കുടയെടുത്തോളൂ... കാലവർഷം ജൂൺ നാലിന് കേരളത്തിൽ എത്തും, മഴ ശക്തമാകും
തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലനിൽക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്...

Published : June 2, 2026 at 1:09 PM IST
കാസർകോട്/കോഴിക്കോട്: കാലവർഷം ജൂൺ നാലോടെ കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ അറബിക്കടലിൻ്റെയും തെക്കുകിഴക്കൻ അറബിക്കടലിൻ്റെയും ചില ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് ദ്വീപുകളിലേക്കും, കേരളത്തിൻ്റെയും തമിഴ്‌നാടിൻ്റെയും ചില ഭാഗങ്ങളിലേക്കും, തെക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ മധ്യ, കിഴക്കൻ മധ്യ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങളിലേക്കും, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്കും തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലനിൽക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നേരത്തെ 27 ന് കാലവർഷം എത്തുമെന്ന് അറിയിച്ചുരുന്നുവെങ്കിലും ചക്രവാതച്ചുഴി വില്ലനായിരുന്നു. അതേസമയം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ (ജൂണ്‍ 3) ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ 5 ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്, 4 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്, 5 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഇടിമിന്നലിൽ പേരാമ്പ്രയിൽ വ്യാപക നാശനഷ്‌ടം; 12 വീടുകൾക്ക് കേടുപാട്, നാല് പേർക്ക് പരിക്ക്


മിന്നലേറ്റും വീട്ടുപകരണങ്ങൾ തെറിച്ചുവീണും പ്രദേശത്തെ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുത്തൻപുരയിൽ ഹരിശങ്കർ, തൈവച്ചപറമ്പിൽ സുരേന്ദ്രൻ, പുത്തൻപുരയിൽ ശശി, കിഴക്കയിൽ സൂര്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല. രാത്രി ഒമ്പതരയോടെ വലിയ ശബ്ദത്തോടെയാണ് പ്രദേശത്ത് മിന്നൽ പതിച്ചത്. പല വീടുകളിലെയും വൈദ്യുത ഉപകരണങ്ങളും വയറിങ്ങും പൂർണ്ണമായും കരിഞ്ഞുപോയി. പുത്തൻപുരയിൽ കേളപ്പൻ, ആലോപറമ്പിൽ സുബൈദ, തറവട്ടത്ത് ഗോവിന്ദൻ, കുളപ്പുറത്ത് മീത്തൽ രാജൻ, കല്ലുംപുറത്ത് മീത്തൽ സത്യൻ, കിഴക്കയിൽ സുരേന്ദ്രൻ, കിഴക്കയിൽ രത്നാകരൻ, അമേങ്ങലത്ത് കണ്ടി ചന്ദ്രൻ, തൈവച്ചപറമ്പിൽ സുരേന്ദ്രൻ, തറവട്ടത്ത് നാരായണൻ എന്നിവരുടെ വീടുകൾക്കാണ് മിന്നലിൽ നാശനഷ്ടമുണ്ടായത്.

പല വീടുകളുടെയും ചുമരുകൾക്ക് വിള്ളൽ വീഴുകയും ഓടുകൾ തകരുകയും ചെയ്തിട്ടുണ്ട്. വീടുകൾക്ക് പുറമെ പ്രദേശത്തെ വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. റവന്യൂ അധികൃതർ ഇന്ന് സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തും.
അപകടസാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കാൻ
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്തനിവാരണ കൺട്രോൾ റൂമുകൾ സജ്ജമാണ്. അടിയന്തര സഹായങ്ങൾക്കായി 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

