കേരളം

kerala

മഹാസഖ്യം വീഴുന്നു, രാജിക്കത്ത് തയ്യാറെന്ന് ഉദ്ധവ് താക്കറെ

By

Published : Jun 22, 2022, 6:10 PM IST

Updated : Jun 22, 2022, 6:16 PM IST

മഹാസഖ്യം വീഴുന്നു, രാജിക്കൊരുങ്ങി ഉദ്ധവ് താക്കറെ

ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നടത്തിയ ഫേസ്‌ബുക്ക് ലൈവില്‍ ശിവസേനയും ഹിന്ദുത്വവും ഒന്നാണെന്ന് ഉദ്ധവ് താക്കറെ ആവർത്തിച്ച് വ്യക്തമാക്കി. ബാല്‍താക്കറെയുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുമെന്നും വിമതർക്ക് വേണ്ടെങ്കില്‍ മുഖ്യമന്ത്രിയായി തുടരില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

മുംബൈ: രാജിക്ക് തയ്യാറായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അധികാരത്തോട് ആർത്തിയില്ലെന്നും ഔദ്യോഗിക വസതിയില്‍ നിന്ന് ഉടൻ മാറുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഉദ്ധവ് താക്കറെ ഫേസ് ബുക്ക് ലൈവില്‍ വ്യക്തമാക്കി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഉദ്ധവ് താക്കറെ ഓൺലൈനായാണ് മന്ത്രിസഭ യോഗത്തിലും പങ്കെടുത്തത്.

ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നടത്തിയ ഫേസ്‌ബുക്ക് ലൈവില്‍ ശിവസേനയും ഹിന്ദുത്വവും ഒന്നാണെന്ന് ഉദ്ധവ് താക്കറെ ആവർത്തിച്ച് വ്യക്തമാക്കി. ബാല്‍താക്കറെയുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുമെന്നും വിമതർക്ക് വേണ്ടെങ്കില്‍ മുഖ്യമന്ത്രിയായി തുടരില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. സ്വന്തം എംഎല്‍എമാർ തള്ളിപ്പറഞ്ഞെന്നും പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവിടെ വരെ എത്തിയതെന്നും രാജിക്കത്ത് തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ഉദ്ധവ് വ്യക്തമാക്കി.
മഹാവികാസ് അഘാഡി സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കി ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ ബിജെപി പാളയത്തിലേക്ക് പോയതോടെയാണ് ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയത്. രണ്ട് ദിവസമായി നടന്ന അനുനയ ചർച്ചകൾ പരാജയപ്പെട്ടതും ഷിൻഡെയെ പിന്തുണയ്ക്കുന്ന ശിവസേന എംഎല്‍എമാരുടെ എണ്ണം അനുദിനം വർധിക്കുന്നതുമാണ് ഉദ്ധവ് രാജിസന്നദ്ധത അറിയിച്ച് രംഗത്ത് എത്താൻ കാരണം.

"മഹാരാഷ്ട്രീയം " ഇങ്ങനെ:37 എംഎല്‍എമാർ തനിക്കൊപ്പമുണ്ടെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. ബിജെപി പിന്തുണയോടെ ശിവസേന പിളർത്താനാണ് ഷിൻഡെ ലക്ഷ്യമിടുന്നതെന്നും വാർത്തകളുണ്ട്. ഇന്നലെ ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ 16 എംഎല്‍എമാർ മാത്രമാണ് പങ്കെടുത്തിരുന്നത്.

288 അംഗ സംസ്ഥാന നിയമസഭയിൽ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ 144 എം.എൽ.എമാർ വേണം. ശിവസേന എം.എൽ.എ രമേഷ് ലട്‌കെയുടെ മരണത്തെത്തുടർന്ന് ഒരു സീറ്റ് ഒഴിവുണ്ട്. മഹാവികാസ് അഘാഡി (ശിവസേന, എൻ.സി.പി, കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണി) സർക്കാർ 2019 നവംബർ 30-നാണ് വിശ്വാസവോട്ട് നേടിയത്. 169 എം.എൽ.എമാർ ഈ സഖ്യത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയുണ്ടായി. ശിവസേന 55, എൻ.സി.പി 53, കോൺഗ്രസ് 44 എന്നിങ്ങനെയാണ് എം.എൽ.എമാരുടെ കണക്ക്.

സ്വതന്ത്ര എം.എല്‍.എമാര്‍ 13: 2019 ൽ ബി.ജെ.പി 105 സീറ്റുകളാണ് നേടിയത്. ഉപതെരഞ്ഞെടുപ്പിൽ എൻ.സി.പിയിൽ നിന്ന് പന്ധാർപുർ (Pandharpur) അസംബ്ലി സീറ്റ് പിടിച്ചെടുത്തതോടെ ബി.ജെ.പി എം.എല്‍.എമാരുടെ ആകെ എണ്ണം 106 ആയി വര്‍ധിച്ചു. നിയമസഭയില്‍ 13 സ്വതന്ത്രരാണുള്ളത്. അതില്‍, ശിവസേന ക്വാട്ടയിൽ നിന്നുള്ള രാജേന്ദ്ര പാട്ടിൽ യെദ്രാവ്കർ, നെവാസയിൽ നിന്നുള്ള ക്രാന്തികാരി ഷേത്കാരി പക്ഷ് എം.എൽ.എ ശങ്കർറാവു ഗഡഖ്, പ്രഹാർ ജനശക്തി പാർട്ടിയുടെ ബച്ചു കാഡു എന്നിവരും ശിവസേന ക്വാട്ടയിൽ നിന്നുള്ള മന്ത്രിമാരാണ്.പ്രഹാർ ജനശക്തി പാർട്ടിക്ക് സഭയിൽ രണ്ട് എം.എൽ.എമാരുണ്ട്.

സ്വതന്ത്രരും കൈവിടുന്നു: 13 സ്വതന്ത്രരിൽ ആറ് പേർ ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരാണ്. അഞ്ച് പേർ ശിവസേനയേയും. കോൺഗ്രസിനും എൻ.സി.പിക്കും ഓരോ സ്വതന്ത്രരാണുള്ളത്. വിനയ് കോറെ (ജനസുരാജ്യ ശക്തി പാർട്ടി) രത്നാകർ ഗുട്ടെ (രാഷ്‌ട്രീയ സമാജ് പക്ഷ്) എന്നിവരും ബി.ജെ.പിയോട് കൂറുപുലര്‍ത്തുന്നവരാണ്.

കൂടാതെ, ദേവേന്ദ്ര ഭുയാർ (സ്വാഭിമാനി പക്ഷ്), ശ്യാംസുന്ദർ ഷിൻഡേ (പി.ഡബ്ല്യു.പി) എന്നിവർ എൻ.സി.പിയുടെ അനുഭാവികളാണ്. ഈ മാസം ആദ്യം മഹാരാഷ്ട്രയിൽ ആറ് സീറ്റുകളിലേക്ക് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ, രണ്ട് എം.എൽ.എമാർ വീതമുള്ള എ.ഐ.എം.ഐ.എമ്മും സമാജ്‌വാദി പാർട്ടിയും കോൺഗ്രസിനെ പിന്തുണച്ചിരുന്നു. അതേസമയം, ബഹുജൻ വികാസ് അഘാഡിയുടെ മൂന്ന് എം.എൽ.എമാർ ബി.ജെ.പിയെ പിന്തുയ്‌ക്കുകയുണ്ടായി.

Last Updated :Jun 22, 2022, 6:16 PM IST

ABOUT THE AUTHOR

...view details