ETV Bharat / bharat

വിഎസ്എസ്‌സി ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കി; കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

author img

By ETV Bharat Kerala Team

Published : Nov 25, 2023, 6:15 PM IST

Anniversary Of India's First Rocket Launch : തുമ്പയില്‍ നിന്ന് ഇന്ത്യയുടെ ആദ്യ റോക്കറ്റ് തൊടുത്തതിന്‍റെ 60 -ാം വാർഷികാഘോഷം നടന്നു. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങും വി മുരളീധരനും അടക്കമുള്ള പ്രമുഖർ ചടങ്ങിന്‍റെ ഭാഗമായി.

ISRO  തുമ്പയില്‍ നിന്ന് റോക്കറ്റ് തൊടുത്തിട്ട് 60 വര്‍ഷം  60th Anniversary Of Indias First Rocket Launch  VSSC Thumba  ISRO Thiruvananthapuram  ജിതേന്ദ്ര സിങ്  ഐഎസ്ആർഒ  എസ് സോമനാഥ്  തുമ്പ നൈക്ക് അപ്പാച്ചി  Thumba Rocket
Union Minister Jitendra Singh Inaugurates 60th Anniversary Of India's First Rocket Launch

തുമ്പയില്‍ നിന്ന് റോക്കറ്റ് തൊടുത്തിട്ട് 60 വര്‍ഷം

തിരുവനന്തപുരം: തുമ്പയിൽ നിന്ന് ഇന്ത്യയുടെ ആദ്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിച്ചതിന്‍റെ 60 -ാം വാർഷികാഘോഷം കേന്ദ്ര ബഹിരാകാശ ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്‌തു (Union Minister Jitendra Singh Inaugurates 60th Anniversary Of India's First Rocket Launch). ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളും സ്വപ്‌നങ്ങളും യാഥാർത്ഥ്യമാക്കുന്നതിൽ തുമ്പയിലെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) നിര്‍ണായക പങ്ക് വഹിച്ചതായി ഉദ്‌ഘാടന പ്രസംഗത്തിൽ കേന്ദ്ര മന്ത്രി പറഞ്ഞു. ഐഎസ്ആർഒയുടെ (ISRO) റോക്കറ്റ് വിക്ഷേപണത്തിന്‍റെ 60-ാം വർഷത്തിൽ തന്നെയാണ് ചന്ദ്രയാന്‍ ദൗത്യം വിജയമായതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ഇടപെടലോടെയെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. 2019 നു ശേഷമാണ് ഇന്ത്യന്‍ ബഹിരാകാശ രംഗം ജനങ്ങള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടത്. മുന്‍പ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണങ്ങളെല്ലാം നടത്തിയത് അര്‍ധരാത്രിയിലോ പുലര്‍ച്ചെയോ ആയിരുന്നു. ഇതൊന്നും അന്ന് ജനങ്ങളെ അറിയിച്ചിരുന്നില്ല. എന്തിന് 60 വര്‍ഷക്കാലം ഐഎസ്ആര്‍ഒയെ ജനങ്ങളില്‍ നിന്ന് മറച്ചു പിടിച്ചെന്ന് വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു..

താന്‍ ഔദ്യോഗിക വിദേശയാത്രകൾ നടത്തവെ പലരും ഐഎസ്ആർഒ ആഗോളതലത്തിൽ നൽകിയ സംഭാവനകളെ പ്രകീർത്തിച്ചിട്ടുണ്ടെന്ന്‌ ചടങ്ങില്‍ സംസാരിച്ച കേന്ദ്ര വിദേശകാര്യ-പാർലമെന്‍ററി കാര്യ സഹമന്ത്രി വി മുരളീധരൻ (V Muraleedharan) പറഞ്ഞു. ബഹിരാകാശ രംഗത്ത് മാത്രമല്ല, മറ്റ് ശാസ്ത്ര സാങ്കേതിക മേഖലകളിലും ഭാരതം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ പല രാഷ്‌ട്രത്തലവന്മാർക്കും അഭിമാനകരമാണെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് (S Somanath, ISRO Chairman) ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിഎസ്എസ്‌സി ഡയറക്‌ടർ ഡോ. എസ് ഉണ്ണികൃഷ്‌ണൻ നായർ, ഐഐഎസ്‌ടി ചാൻസലർ ഡോ. ബി എൻ സുരേഷ്, മുൻ എസ് പി എൽ ഡയറക്‌ടർ പ്രൊഫ. ആർ ശശിധരൻ തുടങ്ങിയവരും ചടങ്ങിന്‍റെ ഭാഗമായി.

1963ലെ ചരിത്രപരമായ സംഭവത്തെ അനുസ്‌മരിപ്പിക്കുന്ന സ്‌മരണിക റോക്കറ്റ് വിക്ഷേപണവും ഇന്ന് നടന്നു. രോഹിണി സീരിസിലുള്ള RH 200 സൗണ്ടിം​ഗ് റോക്കറ്റാണ് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിം​ഗ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിച്ചത്. ഇതുകൂടാതെ ബഹിരാകാശ സാങ്കേതികവിദ്യാ പ്രദർശനം, വിദ്യാർത്ഥികളുമായി ശാസ്ത്രജ്ഞരുടെ ആശയവിനിമയം, ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ എന്നിവയും വിഎസ്എസ്‌സിയിൽ നടന്നു.

ഉദ്‌ഘാടന പരിപാടിക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1, അതിന്‍റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് അറിയിച്ചു. ലക്ഷ്യ സ്ഥാനമായ എല്‍ 1 പോയിന്‍റിലേക്ക് കടക്കാനുള്ള നീക്കങ്ങള്‍ അടുത്ത വര്‍ഷം ജനുവരി ഏഴിനകം പൂര്‍ത്തിയാകുമെന്നും എസ് സോമനാഥ് പറഞ്ഞു.

Also Read: ലക്ഷ്യത്തിലേക്ക് അടുത്ത് ആദിത്യ; ജനുവരിയോടെ എല്‍ 1 പോയിന്‍റിലേക്ക് കടക്കാനുള്ള നീക്കം പൂര്‍ത്തിയാകുമെന്ന് എസ് സോമനാഥ്

തുടക്കം തിരുവനന്തപുരത്തു നിന്ന്: തലസ്ഥാന നഗരിയായ തിരുവനന്തപുരത്തോട് ചേര്‍ന്നു കിടക്കുന്ന കടലോര ഗ്രമമായ തുമ്പയില്‍ നിന്നാണ് ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ ആദ്യമായി ആകാശത്തേക്ക് കൊളുത്തി വിട്ടത്. 60 വര്‍ഷം മുന്‍പ് 1963 നവംബര്‍ 21 ന് വൈകിട്ട് 6.25 നാണ് അമേരിക്കന്‍ നിര്‍മ്മിത ചെറു റോക്കറ്റ് തുമ്പയില്‍ നിന്ന് വിക്ഷേപിച്ചത്. ആ റോക്കറ്റിന്‍റെ പേര് നൈക്ക് അപ്പാച്ചി എന്നായിരുന്നു.

ഇന്ത്യന്‍ അണുശക്തി കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് ഹോമി ജെ ഭാഭ തുടരുന്നതിനിടെയാണ് 1962 ല്‍ അണുശക്തി കമ്മിഷനു കീഴില്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് രൂപീകരിക്കുന്നത്. എച്ച് ജെ ഭാഭയും മറ്റൊരു ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയും ചേര്‍ന്ന് ഇന്ത്യയില്‍ റോക്കറ്റ് വിക്ഷേപിക്കാനുള്ള പദ്ധതിയുമായി ഇറങ്ങിത്തിരിച്ചു. വിക്ഷേപണത്തിന് ഉചിതമായി സ്ഥലം തേടി അവര്‍ രാജ്യത്ത് സഞ്ചരിക്കുന്നതിന്‍റെ ഭാഗമായാണ് തുമ്പയിലെത്തുന്നത്. ബഹിരാകാശ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ആവശ്യമായ കാന്തിക ഭൂമദ്ധ്യ രേഖയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശവും, കടലോര സാന്നിധ്യവുമാണ് ഒരു മത്സ്യ ബന്ധന ഗ്രാമമായ തുമ്പയെ റോക്കറ്റ് വിക്ഷേപണത്തിന് തെരഞ്ഞെടുക്കുാന്‍ കാരണം.

അനുയോജ്യമായ സ്ഥലം കണ്ടെത്തിയെങ്കിലും ആ സ്ഥലം റോക്കറ്റ് വിക്ഷേപണ കേന്ദ്രമാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ശാത്രജ്ഞരെ കുഴക്കി. തെരഞ്ഞെടുത്ത സ്ഥലത്ത് സ്ഥിതി ചെയ്‌തിരുന്നത് ലത്തീന്‍ രൂപതയുടെ സെന്‍റ്‌ മേരീ മഗ്‌ദലീന്‍ പള്ളിയും പള്ളിയോടു ചേര്‍ന്നുള്ള പാഴ്‌സനേജുമാണ്. ആരാധനാ സ്ഥലം പൊളിച്ച് അവിടെ റോക്കറ്റ് വിക്ഷേപണം കേന്ദ്രം പണിതുയർത്തുന്നത് ബുദ്ധിമുട്ടേറിയ ദൗത്യമായിരുന്നു. എന്നാൽ പള്ളിയും രൂപതയും അനുകൂലമായി പ്രതികരിച്ചത് നിർണായകമായി.

ഒരു ഞായറാഴ്‌ച പള്ളിയില്‍ ആരാധന കഴിഞ്ഞ ഉടന്‍ വിക്രം സാരാഭായിയും സംഘവും പള്ളിയിലെത്തി. അവരുടെ സാനിധ്യത്തിൽ വിശ്വാസികളോട് പള്ളി വികാരി ശാസത്രജ്ഞരുടെ ആഗമനോദ്ദേശ്യം വിവരിച്ചു. ബിഷപ്പിന് ഇക്കാര്യത്തിലുള്ള അഭിപ്രായവും അവരെ വികാരി അറിയിച്ചു.

Also Read: ഈ ദേവാലയമാണ് ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങൾക്ക് ചിറക് നല്‍കിയത്, കലാമിന്‍റെ അഗ്‌നിച്ചിറകിലേറിയ 'തുമ്പ', ചരിത്രമാണ്!

രാജ്യത്തിന്‍റെ ബഹിരാകാശ വളര്‍ച്ചയ്ക്ക് ഇത്രയേറെ സംഭാവന നല്‍കുന്ന ഒരു തുടക്കമാണിതെന്ന അറിവില്ലെങ്കിലും രാജ്യ താല്‍പ്പര്യത്തിനു വേണ്ടിയാണെന്ന് മനസിലാക്കിയ വിശ്വാസികള്‍ സ്വമനസാലെ തങ്ങളുടെ ആരാധനാലയം റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാന്‍ വിട്ടു കൊടുക്കാന്‍ തയ്യാറായി. അതൊരു തുടക്കമായി. അങ്ങനെ തുമ്പയില്‍ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷന്‍ നിലവില്‍ വന്നു.

1967 നവംബര്‍ 20 ന് ബഹിരാകാശ രംഗത്ത് രാജ്യം സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്‌തമായി. ഇന്നത്തെ ഭാഷയില്‍ ആത്മ നിര്‍ഭര്‍ ഭാരതിലെത്തി. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ സൗണ്ടിംഗ് റോക്കറ്റ് രോഹിണി അന്നാണ് തുമ്പയില്‍ നിന്ന് വിക്ഷേപിച്ചത്. പിന്നീട് 1972 ലാണ് വിക്രം സാരാഭായിയുടെ സ്‌മരണാര്‍ത്ഥം ഇത് വിക്രം സാരാഭായി സ്‌പേസ് സെന്‍റര്‍ എന്ന് പുനര്‍ നാമകരണം ചെയ്‌തത്.

തുമ്പ വിഎസ്എസ്എസിയിലാണ് മുൻ രാഷ്‌ട്രപതി ഡോ. എപികെ അബ്‌ദുള്‍ കലാം ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ തന്‍റെ കരിയർ ആരംഭിക്കുന്നത്. റോക്കറ്റുകള്‍ സൈക്കിളില്‍ വച്ചു കൊണ്ടു പോയ സ്‌മരണകള്‍ അഗ്നിച്ചിറകുകള്‍ എന്ന് തന്‍റെ ആത്മകഥയില്‍ അദ്ദേഹം പങ്കു വച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.