സംസ്ഥാനത്തിന് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ; ചുമതലയേറ്റെടുത്ത് എൻ ശേഷാദ്രിനാഥൻ
മാർച്ച് 30-ന് എ. ഷാജഹാൻ സ്ഥാനമൊഴിഞ്ഞതിനുശേഷം മൂന്നുമാസത്തോളമായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Published : July 7, 2026 at 1:30 PM IST
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി റിട്ട ജില്ലാ ജഡ്‌ജി എൻ ശേഷാദ്രിനാഥൻ ചുമതലയേറ്റെടുത്തു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ കവരത്തി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി, എറണാകുളം സി.ബി.ഐ കോടതി ജഡ്‌ജി, സഹകരണ ട്രൈബ്യൂണൽ ജഡ്‌ജി, വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ ജഡ്‌ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്‌ജി തുടങ്ങിയ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരളത്തിൻ്റെ എട്ടാമത്തെ തെരഞ്ഞെടുപ്പ് കമ്മിഷണറായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
മാർച്ച് 30-ന് എ. ഷാജഹാൻ സ്ഥാനമൊഴിഞ്ഞതിനുശേഷം മൂന്നുമാസത്തോളമായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ചവറ കുടുംബക്കോടതി ജഡ്‌ജിയായിരുന്ന കെ.ജി. സനൽകുമാറിനെ കമ്മിഷണറായി നിയമിക്കാൻ മുൻ എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചിരുന്നു.

എന്നാൽ, ജഡ്‌ജിയായിരിക്കേ നിയമനത്തിന് ഹൈക്കോടതിയുടെ അനുമതിതേടിയില്ലെന്ന വിമർശനമുയർത്തി ഗവർണർ നിയമനാനുമതി നിഷേധിച്ചിരുന്നു. പിന്നീടാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ശേഷാദ്രിനാഥനെ നിയമിക്കാൻ തീരുമാനിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശേഷാദ്രിനാഥനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസ് ഉയർത്തിയ ആരോപണം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പഠനകാലത്ത് എസ്എഫ്‌ഐ.യിൽ പ്രവർത്തിച്ച ശേഷാദ്രിനാഥൻ പിന്നീട് സംഘപരിവാർ സംഘടനകളോട് ആഭിമുഖ്യം പുലർത്തിയെന്നതടക്കമുള്ള വിമർശനമാണ് ഉന്നയിച്ചത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമന ശുപാര്‍ശ നല്‍കിയ എന്‍ ശേഷാദ്രിനാഥൻ്റെ സംഘപരിവാര്‍ ഇടപെടലുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നു. എന്‍ ശേഷാദ്രിനാഥൻ്റെ സമൂഹ മാധ്യമ ഇടപെടല്‍ ഉള്‍പ്പെടെ മുന്‍കാല സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ഗൗരവമുള്ള പദവിയിലെ നിയമനത്തില്‍ പുനപരിശോധനയുണ്ടാവണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഘപരിവാർ സംഘടനകളുമായി മാത്രമല്ല ജാതിമത സംഘടനകളുമായിട്ടൊന്നും തനിക്ക് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം ശേഷാദ്രിനാഥൻ അഭിപ്രായപ്പെട്ടിരുന്നു.
ലക്ഷദ്വീപ് ഭരണാധികാരിക്കൊപ്പം നിൽക്കുന്ന ചിത്രം സാമൂഹികമാധ്യമത്തിൽ നൽകിയെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകിയിരുന്നു. താൻ അങ്ങനെ ചെയ്‌തിട്ടില്ല. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററാണ് ചിത്രം പോസ്റ്റ് ചെയ്‌തത്. ലക്ഷദ്വീപിൽ ഒഴിവുവരുമ്പോൾ അഡ്‌മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി താത്പര്യമുള്ള ജില്ലാ ജഡ്‌ജിമാരുടെ പാനൽ തയ്യാറാക്കും. ഇത്തരത്തിൽ തയ്യാറാക്കിയ പാനലിൽ നിന്നാണ് തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവിടെ ചുമതലയേറ്റപ്പോൾ 'അധികാരമുള്ള ഉദ്യോഗസ്ഥൻ എന്നനിലയിൽ അഡ്മിനിസ്‌ട്രേറ്ററെ സന്ദർശിച്ചിരുന്നു.

രണ്ട് മിനിറ്റായിരുന്നു സന്ദർശനം. പിന്നെ അവിടെനിന്ന് തിരിച്ചുവരുന്ന ദിവസവും കണ്ടു. അപ്പോൾ എടുത്ത ഫോട്ടോയാണ് ഫെയ്‌സ്‌ബുക്കിൽ അദ്ദേഹം കൊടുത്തത്. എൻ്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടൊക്കെ നേരത്തേ നിർജീവമാക്കിയതാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു.

