ചെന്നൈ : വിഖ്യാതമായ ചെന്നൈ ട്രാവല്‍ ആന്‍ഡ് ടൂറിസം ഫെയറില്‍ ശ്രദ്ധേയ സാന്നിധ്യമായി റാമോജി ഫിലിം സിറ്റി. ചെന്നൈയിലെ നന്ദമ്പാക്കത്ത് ഇന്നാണ് (മാര്‍ച്ച് 15) മേളയ്‌ക്ക് തുടക്കമായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസം ബോര്‍ഡ് അംഗങ്ങളും ടൂര്‍ ഓപ്പറേറ്റര്‍മാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.
വിവിധയിടങ്ങളെ പ്രതിനിധീകരിച്ചുള്ള 160 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അടക്കമുള്ള മേളയിലാണ് റാമോജി ഫിലിം സിറ്റിയും പങ്കെടുത്തത്. മേളയ്‌ക്കെത്തിയ ജനങ്ങള്‍ റാമോജി ഫിലിം സിറ്റിയെ കുറിച്ച് ചോദിച്ചറിഞ്ഞു.
വേനല്‍ക്കാലത്ത് റാമോജി ഫിലിം സിറ്റി സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകമാകും വിധമുള്ള കാഴ്‌ചകളാണ് ഒരുക്കുക. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് റാമോജി ഫിലിം സിറ്റി പ്രതിനിധി ഹരി കൃഷ്‌ണന്‍ പറഞ്ഞു. മാത്രമല്ല സിനിമയെ കുറിച്ചും സിനിമാചിത്രീകരണത്തെ കുറിച്ചും ഏറെ കാര്യങ്ങള്‍ പഠിക്കുന്നതിന് ഫിലിം സിറ്റിയില്‍ അവസരം ഒരുക്കിയിട്ടുണ്ടെന്നും ഹരി വിശദീകരിച്ചു.
160 ബൂത്തുകളാണ് മേളയിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫിലിം സിറ്റിയാണ് റാമോജി. തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന തങ്ങളുടെ മേളയില്‍ റാമോജി ഫിലിം സിറ്റി പങ്കാളിയാകാറുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും റാമോജി ഫിലിം സിറ്റി സന്ദര്‍ശിക്കണമെന്നും വിനോദ സഞ്ചാരത്തിന് ഏറ്റവും നല്ലയിടമാണെന്നും സംഘാടകരിലൊരാളായ മഹേഷ് വ്യക്തമാക്കി.
ബിഹാർ, ഒഡിഷ, ഉത്തരാഖണ്ഡ്, കേരളം, മഹാരാഷ്‌ട്ര, കർണാടക, ഡൽഹി, ഗുജറാത്ത്, ജാർഖണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുടെ ടൂറിസം ബോര്‍ഡുകളും സ്വകാര്യ ഹോട്ടല്‍ ഉടമകളും ടൂര്‍ ഓപ്പറേറ്റര്‍മാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ നേപ്പാള്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മേളയ്‌ക്കെത്തി. മൂന്ന് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ മേളയിലുണ്ട്.
പങ്കെടുക്കുന്നവരാണ് മേളയുടെ നട്ടെല്ലെന്ന് ടിടിഎഫ് സംഘാടകരായ ഫെയര്‍ ഫെസ്റ്റ് മീഡിയ ലിമിറ്റഡിന്‍റെ ചെയര്‍മാന്‍ സഞ്ജീവ് അഗർവാൾ പറഞ്ഞു. സമ്മര്‍ വേക്കേഷനില്‍ അടക്കം വിവിധയിടങ്ങളില്‍ ലഭ്യമാക്കുന്ന പാക്കേജുകളെ കുറിച്ചും ഓഫറുകളെ കുറിച്ചും വിവരങ്ങള്‍ കൈമാറാനുള്ള നല്ല അവസരമാണിത്. വിവിധ രാജ്യങ്ങളില്‍ നിന്ന് അടക്കം നിരവധിയിടങ്ങളില്‍ നിന്നുള്ളവര്‍ മേളയ്‌ക്കെത്തിയെന്നും സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.
കൊവിഡ് കാലം ടൂറിസം മേഖലയ്‌ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചതെന്ന് തമിഴ്‌നാട് ടൂറിസം ട്രാവൽ ഓർഗനൈസർ കലൈമാമണി വികെടി ബാലൻ പറഞ്ഞു. മഹാമാരി കാലം കഴിഞ്ഞതിന് ശേഷം ഇപ്പോഴാണ് ടൂറിസം മേഖല മെച്ചപ്പെട്ട് വരുന്നത്. കൊവിഡ് കാലത്ത് ടൂറിസം എന്നത് അവസാനിച്ചെന്നാണ് എല്ലാവരും കരുതിയത്.
എന്നാല്‍ പ്രതീക്ഷകളെല്ലാം മാറ്റിമറിച്ച് വീണ്ടും ആ മേഖല കൂടുതല്‍ സജീവമാകുകയാണ്. ടിടിഎഫിന്‍റെ ടൂറിസം ഫെയര്‍ ഇതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും ബാലന്‍ പറഞ്ഞു. വിനോദ സഞ്ചാരത്തിന് മികച്ചയിടമാണ് റാമോജി ഫിലിം സിറ്റി. സിനിമാരംഗങ്ങളുടെ ചിത്രീകരണത്തിന് ഇവിടെ സാക്ഷിയാകാമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷം തോറും തങ്ങള്‍ വിദ്യാര്‍ഥികളുമായി റാമോജി ഫിലിം സിറ്റി സന്ദര്‍ശിക്കാറുണ്ടെന്ന് ഹിന്ദുസ്ഥാൻ സർവകലാശാലയിലെ പ്രൊഫസർ ശ്രീനിവാസൻ പറഞ്ഞു. കോളജ് വിദ്യാര്‍ഥികളുടെ സന്ദര്‍ശനത്തിന് പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. ഫിലിം സിറ്റിയ്‌ക്കകത്ത് സന്ദര്‍ശകര്‍ക്ക് ഭക്ഷണവും ലഭിക്കും. കുറഞ്ഞ ചെലവില്‍ നല്ല ഭക്ഷണമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നതെന്നും പ്രൊഫസര്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.