ETV Bharat / state

ആധാർ മുതൽ സർട്ടിഫിക്കറ്റുകൾ വരെ; 'കേരളം' എന്ന നാമമാറ്റം നിങ്ങളെ ബാധിക്കുന്നത് എങ്ങനെ?

മലയാളത്തനിമ നിലനിർത്താൻ 'കേരളം' എന്ന പേര് ഔദ്യോഗികമാക്കുന്നു. കേന്ദ്രാനുമതിയോടെ ഭരണഘടനാ ഭേദഗതി വരുന്നതോടെ ആധാർ ഉൾപ്പെടെയുള്ള രേഖകളിലും അപേക്ഷകളിലും ഇനി മുതൽ 'കേരളം' എന്ന് രേഖപ്പെടുത്തേണ്ടി വരും

STATE SET TO BE RENAMED KERALAM
'കേരളം' എന്ന നാമമാറ്റം നിങ്ങളെ ബാധിക്കുന്നത് എങ്ങനെ? (ETV Bharat)
author img

By ETV Bharat Kerala Team

Published : February 24, 2026 at 8:06 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: മലയാള തനിമ നിലനിർത്താൻ സംസ്ഥാനത്തിൻ്റെ പേര് ഔദ്യോഗിക രേഖകളിൽ 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ, 'കേരള പേര് മാറ്റ ബിൽ 2026' ഇനി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. നിയമസഭയുടെ കൂടി അഭിപ്രായം തേടിയ ശേഷം ഭരണഘടനയുടെ ഒന്നാം പട്ടിക ഭേദഗതി ചെയ്യുന്നതിനായി പാർലമെൻ്റിൽ ബിൽ അവതരിപ്പിക്കും. സംസ്ഥാനത്തിൻ്റെ പേര് ഔദ്യോഗിക രേഖകളിൽ 'കേരളം' എന്നാക്കി മാറ്റുമ്പോൾ സാധാരണ ജനങ്ങൾക്കും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

എന്തൊക്കെ മാറ്റങ്ങളാണ് വരുന്നത്?

ഔദ്യോഗിക രേഖകളിലെ മാറ്റം: ആധാർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ് തുടങ്ങിയ ഔദ്യോഗിക രേഖകളിൽ നിലവിൽ 'കേരള' എന്നാണ് ഉള്ളത്. ഭാവിയിൽ ഇവ പുതുക്കുമ്പോൾ പുതിയ പേര് ഉൾപ്പെടുത്തേണ്ടി വരുന്നത് ചെറിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങൾക്ക് കാരണമായേക്കാം.

അപേക്ഷാ ഫോമുകൾ: സർക്കാർ ആവശ്യങ്ങൾക്കായി പൂരിപ്പിക്കുന്ന അപേക്ഷകളിൽ ഇംഗ്ലീഷിലും 'കേരളം' എന്നുതന്നെ രേഖപ്പെടുത്തേണ്ടി വരും. ഇത് ശീലമാക്കാൻ കുറച്ചു സമയം എടുത്തേക്കാം.

വിദ്യാഭ്യാസ രേഖകൾ: സർട്ടിഫിക്കറ്റുകളിലും മറ്റും പഴയ പേരും പുതിയ പേരും വരുന്നത് വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്നവർക്ക് ചിലപ്പോൾ വിശദീകരണങ്ങൾ നൽകേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കിയേക്കാം (ഗസറ്റ് വിജ്ഞാപനം ഇതിന് പരിഹാരമാകാറുണ്ട്).

സാമ്പത്തിക ബാധ്യത: സംസ്ഥാനത്തെ എല്ലാ സർക്കാർ ബോർഡുകളും മുദ്രകളും ലെറ്റർ ഹെഡുകളും മാറ്റുന്നതിന് വലിയൊരു തുക ആവശ്യമായി വരും. ഇത് പരോക്ഷമായി പൊതുജനങ്ങളുടെ നികുതി പണത്തെ ബാധിക്കും.

ഏപ്രിൽ മാസത്തിൽ കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് ഈ നടപടി. ഔദ്യോഗിക രേഖകളിൽ എല്ലാം ഇനി മുതൽ കേരളം എന്നാകും ഉപയോഗിക്കുക. ഔദ്യോഗിക രേഖകളിൽ കേരള എന്നത് കേരളം ആക്കാനുള്ള നടപടികൾക്കുള്ള പ്രമയേം നേരത്തെ തന്നെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൻ മേൽ ചില ഭേദഗതികൾ പ്രതിപക്ഷം നിർദ്ദേശിച്ചെങ്കിലും അവ അംഗീകരിക്കപ്പെട്ടില്ല. എങ്കിലും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. 2024 ജൂൺ 24 നാണ് സംസ്ഥാനത്തിൻ്റെ പേര് കേരള എന്നതിനു പകരം കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐക കണ്‌ഠ്യേന പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ പേരു മാറ്റം പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഭേദഗതി വരുത്തണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ മൂന്നിലാണ് ഇതനുസരിച്ച് മാറ്റം വരുത്തേണ്ടത്.