കള്ളാടി മണ്ണിടിച്ചിൽ: കേന്ദ്രത്തിൻ്റെ പിന്തുണയറിയിച്ച് അമിത് ഷാ, ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിക്കും
ഇന്നലെയാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ കോടിക്കണക്കിന് രൂപയുടെ തുരങ്ക പാത നിർമ്മാണം നടക്കുന്ന കള്ളാടി മേഖലയിൽ കനത്ത മഴയ്‌ക്ക് പിന്നാലെ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്.

By PTI
Published : July 8, 2026 at 2:03 PM IST
തിരുവനന്തപുരം: കള്ളാടി തുരങ്ക പാതയിൽ ശക്തമായ മഴ മൂലമുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിക്കുകയും അഞ്ച് പേരെ കാണാതാകുകയും ചെയ്‌ത സംഭവത്തിൽ കേന്ദ്രത്തിൻ്റെ പൂർണ പിന്തുണ ഉറപ്പുവരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മന്ത്രി വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പിന്തുണ അറിയിച്ചത്.
തുടർന്ന്, വയനാട്ടിൽ നടന്ന ദുരന്തത്തിൽ അമിത് ഷാ ഇടപെട്ടതായും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ദുരന്തത്തിന് പിന്നാലെ കേരള സർക്കാർ ഇതുവരെ നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ ആഭ്യന്തര മന്ത്രി ആശ്വാസം പ്രകടിപ്പിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടാൻ അമിത് ഷാ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതേസമയം, നേരത്തെ ചേർന്ന സംസ്ഥാന മന്ത്രിസഭ വിഷയത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നതായി വി ഡി സതീശൻ അമിത് ഷായെ അറിയിച്ചു.
മണ്ണിടിച്ചിലിൽ മരിച്ച ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
മണ്ണിടിച്ചിലിൽ മരിച്ച ജാർഖണ്ഡ് സ്വദേശിയായ 25 കാരൻ്റെ മൃതദേഹം റാഞ്ചിയിൽ എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ. ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ നിന്നുള്ള തൊഴിലാളിയായിരുന്നു ഇദ്ദേഹം. ടോർപ ബ്ലോക്കിന് കീഴിലുള്ള പട്‌പൂരിലെ ജാരിയ പഞ്ചായത്ത് പ്രദേശവാസിയായ അൻമോൽ ദോദ്രായിയാണ് മരിച്ചതെന്ന് റാഞ്ചിയിലെ സംസ്ഥാന മൈഗ്രേഷൻ കൺട്രോൾ റൂം ടീം ലീഡർ ശിഖ ലക്ര മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ വയനാട് തുരങ്ക പാത നിർമ്മാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരിൽ അൻമോൽ ദോദ്രായി ഉൾപ്പെടുന്നു. വയനാട് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പോസ്‌റ്റുമോർട്ടത്തിന് ശേഷം ഇന്ന് (ജൂലൈ 8) വൈകുന്നേരം വിമാന മാർഗം മൃതദേഹം നാട്ടിൽ എത്തിക്കും. മരിച്ചയാളുടെ കുടുംബത്തിന് കേരളത്തിൽ നിന്ന് നഷ്‌ടപരിഹാരം ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടത്തും എന്ന് ശിഖ ലക്ര പറഞ്ഞു. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു മരിച്ച അൻമോൽ ദോദ്രായി. ഈ വർഷം ഫെബ്രുവരിയിലാണ് തുരങ്ക നിർമ്മാണ പദ്ധതിയിൽ തൊഴിലാളിയായി ജോലിക്ക് കയറിയത്.
നാടിനെ നടുക്കിയ ദുരന്തം
ഇന്നലെയാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ കോടിക്കണക്കിന് രൂപയുടെ തുരങ്ക പാത നിർമ്മാണം നടക്കുന്ന കള്ളാടി മേഖലയിൽ കനത്ത മഴയ്‌ക്ക് പിന്നാലെ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേൽക്കുകയും ഇവരെ അടുത്തുള്ള ആശുപത്രികളിൽ അടിയന്തര ചികിത്സയ്‌ക്കായി പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇവർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. കാണാതായ അഞ്ച് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ പ്രവർത്തനം പുരോഗമിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടത്തിൽപ്പെട്ടവരിൽ കൂടുതലും ഇവിടുത്തെ തൊഴിലാളികളായിരുന്നു. അവർ ഇവിടെ താമസിച്ചു വന്നവരായിരുന്നു. വളരെ ദാരുണമായ അപകടത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. അതേസമയം, സംഭവത്തിന് പിന്നാലെ അപകടം പൂർണമായും മനുഷ്യ നിർമ്മിതമാണെന്നാണ് ഭരണകക്ഷികളുടെ വാദം. ഇതിനെതിരെ വിഷയത്തെ സമചിത്തതയോടെ കാണണമെന്നും ദുരന്തത്തെ രാഷ്‌ട്രീയവത്‌ക്കരിക്കരുതെന്നും തിരിച്ചടിച്ചുകൊണ്ട് പല പ്രതിപക്ഷ നേതാക്കളും രംഗത്തുവന്നു.

