ETV Bharat / state

'സൈബർ ആക്രമണം, വധഭീഷണി'; രാഹുലിൻ്റെ ജാമ്യാപേക്ഷയിൽ അതിജീവിതയുടെ വാദം കേൾക്കും

അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് 21 വരെ നീട്ടി. സത്യവാങ്മൂലം നൽകാൻ രണ്ടാഴ്ച സമയം അനുവദിച്ചു.

KERALA MLA RAPE CASE UPDATES HIGH COURT INTERIM BAIL EXTENSION SURVIVOR FACES CYBER ATTACKS RAHUL MAMKOOTATHIL ARREST SHIELD
രാഹുൽ മാങ്കൂട്ടത്തിൽ (ETV Bharat)
author img

By ETV Bharat Kerala Team

Published : January 7, 2026 at 11:25 AM IST

2 Min Read
Choose ETV Bharat

എറണാകുളം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി അതിജീവിതയ്ക്ക് രണ്ടാഴ്ചത്തെ സാവകാശമാണ് കോടതി അനുവദിച്ചിരിക്കുന്നത്. രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സംരക്ഷണം ജനുവരി 21 വരെ നീട്ടിക്കൊണ്ട് അന്നേദിവസം ഹർജി വീണ്ടും പരിഗണിക്കാൻ കോടതി തീരുമാനിച്ചു.

പ്രതിയുടെ കൂട്ടാളികൾ, സുഹൃത്തുക്കൾ, അനുയായികൾ എന്നിവരിൽ നിന്ന് തനിക്ക് ജീവന് ഭീഷണിയും സൈബർ ആക്രമണവും നേരിടേണ്ടി വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയത്. തന്നെ കേൾക്കാതെ രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചാൽ അത് നീതി നിഷേധമാകുമെന്ന വാദം കോടതി അംഗീകരിച്ചു. ജാമ്യഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തൻ്റെ ഭാഗം കൂടി കേൾക്കണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.

എസ്‌ഐടി രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇത് മൂന്നാം തവണയാണ് ഹൈക്കോടതിക്ക് മുൻപാകെ എത്തുന്നത്. നേരത്തെ രണ്ട് തവണയും കോടതി അദ്ദേഹത്തിന് ഇടക്കാല ആശ്വാസം നൽകിയിരുന്നു.

വാദങ്ങളും കോടതി നിരീക്ഷണവും

പ്രതിക്ക് ജാമ്യം അനുവദിക്കരുത് എന്ന കർശന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇപ്പോൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും കേസ് രാഷ്ട്രീയമായോ വ്യക്തിപരമായോ ഉള്ള താത്പര്യങ്ങളുടെ ഭാഗമാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്.

പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിതയ്ക്ക് പറയാനുള്ള കാര്യങ്ങൾ കൂടി കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അതിജീവിതയെ കേസിൽ കക്ഷിയാക്കിയത്. വാദങ്ങൾ വിശദമായി പരിശോധിച്ച ശേഷം അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അതിജീവിതയുടെ നിലപാട് കൂടി അറിഞ്ഞതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്ന് കോടതി അറിയിച്ചു. കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും അതിജീവിതയെ കക്ഷി ചേർത്തത് നിയമപരമായ നീതി ഉറപ്പാക്കുന്നതിൻ്റെ ഭാഗമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Also Read:- ഊട്ടിയിലേക്ക് ആളില്ല; ഇ-പാസും നിയന്ത്രണങ്ങളും തിരിച്ചടിയായി, സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്