ഓണത്തിന് നൂറിലേറെ സ്പെഷ്യല്‍ ട്രെയിനുകള്‍ ; പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്, റൂട്ടുകള്‍ ഉടനെന്ന് റെയില്‍വേ
ഓണത്തിന് പ്രവാസി മലയാളികള്‍ക്ക് നാട്ടിലെത്താന്‍ നൂറിലേറെ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.റൂട്ടുകള്‍ ഉടന്‍ തീരുമാനിക്കും. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് സ്‌പെഷ്യൽ സർവീസുകൾ ഉറപ്പാക്കും.

By PTI
Published : July 6, 2026 at 4:12 PM IST
ഭുവനേശ്വർ: ഓണത്തിന് കേരളത്തിലേക്ക് നൂറിലേറെ സ്പെഷ്യല്‍ ട്രെയിനുകൾ അധികമായി സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. ഒഡിഷയിൽ നന്ദേദ്-മുംബൈ, തനക്പൂർ-നന്ദേദ് എന്നിവയടക്കം വിവിധ റെയില്‍വേ പദ്ധതികള്‍ ഫ്ലാഗ് ഓഫ് ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയടക്കം പ്രധാനനഗരങ്ങളില്‍ നിന്നൊക്കെ കേരളത്തിവലേക്ക് സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാവും. ഓണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ സർവീസുകളെന്ന് മന്ത്രി വ്യക്തമാക്കി. "ഓണാഘോഷം മലയാളികള്‍ക്ക് വിശേഷപ്പെട്ടതാണ്. ഈ ഉല്‍സവ കാലത്ത് അന്യ നാടുകളിലുള്ള മലയാളികള്‍ക്കൊക്കെ കുടുംബത്തോടൊപ്പം ചേരാനുള്ള സംവിധാനം റെയില്‍വേ ഒരുക്കും.
മുഴുവന്‍ മലയാളികള്‍ക്കും സുഗമമായ യാത്രക്കുള്ള സൗകര്യമൊരുക്കണമെന്നും പ്രത്യേക തീവണ്ടികള്‍ അനുവദിക്കണമെന്നും എം എല്‍എമാരായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ്. നൂറിലേറെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നത്. കേരളത്തോടും മലയാളികളോടുമുള്ള മോദി സര്‍ക്കാരിന്‍റെ കരുതലും സ്നേഹവുമാണ് ഈ പ്രഖ്യാപനം. " പ്രത്യേക ട്രെയിനുകളുടെ സമയക്രമം, സ്‌റ്റോപ്പുകൾ, റൂട്ടുകൾ എന്നിവയടങ്ങിയ കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
ഭുവനേശ്വറിൽ നിന്നും വിഡിയോ കോൺഫറൻസ് വഴി വിവിധ റെയിവേ പദ്ധതികൾ ഉദ്‌ഘാടം ചെയ്യുന്നതിനിടെയാണ് കേരളത്തിന് ആശ്വാസമേകുന്ന പ്രഖ്യാപനം ഉണ്ടാവുന്നത്. ഇതിന് പുറമെ പുരിയിൽ നടക്കുന്ന രഥയാത്രയോടനുബന്ധിച്ച് 300 ലധികം ട്രെയിൻ സർവീസുകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, തീർത്ഥാടന നഗരമായ പുരിയെയും ഒഡീഷയിലെ ഗോത്രവർഗ്ഗ മേഖലയായ കോരാപുട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ട്രെയിൻ സർവീസിന് തുടക്കമായി. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ചേർന്ന് തിങ്കളാഴ്ച പുരിയിൽ വെച്ച് ട്രെയിൻ സർവീസ് സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ഗതാഗത മന്ത്രി ബിഭൂതി ഭൂഷൺ ജെന, മറ്റ് എംപിമാർ, എംഎൽഎമാർ, മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒഡീഷയെ സംബന്ധിച്ച് ഇതൊരു ചരിത്ര നിമിഷമാണെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി വിശേഷിപ്പിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് മികച്ച സൗകര്യമൊരുക്കുന്നതിനായി പുരി റെയിൽവേ സ്റ്റേഷൻ 184 കോടി രൂപ ചെലവിൽ നവീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഡീഷയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മന്ത്രി അശ്വിനി വൈഷ്ണവ്. ഒഡീഷയിലെ റെയിൽവേ മേഖലയിൽ അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ 97,000 കോടി രൂപ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ തന്നെ സംസ്ഥാനത്ത് നിക്ഷേപിച്ചു കഴിഞ്ഞതായും അടുത്ത വർഷത്തോടെ ഈ ലക്ഷ്യം പൂർണ്ണമാകുമെന്നും മന്ത്രി അറിയിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ സുവർണ്ണ ചതുഷ്കോണ പാത പദ്ധതി പോലെ, നരേന്ദ്ര മോദി സർക്കാരും ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ നഗരങ്ങളെ ബന്ധിപ്പിച്ച് നാലുവരി റെയിൽവേ കോറിഡോറുകൾ നിർമ്മിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുരി സ്റ്റേഷന് പുറമെ ഒഡീഷയിലുടനീളമുള്ള 50 ഓളം റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുരി–കോരാപുട്ട് എക്സ്പ്രസ് യാഥാർത്ഥ്യമായതോടെ തീർത്ഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, രോഗികൾ, വ്യാപാരികൾ എന്നിവർക്ക് വലിയ രീതിയിലുള്ള യാത്രാസൗകര്യമാണ് കൈവന്നിരിക്കുന്നത്. ട്രെയിനിന്‍റെ സ്ഥിരമായ സമയവിവരങ്ങൾ റെയിൽവേ അധികൃതർ പിന്നീട് അറിയിക്കും. നിലവിലെ തീരുമാനപ്രകാരം ട്രെയിൻ പുരിയിൽ നിന്ന് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലും കോരാപുട്ടിൽ നിന്ന് ചൊവ്വാഴ്ച, വെള്ളി, ഞായർ ദിവസങ്ങളിലും സർവീസ് നടത്തും.
Also Read: മുംബൈയിൽ കനത്ത മഴ: മഹാരാഷ്ട്ര നിയമസഭ പിരിഞ്ഞു, സർക്കാർ ജാഗ്രതയിലെന്ന് മുഖ്യമന്ത്രി

