂ, നമ്മുടെ കുടുംബങ്ങളെ വിശ്വസിക്കൂ' എന്നിങ്ങനെയുള്ള മോദിയുടെ ഭരണ സമീപനമാണ് ഈ മാറ്റങ്ങള്‍ക്ക് കാരണമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

"ഇലക്‌ട്രോണിക് പണമിടപാടുകൾ ജനകീയമാക്കുന്നത് അസാധ്യമാണെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുപിഎ സര്‍ക്കാരിലെ ഒരു മന്ത്രി പറഞ്ഞിരുന്നു. ഒരു പച്ചക്കറി കച്ചവടക്കാരന് ഇലക്‌ട്രോണിക് മാര്‍ഗം എങ്ങനെ പണം നൽകുമെന്ന് ഇവര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഈ സംശയമാണ് ഇപ്പോൾ നീങ്ങിയത്," ധനമന്ത്രി പറഞ്ഞു.

Also Read:ഇന്ത്യക്ക് പ്രതീക്ഷ, ഈ വർഷം ജിഡിപി 7.4 ശതമാനമായി വളരുമെന്ന് നിര്‍മല സീതാരാമന്‍

മോദി സർക്കാരിന് കീഴിൽ പത്മ അവാർഡ് ജേതാക്കളുടെ പ്രൊഫൈൽ മാറിയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ''ഞങ്ങൾക്ക് അവര്‍ ആരെക്കുറിച്ചും അറിയില്ല. അവരെല്ലാം രാജ്യത്തിന്‍റെ കോണുകളിൽ നിന്നും ഉൾപ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാല്‍ അവരെ എങ്ങനെ കണ്ടെത്തണമെന്ന് മോദിജിക്കും സംഘത്തിനും വ്യക്തമായി അറിയാം,'' നിര്‍മല സീതാരാമന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലിരുന്നപ്പോള്‍ ഓരോ ദിവസവും ഒരു പുതിയ അഴിമതി കുംഭകോണം ഉയർന്നുവരുമായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ എട്ട് വർഷമായി മോദി സർക്കാരിനെതിരെ ആരും അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും നിര്‍മല സീതാരാമന്‍ തുറന്നടിച്ചു. 'ഗരീബി ഹഠാവോ' പോലുള്ള മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയിരുന്നവര്‍ മുമ്പ് കുടിവെള്ളം പോലുള്ളവ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും എന്നാല്‍ അവയെല്ലാം ഇപ്പോഴാണ് നിറവേറുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read:വ്യാപാര വാണിജ്യ നിക്ഷേപ മേഖലകളിലെ പുതിയ സാധ്യതകൾ: ചർച്ച ചെയ്‌ത് ഇന്ത്യയും സൗദി അറേബ്യയും

ABOUT THE AUTHOR

...view details