വീടുപണിക്ക് ഇനി ചെങ്കല്ല് വേണ്ട; പകരമെത്തും ഫൈബറും മണ്ണും ചേർന്ന കുസാറ്റ് ബ്ലോക്കുകൾ
കൂടുതൽ മെച്ചപ്പെട്ടതും പരിസ്ഥിതി സൗഹൃദവുമായ നിർമാണ ബ്ലോക്കുകൾ വളരെ കുറഞ്ഞ ചെലവിൽ നിർമിക്കാൻ പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് ഡോ. ദീപ ജി നായർ

Published : May 25, 2026 at 7:55 AM IST
പർവീസ് കെ
എറണാകുളം: ഫൈബർ മാലിന്യവും ചെങ്കല്ലും ചേർത്ത് പരിസ്ഥിതി സൗഹൃദമായ പുതിയ നിർമാണ ബ്ലോക്കുകൾ വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). നിർമാണ മേഖലയിലും മാലിന്യ സംസ്കരണ രംഗത്തും ഒരേസമയം വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ് ഗവേഷകരാണ് ഈ നൂതന സാങ്കേതികവിദ്യയ്ക്ക് പിന്നിൽ. വിജയകരമായി പൂർത്തിയാക്കിയ ഈ കണ്ടുപിടിത്തത്തിന് ഇപ്പോൾ പേറ്റൻ്റ് ലഭിച്ചു.
"പോസ്റ്റ് ക്യൂറിങ് ആൽക്കലി ആക്ടിവേറ്റഡ് ഫൈബർ റീഇൻഫോഴ്സ്ഡ് ലാറ്ററൈറ്റിക് സോയിൽ ബിൽഡിങ് ബ്ലോക്കുകൾ" എന്നാണ് പുതിയ സാങ്കേതികവിദ്യയുടെ പേര്. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ഫൈബർ മാലിന്യങ്ങളും പ്രാദേശികമായി ലഭിക്കുന്ന ലാറ്ററൈറ്റിക് മണ്ണും സംയോജിപ്പിച്ചാണ് ഈ ബ്ലോക്കുകൾ രൂപപ്പെടുത്തുന്നത്. നിലവിലുള്ള പരമ്പരാഗത നിർമാണ സാമഗ്രികളേക്കാൾ കൂടുതൽ കരുത്തുറ്റതും ദീർഘകാലം ഈടുനിൽക്കുന്നതുമാണ് പുതിയ ഉത്പന്നമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

കൂടുതൽ മെച്ചപ്പെട്ടതും പരിസ്ഥിതി സൗഹൃദവുമായ നിർമാണ ബ്ലോക്കുകൾ വളരെ കുറഞ്ഞ ചെലവിൽ നിർമിക്കാൻ പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ പ്രൊഫസർ ഡോ. ദീപ ജി നായർ ഇടിവി ഭാരതിനോട് പറഞ്ഞു. കാലങ്ങളായി നിർമാണ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് ഈ കണ്ടെത്തൽ ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ചെങ്കല്ലിൻ്റെ ലഭ്യതക്കുറവ്, സിമൻ്റ് ബ്ലോക്കുകളുടെ അമിതവില, ഗുണനിലവാരമില്ലായ്മ തുടങ്ങിയ വെല്ലുവിളികൾ അനായാസം മറികടക്കാൻ ഉത്പന്നം സഹായിക്കും.
പ്രധാന നേട്ടങ്ങളും സവിശേഷതകളും
പുതിയ നിർമാണ ബ്ലോക്കുകൾ കരുത്തിൻ്റെ കാര്യത്തിലും പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കുന്ന കാര്യത്തിലും മുൻപന്തിയിലാണ്. പരമ്പരാഗത നിർമാണ രീതികൾക്ക് വലിയ സാമ്പത്തികച്ചെലവ് ആവശ്യമാണ്. അതിനുപുറമെ അവ പരിസ്ഥിതിക്ക് ദോഷവുമുണ്ടാക്കുന്നു. എന്നാൽ ഈ ഉത്പന്നം വളരെ ചുരുങ്ങിയ ചെലവിൽ നിർമിക്കാനാവും. നിർമാണ പ്രക്രിയയിൽ വെള്ളത്തിൻ്റെ ഒട്ടും ആവശ്യമില്ലെന്നതും വലിയ നേട്ടമാണ്. ഫൈബർ മാലിന്യങ്ങൾ ഫലപ്രദമായി പുനരുപയോഗിക്കുന്നതിനാൽ രാജ്യത്തെ മാലിന്യസംസ്കരണ രംഗത്തും ഇതൊരു മുതൽക്കൂട്ടാകും.

Also Read:- Exclusive: വിഡി സതീശൻ്റെ വിവാദ യാത്ര: ചർച്ച തെളിയിച്ചാൽ രാഷ്ട്രീയം വിടുമെന്ന് മുൻ എംഎൽഎ മുഹിയുദീൻ ബാവ
കടുത്ത വേനലിലും കനത്ത മഴയിലും ഒരുപോലെ ഈടുനിൽക്കുന്നതാണ് പുതിയ ബ്ലോക്കുകൾ. കെട്ടിടങ്ങൾക്കുള്ളിലെ ചൂട് നിയന്ത്രിച്ചു നിർത്താനുള്ള പ്രത്യേക കഴിവ് ഇതിനുണ്ട്. കൃത്യമായ വായുസഞ്ചാരവും സ്വാഭാവിക തണുപ്പും ഉറപ്പാക്കാൻ ഇത്തരം ഭിത്തികൾക്ക് സാധിക്കും. ഇത് എയർ കണ്ടീഷണറുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി വൈദ്യുതി ലാഭിക്കാനും വഴിയൊരുക്കും. ശബ്ദ മലിനീകരണം ഒരു പരിധിവരെ തടയുന്നതിനുള്ള മികച്ച മാർഗം കൂടിയാണിത്. ഉയർന്ന താപനിലയെ പ്രതിരോധിക്കാനും തീപിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാനും സാങ്കേതികവിദ്യ ഗുണംചെയ്യും. ഭിത്തിയുടെ പ്രതലം മിനുസമുള്ളതാകയാൽ വീണ്ടും പ്ലാസ്റ്ററിങ് ചെയ്യേണ്ട ആവശ്യമില്ല. അതിനാൽ നിർമാണ സമയം ഗണ്യമായി കുറയ്ക്കാനാവും.

എന്താണ് എഫ്ലൊറസെൻസ്?
കെട്ടിട നിർമാണ മേഖല നേരിടുന്ന പതിവായ വെല്ലുവിളികളിൽ ഒന്നാണ് എഫ്ലൊറസെൻസ് (Efflorescence). ഇഷ്ടികകളുടെയോ സിമൻ്റ് ബ്ലോക്കുകളുടെയോ പുറത്ത് കാണപ്പെടുന്ന വെളുത്ത പൊടിപോലെയുള്ള പാടയാണ് ഈ പേരിൽ അറിയപ്പെടുന്നത്. നിർമാണ സാമഗ്രികളിൽ അടങ്ങിയിരിക്കുന്ന ലവണങ്ങൾ ഈർപ്പവുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഭിത്തികൾ മഴനനയുമ്പോഴോ അന്തരീക്ഷത്തിൽ ഈർപ്പം അധികമാകുമ്പോഴോ ഇത് പ്രകടമാണ്. ഇത് കെട്ടിടത്തിൻ്റെ ഭംഗി കെടുത്തുകയും കാലക്രമേണ ബലക്ഷയത്തിന് കാരണമാവുകയും ചെയ്യുന്നു.

സിമൻ്റ് ഉത്പന്നങ്ങളിലും വിപണിയിൽ ലഭിക്കുന്ന സാധാരണ ബ്ലോക്കുകളിലും ഇത്തരം പ്രശ്നങ്ങൾ വ്യാപകമായി കാണാറുണ്ട്. എന്നാൽ കുസാറ്റ് ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ ബ്ലോക്കുകളിൽ ഈ പ്രശ്നം ഒട്ടുംതന്നെയില്ല. ഫൈബറും ചെങ്കല്ലും പ്രത്യേക അനുപാതത്തിൽ രാസപ്രക്രിയയിലൂടെ സംയോജിപ്പിക്കുന്നതിനാൽ ഇവയിൽ ഘടനാപരമായ ലവണങ്ങളുടെ സാന്നിധ്യം തീരെയില്ല. അതിനാൽ എഫ്ലൊറസെൻസിൻ്റെ ഭീഷണി പൂർണമായും ഒഴിവാക്കാൻ സാധിച്ചു. പെയിൻ്റ് ചെയ്യുമ്പോൾ ഭിത്തിയിൽ ഈർപ്പം തങ്ങിനിൽക്കുന്ന അവസ്ഥയുമില്ല.

കണ്ടെത്തലിന് പിന്നിലെ ഗവേഷകർ
സ്കൂൾ ഓഫ് എൻജിനീയറിങ് സിവിൽ എൻജിനീയറിങ് വിഭാഗം പ്രൊഫസർ ഡോ. ദീപ ജി നായരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് അഭിമാന നേട്ടത്തിന് പിന്നിൽ. ഇവരുടെ നീണ്ട നിരീക്ഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് സർവകലാശാലയ്ക്ക് പേറ്റൻ്റ് ലഭിച്ചത്. സാധാരണക്കാർക്ക് താങ്ങാനാകുന്നതും പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കാത്തതുമായ സാമഗ്രികൾ വികസിപ്പിക്കുക എന്നതായിരുന്നു പഠനത്തിൻ്റെ ലക്ഷ്യം.

കേരളത്തിൻ്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമായാണ് പുതിയ ബ്ലോക്കുകൾ രൂപകൽപന ചെയ്തത്. പരിസ്ഥിതി സൗഹൃദമായ സമീപനം സ്വീകരിച്ചുകൊണ്ട് ഗുണനിലവാരം എങ്ങനെ ഉയർത്താമെന്നതായിരുന്നു പദ്ധതിയുടെ ഉള്ളടക്കം. ഡോ. ദീപ ജി നായരുടെ നേത്യത്വത്തിൽ വിപണന സാധ്യതയുള്ള മറ്റ് സുപ്രധാന കണ്ടെത്തലുകൾ ഇതിനുമുൻപും നടന്നിട്ടുണ്ട്. രാജ്യാന്തര തലത്തിലുള്ള വിവിധ ജേണലുകളിൽ സംഘത്തിൻ്റെ പ്രബന്ധങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുസാറ്റിൻ്റെ മുൻകാല നേട്ടങ്ങൾ
നൂതന സാങ്കേതിക വിദ്യകളിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിന് കുസാറ്റ് നിരന്തരം മികച്ച സംഭാവനകൾ നൽകുന്നുണ്ട്. സുപ്രധാനമായ മറ്റ് നിരവധി കണ്ടുപിടിത്തങ്ങൾക്കും സിവിൽ എൻജിനീയറിങ് വിഭാഗം മുൻപും പേറ്റൻ്റ് നേടിയിട്ടുണ്ട്. തെങ്ങിൻ തടിയുടെയും പാഴായിപ്പോകുന്ന മറ്റു മരങ്ങളുടെയും അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമിച്ച പ്രത്യേക കോൺക്രീറ്റ് പാനലുകൾ മികച്ച ഉദാഹരണമാണ്. മരപ്പൊടിയും സിമൻ്റും ചേർത്തുള്ള ഈ കണ്ടെത്തൽ വലിയ ശ്രദ്ധ നേടിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂടാതെ അതിവേഗം കെട്ടിടങ്ങൾ നിർമിക്കാൻ സഹായിക്കുന്ന പ്രീകാസ്റ്റ് ഭിത്തികളുടെ നിർമാണത്തിലും കുസാറ്റ് വലിയ മുന്നേറ്റം നടത്തിയിരുന്നു. ഈ ഭിത്തികൾ ഉപയോഗിച്ച് വളരെ ചെറിയ സമയത്തിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചിരുന്നു. പഴയ കെട്ടിടങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംയോജിപ്പിച്ച് പുതിയ കോൺക്രീറ്റ് മിശ്രിതങ്ങൾ ഉണ്ടാക്കുന്നതിലും ഇവിടെയുള്ള ഗവേഷകർ വിജയിച്ചു. ആഗോളതാപനത്തിൻ്റെ പശ്ചാത്തലത്തിൽ, രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിന് കുസാറ്റിൻ്റെ കണ്ടെത്തലുകൾ വലിയ കുതിപ്പേകുകയാണ്.

ALSO READ: ആദ്യം കൗതുകം, ഇപ്പോൾ ദുരന്തങ്ങളില്‍ നിന്ന് നാട്ടുകാർക്ക് കാവൽ; ജോസിന്‍റെ മഴയളവ് തന്ത്രം ഹിറ്റ്


