ശബരിമല സ്വർണക്കൊള്ള കേസ് സിബിഐക്ക് വിടണം; സർക്കാരിന് മുന്നിൽ മൂന്ന് ആവശ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ
യഥാർഥ പ്രതികളെ സംരക്ഷിക്കാനാണ് തെളിവുകളില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മന്ത്രിമാരെ രക്ഷിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published : February 25, 2026 at 4:04 PM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യഥാർഥ പ്രതികളെ സംരക്ഷിക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറുമാസമായി നടക്കുന്ന കേരള പൊലീസിൻ്റെ അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ല. കേസിൽ ആര് തെറ്റ് ചെയ്തുവെന്നോ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ ആരാണെന്നോ നാലര കിലോ സ്വർണം മോഷ്ടിച്ചതിന് പിന്നിൽ ആരാണെന്നോ കണ്ടെത്താൻ സർക്കാരിനും പൊലീസിനും കഴിഞ്ഞിട്ടില്ല. ഇതിന് സാധിക്കുന്നില്ലെങ്കിൽ അന്വേഷണ പരാജയം പരസ്യമായി സമ്മതിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലല്ല
തന്ത്രിയുടെ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലല്ല നടന്നത്. അദ്ദേഹത്തിനെതിരെ യാതൊരു തെളിവുമില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിലും കൃത്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. മന്ത്രി വി എൻ വാസവൻ്റെയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെയും പേരുകൾ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. അവരിലേക്ക് അന്വേഷണം എത്താതിരിക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുമാണ് യാതൊരു അടിസ്ഥാനവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത്. യഥാർഥത്തിൽ ഈ കേസിൽ ജയിലിൽ പോകേണ്ടത് വി എൻ വാസവനും കടകംപള്ളി സുരേന്ദ്രനുമാണ്. കേരളം ഭഗവാൻ്റെ നാടാണ്. ഇവിടെ വിശ്വാസികളെയും തന്ത്രിമാരെയും ദ്രോഹിക്കാൻ അനുവദിക്കില്ല. നിരപരാധികളെ ദ്രോഹിക്കാൻ ആര് ശ്രമിച്ചാലും ബിജെപിയും എൻഡിഎയും അവർക്ക് സംരക്ഷണം നൽകാൻ ഒപ്പമുണ്ടാകും. ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർക്കാൻ ശ്രമിച്ച സർക്കാർ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഭക്തരെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
സർക്കാരിന് മുന്നിൽ മൂന്ന് ആവശ്യങ്ങൾ
സർക്കാരിന് അൽപമെങ്കിലും നാണമുണ്ടെങ്കിൽ മൂന്ന് കാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള പഴയ സത്യവാങ്മൂലം തിരുത്തി പുതിയത് നൽകുക എന്നതാണ് ഒന്നാമത്തെ ആവശ്യം. ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷിക്കാൻ കേരള പൊലീസിന് സാധിക്കുന്നില്ലെന്ന് സമ്മതിച്ച് കേസ് സിബിഐക്ക് വിടണം എന്നതാണ് രണ്ടാമത്തെ കാര്യം. 2018ൽ ശബരിമല സമരവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പൂർണമായും പിൻവലിച്ച് അവരോട് മാപ്പ് പറയണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
Also Read:- കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധം; ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്ക്

