ചെന്നൈ: അപ്രതീക്ഷിതവും നാടകീയവുമായ രംഗങ്ങൾക്ക് സാക്ഷിയായി ചെന്നൈയില്‍ നടന്ന അണ്ണാ ഡിഎംകെയുടെ (എഐഎഡിഎംകെ) ജനറൽ കൗൺസിൽ യോഗം. മുൻ മുഖ്യമന്ത്രിയും നിലവില്‍ എഐഎഡിഎംകെ കോർഡിനേറ്ററുമായ ഒ പനീർശെൽവം യോഗത്തില്‍ പ്രസംഗിക്കാനെത്തിയതോടെയാണ് അപ്രതീക്ഷത സംഭവങ്ങൾ ആരംഭിച്ചത്. വേദിയില്‍ നിന്ന് പനീർശെല്‍വത്തിന് നേരെ കുപ്പിയേറ് തുടങ്ങിയതോടെ സുരക്ഷ അംഗങ്ങൾ എത്തിയാണ് സുരക്ഷവലയം തീർത്തത്.
പനീർശെല്‍വം പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകണം എന്ന ആവശ്യവുമായി എടപ്പാടി പളനിസ്വാമിയുടെ അനുയായികളാണ് കുപ്പിയേറും മുദ്രാവാക്യം വിളിയും ആരംഭിച്ചത്. ഇതോടെ സുരക്ഷ അംഗങ്ങളുടെ സഹായത്തോടെ പനീർശെല്‍വം പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. പിന്നാലെ എഐഎഡിഎംകെ ഡെപ്യൂട്ടി സെക്രട്ടറി ആർ വൈത്തിലിംഗം ഉൾപ്പടെയുള്ള അദ്ദേഹത്തിന്‍റെ അനുയായികളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ യോഗം 40 മിനിട്ടില്‍ അവസാനിച്ചു.
ഏക നേതൃത്വം മതിയെന്ന് അവകാശപ്പെടുന്ന എടപ്പാടി പളനിസ്വാമിക്കൊപ്പമാണ് എഐഎഡിഎംകെയിലെ ഭൂരിപക്ഷം ജില്ല നേതൃത്വവും. യോഗത്തില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന എടപ്പാടി പക്ഷം പനീർസെല്‍വം വിഭാഗത്തെ പൂർണമായും തഴഞ്ഞു എന്ന ആരോപണവും ശക്തമായിട്ടുണ്ട്. ജൂലൈ 11 ന് ജനറൽ കൗൺസിൽ വീണ്ടും ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.