പ്രതീക്ഷകളുടെ ഒരു വർഷം; നിമിഷ പ്രിയയുടെ ജയിൽ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു
നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായ ഇടപെടലുകൾ നടത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഇനി കേന്ദ്ര സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മാത്രമേ ഈ വിഷയത്തിൽ കൂടുതൽ ഇടപെടുകയുള്ളൂ എന്ന നിലപാടിലാണ്.

Published : July 8, 2026 at 4:13 PM IST
|Updated : July 8, 2026 at 4:24 PM IST
പര്‍വീസ് കെ
എറണാകുളം: യമനിലെ ജയിലിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ട് ഒരു വർഷം തികയുമ്പോഴും ജയിൽ മോചനവും നാട്ടിലേക്കുള്ള മടങ്ങിവരവും ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുന്നു.
കൊലക്കയറിലേക്ക് നീങ്ങിക്കൊണ്ടിരുന്ന നിമിഷയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായ നയതന്ത്ര-ആത്മീയ ഇടപെടലുകൾ നടത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഇനി കേന്ദ്ര സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മാത്രമേ ഈ വിഷയത്തിൽ കൂടുതൽ ഇടപെടുകയുള്ളൂ എന്ന നിലപാടിലാണ്.

അതേസമയം, പ്രതിസന്ധികൾക്കിടയിലും നിമിഷയുടെ മോചനത്തിനായുള്ള നിയമപോരാട്ടങ്ങളും ശ്രമങ്ങളും അവസാനിപ്പിക്കില്ലെന്ന് 'സേവ് നിമിഷ പ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ' വ്യക്തമാക്കി.
കാന്തപുരത്തിൻ്റെ നിർണായക ഇടപെടലും ഇപ്പോഴത്തെ നിലപാടും
രാജ്യതാൽപര്യവും മാനവികതയും മുൻനിർത്തി മാത്രമാണ് താൻ ഈ വിഷയത്തിൽ ഇടപെട്ടതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കുറ്റവാളിക്ക് പോലും മാപ്പ് നൽകാൻ മതം നൽകുന്ന ശരീഅത്ത് നിയമപ്രകാരമുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്താൻ യമനിലെ പ്രശസ്‌ത സൂഫി പണ്ഡിതൻ ഹബീബ് ഉമർ വഴി അദ്ദേഹം നടത്തിയ ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നിമിഷയുടെ ജീവൻ കാത്തത്.

എന്നാൽ ഈ വലിയ മാനുഷിക ഇടപെടലിനെ അംഗീകരിക്കാൻ ചിലർ തയ്യാറായില്ലെന്ന് മാത്രമല്ല, കാന്തപുരത്തിനെതിരെ വലിയ തോതിലുള്ള സാമൂഹ്യമാധ്യമ പ്രചാരണങ്ങളും നടന്നു.
കൂടാതെ കേന്ദ്ര സർക്കാർ ഈയൊരു സ്വകാര്യ നയതന്ത്ര ഇടപെടലിനോട് വിയോജിപ്പ് പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഇനി സ്വന്തം നിലയിൽ ഈ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന നിലപാട് കാന്തപുരം സ്വീകരിച്ചത്. ജയിൽ മോചനം സാധ്യമാക്കാനും നിമിഷയെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും ഇനി കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക ഇടപെടൽ അനിവാര്യമാണെന്നും സർക്കാർ ആവശ്യപ്പെട്ടാൽ തങ്ങളുടെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും നൽകാൻ തയ്യാറാണെന്നും കാന്തപുരത്തിൻ്റെ സെക്രട്ടറി ബാദുഷ സഖാഫി വ്യക്തമാക്കി.

ദിയാധന ചർച്ചകളും പാളിയ നീക്കങ്ങളും
നിലവിൽ നിമിഷ പ്രിയയുടെ ജീവന് ഭീഷണയില്ല എന്നത് ആശ്വാസകരമാണെങ്കിലും, ജയിൽ മോചനം സാധ്യമാകണമെങ്കിൽ കൊല്ലപ്പെട്ട തലാൽ അബ്‌ദുൽ മഹ്ദിയുടെ കുടുംബത്തിന് 'ദിയാധനം' (രക്തപ്പണം) നൽകി ഒത്തുതീർപ്പിലെത്തേണ്ടതുണ്ട്.

കഴിഞ്ഞ വർഷം വധശിക്ഷ റദ്ദാക്കിയ ഉടനെ നടന്ന പ്രാഥമിക ചർച്ചകളിൽ കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ദിയാധനം സ്വീകരിക്കാൻ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ ചിലർ അനാവശ്യമായി വിഷയത്തിൽ ഇടപെടുകയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തതോടെയാണ് ആ നീക്കങ്ങൾ പാളിപ്പോയതെന്ന് ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രൻ ഇ ടിവി ഭാരതിനോട് പറഞ്ഞു.
അതിനിടെ കേന്ദ്ര സർക്കാരിൻ്റെ പേര് പറഞ്ഞ് നിമിഷ പ്രിയയ്ക്ക് വേണ്ടി വ്യാജ പണപ്പിരിവ് നടത്തിയ കെ.എ പോളിനെപ്പോലെയുള്ള വ്യക്തികളെ നിമിഷയുടെ കുടുംബം പിന്തുണയ്ക്കുന്ന സാഹചര്യം ഉണ്ടായതോടെ ആക്ഷൻ കൗൺസിലിൻ്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഭാരവാഹികൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ തെറ്റായ നിലപാട് സ്വീകരിച്ച കമ്മിറ്റി അംഗങ്ങളെ പുറത്താക്കി നിമിഷയുടെ മോചനത്തിനായി കൗൺസിൽ ശക്തമായി മുന്നോട്ട് പോകുകയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

അമ്മ പ്രേമകുമാരിയുടെ യമൻ യാത്രയും മടങ്ങിവരവും
മകളുടെ ജീവൻ രക്ഷിക്കാനും മോചനശ്രമങ്ങൾ നേരിട്ട് നടത്താനുമായി യമനിലേക്ക് പോവുകയും മാസങ്ങളോളം അവിടെ കഴിയുകയും ചെയ്‌ത നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നാട്ടിൽ തിരിച്ചെത്തി. യമൻ സന്ദർശിക്കാൻ അനുമതി നൽകണമെന്ന പ്രേമകുമാരിയുടെ ആവശ്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആദ്യം തള്ളിയിരുന്നു.

തുടർന്നാണ് അവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതും വിദേശകാര്യ മന്ത്രാലയത്തിൻ്റെ ശക്തമായ എതിർപ്പ് അവഗണിച്ച് കോടതി അവർക്ക് യമൻ യാത്രയ്ക്ക് അനുമതി നൽകിയതും. യമനിലെത്തി ജയിലിൽ കിടക്കുന്ന മകളെ കാണാൻ പ്രേമകുമാരിക്ക് സാധിച്ചെങ്കിലും യുദ്ധസമാനമായ സാഹചര്യങ്ങളും പ്രാദേശികമായ പ്രതിസന്ധികളും കാരണം കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തെ നേരിൽ കാണാനോ അവരോട് മാപ്പപേക്ഷിക്കാനോ അവർക്ക് കഴിഞ്ഞിരുന്നില്ല.
ക്രൂരമായ പീഡനങ്ങളും കൊലപാതക കേസും
വിവാഹ ശേഷം 2012-ലാണ് നിമിഷ പ്രിയ വീണ്ടും യമനിൽ നഴ്‌സായി ജോലിക്ക് പോകുന്നത്. പിന്നീട് ഭർത്താവ് ടോമിയും യമനിലെത്തി. തുടർന്ന് യമൻ പൗരനായ തലാൽ അബ്‌ദുൽ മഹ്ദിയുടെ പങ്കാളിത്തത്തോടെ സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചതാണ് നിമിഷയുടെ ജീവിതം തകിടം മറിച്ചത്. ക്ലിനിക്ക് തുടങ്ങിയതിന് ശേഷം ഭർത്താവും മകളും നാട്ടിലേക്ക് മടങ്ങിയെങ്കിലും യമനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ നിമിഷയ്ക്ക് നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. ഈ അവസരം മുതലെടുത്ത് തലാൽ നിമിഷയെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കിരയാക്കി.

നിമിഷ പ്രിയയുടെ പാസ്പോർട്ടും സമ്പാദ്യവും അയാൾ പിടിച്ചുവെച്ചു. തലാലിൻ്റെ ക്രൂരതകൾ സഹിക്കാന്‍ വയ്യാതെ അയാളെ മയക്കുമരുന്ന് കുത്തിവെച്ച് അബോധാവസ്ഥയിലാക്കി പാസ്പോർട്ടുമായി രക്ഷപ്പെടാനായിരുന്നു നിമിഷയും അവിടെയുണ്ടായിരുന്ന മറ്റൊരു യമൻ സ്വദേശിയായ യുവതിയും പദ്ധതിയിട്ടത്.
എന്നാൽ പിന്നീട് തലാലിൻ്റെ മൃതദേഹം ക്ലിനിക്കിലെ വാട്ടർ ടാങ്കിൽ വെട്ടിമുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ കൊലക്കുറ്റം ചുമത്തപ്പെട്ട നിമിഷ പ്രിയയ്ക്ക് യമൻ വിചാരണ കോടതി വധശിക്ഷയും യമനി യുവതിക്ക് ജീവപര്യന്തം തടവും വിധിച്ചു. ഇതിനെതിരെ നിമിഷ യമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളപ്പെടുകയായിരുന്നു.
കൊലക്കയറിൽ നിന്ന് ജീവിതത്തിലേക്ക് വഴിതുറന്ന 5 ദിവസങ്ങൾ
എല്ലാ നിയമപരമായ വഴികളും അടഞ്ഞ്, വധശിക്ഷ നടപ്പാക്കാൻ അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ജൂലൈ 11-ന് കേരളത്തിലെ പ്രമുഖ പണ്ഡിതനായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ വിഷയത്തിൽ ഇടപെടുന്നത്. അദ്ദേഹം യമനിലെ പ്രശസ്‌ത സൂഫി പണ്ഡിതനും തൻ്റെ ആത്മമിത്രവുമായ ഹബീബ് ഉമറിനെ ബന്ധപ്പെട്ട് ശരീഅത്ത് നിയമപ്രകാരമുള്ള ഇടപെടലിനായി അഭ്യർത്ഥിച്ചു.
ഹബീബ് ഉമറിൻ്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ട തലാലിൻ്റെ അടുത്ത ബന്ധുക്കൾ, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസ്, യമൻ ശൂറ കൗൺസിൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത അടിയന്തര ചർച്ചയിലാണ് വധശിക്ഷ ഒഴിവാക്കാൻ കുടുംബം സമ്മതിച്ചത്.
ഇതേത്തുടർന്ന് 2025 ജൂലൈ 16-ന് നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ ജൂലൈ 14-ന് മരവിപ്പിക്കുകയും തൊട്ടടുത്ത ദിവസം കോടതി ഉത്തരവിറക്കുകയും ചെയ്‌തു. കൊലക്കയറിൽ നിന്ന് നിമിഷ പ്രിയയുടെ ജീവൻ തിരിച്ചുപിടിക്കാൻ സാധിച്ചെങ്കിലും, അവരെ ജയിൽ മോചിതയാക്കി സ്വന്തം മണ്ണിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഭരണകൂടത്തിൻ്റെ ശക്തമായ ഇടപെടൽ ആവശ്യമാണ്.
Also read:സ്വത്ത് ഭാഗംവക്കാൻ ഒപ്പിട്ട് നൽകിയില്ല....' ബന്ധുവിൻ്റെ വീടിന് മുന്നിൽ തീകൊളുത്തി മരിച്ച് വയോധികൻ

