ബെംഗളൂരു: കന്നഡയില്‍ മാത്രമല്ല, തെന്നിന്ത്യയിലെ മറ്റിടങ്ങളിലും ബോളിവുഡിലും സൂപ്പര്‍ ഹിറ്റായ ചിത്രമാണ് 'കാന്താര'. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ആകാംഷപൂര്‍വം കാത്തിരിക്കുകയാണ്. എന്നാല്‍, കാന്താരയുടെ രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ് നടനും സംവിധായകനുമായ റിഷബ് ഷെട്ടി.
ഇതിനെക്കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കാന്താര എന്ന ചിത്രത്തിലൂടെ ഭൂതക്കോലം കെട്ടുന്ന ദൈവ നര്‍ത്തകരുടെ പാരമ്പര്യവും അവരുടെ ജീവിതവുമാണ് പ്രമേയമായത്. അതുവഴി ദൈവ നര്‍ത്തക(ഭൂതക്കോലം) എന്ന അനുഷ്‌ഠാനത്തിന് ഇന്ത്യയാകെ ശ്രദ്ധയാകര്‍ഷിക്കാനും കഴിഞ്ഞു.
ദൈവനര്‍ത്തക പറഞ്ഞു കാന്താര 2 വരണം: തീരദേശ കര്‍ണാടകയിലെ ഭുതക്കോലം എന്ന കലാരൂപമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'കാന്താരയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിനായി റിഷബ് ഷെട്ടിയ്‌ക്ക് ആത്മീയ അനുവാദം ലഭിച്ചു. പ്രാദേശിക ദൈവം സമ്മതിച്ചു. റിഷബ് ഷെട്ടി ഞങ്ങളോട് മംഗളൂരുവില്‍ വച്ച് പഞ്ചുരുളി സേവ നടത്താന്‍ ആവശ്യപ്പെടുകയും ബാണ്ഡലയില്‍ സ്ഥിതി ചെയ്യുന്ന മഡിവലബട്ടു ക്ഷേത്രത്തില്‍ വച്ച് ഇത് ഞാന്‍ ചെയ്‌തുവെന്ന്' ദൈവ നര്‍ത്തക വേഷം കെട്ടിയ ഉമേഷ് ഗന്ധകാഡു പറഞ്ഞു.
'എന്നാല്‍, എനിക്ക് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. കാരണം ദൈവ നര്‍ത്തക വേഷം കെട്ടിയാല്‍ താനല്ല ദൈവമാണ് സംസാരിക്കുന്നതെന്ന്' ഉമേഷ് വ്യക്തമാക്കി. കരുതലോടെ വേണം തുടര്‍ഭാഗം നിര്‍മിക്കുവാനെന്നും തീര്‍ഥാടന കേന്ദ്രത്തിന്‍റെ കാര്യസ്ഥനായ ബിജെപി രാജ്യസഭാംഗം ഡോ. വീരേന്ദ്ര ഹെഗ്‌ഡെയെ ചെന്ന് കാണുവാനും ദൈവ നര്‍ത്തക നിര്‍ദേശം നല്‍കി. അന്നപ്പ പഞ്ചുരുളി നടത്തി ദൈവത്തിന് പൂജ നടത്തുവാനും റിഷബ് ഷെട്ടിയോട് ദൈവ നര്‍ത്തക ആവശ്യപ്പെട്ടു.
കെജിഎഫ് ചാപ്‌റ്റര്‍ വണിന്‍റെ കലക്ഷന്‍ മറികടന്ന കാന്താര ഈ വര്‍ഷം എറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സിനിമകളില്‍ കെജിഎഫ് 2, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നില്‍ മൂന്നാമത് എത്തിയിരുന്നു.. 16 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 400 കോടിക്ക് അടുത്താണ് കലക്ഷന്‍ നേടിയത്. മാത്രമല്ല, യുഎസില്‍ ചിത്രം മൂന്ന് ദശലക്ഷം ഡോളറിന് മുകളില്‍ കരസ്ഥമാക്കി എന്നാണ് റിപ്പോര്‍ട്ട്.
ALSO READ:'ബെസ്‌റ്റ്' സംഗീതം; നിശബ്‌ദ ചിത്രങ്ങൾക്ക് തത്സമയ പശ്ചാത്തല സംഗീതമൊരുക്കി ജോണി ബെസ്‌റ്റ്