രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസ്; സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി ജോസഫിന് ജാമ്യം
ജനുവരി ഒന്നിനാണ് കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം പൂർത്തിയാക്കിയത്.

Published : January 3, 2026 at 8:57 PM IST
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ യുവതിയെ പീഡിപ്പിച്ച് നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയ കേസിലെ കൂട്ടുപ്രതിയും പത്തനംതിട്ട കോന്നി അറ്റച്ചാല്‍ സ്വദേശിയുമായ ജോബി ജോസഫിൻ്റെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പൊലീസ് അറസ്‌റ്റ് ചെയതാൽ ജാമ്യം അനുവദിക്കണം, മൂന്ന് മാസത്തേക്ക് എല്ലാ ചൊവ്വാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഒപ്പിടണം, അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല, സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതിയാകാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം നേരത്തെ കേസിലെ ഒന്നാം പ്രതിയായ രാഹുലിൻ്റെ ജാമ്യം കോടതി തള്ളിയിരുന്നു. രാഹുലിൻ്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ യുവതി ആവശ്യപ്പെട്ട ഗുളിക ഒരു മെഡിക്കല്‍ റെപ്രസന്‍റേറ്റീവില്‍ നിന്ന് വാങ്ങി നല്‍കുകയായിരുന്നുവെന്നും ആ ഗുളിക എന്തിനുളളതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ജോബി പറഞ്ഞു. യുവതി തനിക്ക് അയച്ച ലൊക്കേഷനില്‍ ഗുളിക എത്തിക്കുക മാത്രമാണ് ചെയ്‌തതെന്നും ജോബിയുടെ അഭിഭാഷകൻ വാദിച്ചു. ഇതിൻ്റെ സ്‌ക്രീന്‍ ഷോട്ടും ജോബി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
അതേസമയം അതീവ ഗൗരവകരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. രാഹുല്‍ യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക ജോബി ജോസഫ് വഴിയാണ് കൊടുത്ത് വിട്ടതെന്നും യുവതി ഗുളിക കഴിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ ആ സമയം ജോബി അവിടെ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കൂടാതെ ഈ സാഹചര്യത്തിൽ കൂട്ടുപ്രതിയായ ജോബി ജോസഫിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ ഇതിന് അടിസ്ഥാനമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
വീണ്ടും പരാതി
പരാതിക്കാരിയുടെ ഭർത്താവ് രംഗത്തെത്തിയതോടെ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്കായിരിക്കുകയാണ്. ഭർത്താവ് ഇപ്പോൾ പുതിയ പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്തെത്തിയത് മുതൽ സമൂഹ മാധ്യമങ്ങളിൽ രാഹുൽ നിറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം. കുടുംബ ജീവിതം തകർത്തെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്‌തു.
ഏറെ സ്വപ്‌നങ്ങളോടെയും പ്രതീക്ഷകളോടെയും വിവാഹിതനായ തൻ്റെ കുടുംബ ജീവിതം പ്രതി മനഃപൂർവം തകർക്കുകയായിരുന്നു എന്നാണ് സംസ്ഥാന പൊലീസ് മേധാവി റാവദ ചന്ദ്രശേഖറിന് നൽകിയ പരാതിയിൽ ഭർത്താവ് ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു മഹാലക്ഷ്‌മിയെപ്പോലെയാണ് ഭാര്യയെ വീട്ടിലേക്ക് വരവേറ്റത്. എന്നാൽ സ്വന്തം കുഞ്ഞ് മറ്റൊരു സ്ത്രീയുടെ ഉദരത്തിൽ വേണമെന്ന് ആവശ്യപ്പെടുകയും പിന്നീട് ഗർഭിണിയാകുമ്പോൾ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്‌തത് തെറ്റാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
Also Read: പാലക്കാട് ആരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി? പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

