വൈറ്റില കൊലപാതകം; സുധയുമായുള്ള ബന്ധം കുടുംബജീവിതത്തെ ബാധിക്കുമെന്ന് ഷാജി ഭയന്നു, പ്രതിയുമായി തെളിവെടുപ്പ്
വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കൊച്ചി സ്വദേശി ഷാജിയാണ് പ്രതി.

Published : February 25, 2026 at 1:37 PM IST
എറണാകുളം: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കൊച്ചി സ്വദേശിയായ പ്രതി ഷാജിയെയാണ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സുധയുമായുള്ള വർഷങ്ങളായുള്ള ബന്ധം തൻ്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന് ഭയന്നാണ് ഷാജി കൃത്യം നടത്തിയതെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു. ഫെബ്രുവരി 24നാണ് കോട്ടയം സ്വദേശിനി സുധാ ബേബിയുടെ മൃതദേഹം റെയിൽ ട്രാക്കിന് സമീപം കണ്ടെത്തിയത്.
കൊലപാതകത്തിലേക്ക് നയിച്ചത് തർക്കം
വർഷങ്ങളായി സുഹൃത്തുക്കളായിരുന്ന സുധയും ഷാജിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് തീർക്കാനാണ് വൈറ്റിലയിലെ റെയിൽവേ ട്രാക്കിന് സമീപം എത്തിയത്. എന്നാൽ സംസാരത്തിനിടെയുണ്ടായ രൂക്ഷമായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കൃത്യം നടത്താൻ ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും, കൈകൊണ്ട് മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവതി കരിങ്കല്ലിൽ തലയിടിച്ച് വീണു. യുവതി നിലവിളിച്ചതോടെ പ്രതി വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായി ഡിസിപി വ്യക്തമാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഫെബ്രുവരി 24ന് പുലർച്ചെ മൂന്ന് മണിയോടെ സംഭവം പുറത്ത് അറിയുന്നത്. അമൃത എക്‌സ്‌പ്രസിലെ ലോക്കോ പൈലറ്റാണ് വൈറ്റില ഫ്ലൈഓവറിന് താഴെ റെയിൽവേ പാലത്തിൻ്റെ തൂണിനോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മരട് പൊലീസും റെയിൽവേ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണും പരിസരത്തെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. സുധയും ഷാജിയും ഒരുമിച്ച് നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ ശ്രമം, കൊലപാതകത്തിന് ശേഷം ട്രെയിൻ തട്ടി മരിച്ചതാണെന്ന് വരുത്തിതീർക്കാനും പ്രതി ശ്രമിച്ചിരുന്നു. ട്രെയിനുകൾ സാധാരണ കടന്നുപോകാത്ത ട്രാക്കിൽ തലവെച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
സാധാരണ റെയിൽവേ അപകടങ്ങളിൽ മൃതദേഹം ചിതറിക്കിടക്കാറാണ് പതിവ് എന്നതിനാൽ പൊലീസിന് ആദ്യമേ സംശയം തോന്നിയിരുന്നു. തുടർന്ന് ഇൻക്വസ്‌റ്റ് നടപടികളിലും കളമശേരി മെഡിക്കൽ കോളജിൽ നടന്ന പോസ്‌റ്റ്‌മോർട്ടത്തിലും ബലപ്രയോഗത്തിലൂടെയുള്ള പരിക്കുകൾ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടുകയും ചെയ്‌തു. അന്വേഷണത്തിൽ നിർണായകമായത് ഇരുവരും ഒരുമിച്ച് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളുംളും, സംഭവ സ്ഥലത്തു നിന്നും ലഭിച്ച മൊബൈൽ ഫോണുമായിരുന്നു.
Also Read: വയനാട് പുനരധിവാസം: കോൺഗ്രസ് നിർമിക്കുന്ന ഭവനങ്ങളുട തറക്കല്ലിടൽ നാളെ രാഹുൽ ഗാന്ധി നിർവഹിക്കും

