വയനാട് ചുരത്തിലെ ഗതാഗത കുരുക്ക്; അടിയന്തര നടപടികളുമായി സര്‍ക്കാര്‍
ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പദ്ധതികളുമായി സര്‍ക്കാര്‍. സ്ഥിരം ക്രെയിൻ സർവീസ് അടക്കമുള്ള സൗകര്യം ഏര്‍പ്പെടുത്തും.

Published : July 7, 2026 at 4:24 PM IST
വയനാട്: താമരശേരി രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാര നടപടിക്ക് വിവിധ പദ്ധതികൾ. പൊലീസ് കൺട്രോൾ സെന്‍റർ, സ്ഥിരം ക്രെയിൻ സർവീസ്, റാപ്പിഡ് റെസ്പോൺസ് ടീം എന്നിവ ഉടൻ സജ്ജമാക്കും. ദീർഘകാല പരിഹാരത്തിനായി നാറ്റ്പാക് 40 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
ദേശീയപാത 766ലെ ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കോഴിക്കോട്, വയനാട് ജില്ലകളുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. മന്ത്രി ടി.സിദ്ദീഖിന്‍റെ ഇടപെടലിനെ തുടർന്നാണ് അടിയന്തര യോഗം ചേർന്നത്. ചുരത്തിലെ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാൻ പൊലീസിന്‍റെ പ്രത്യേക കൺട്രോൾ സെന്‍റർ സ്ഥാപിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാഹനങ്ങൾ തകരാറിലായി വഴിമുടക്കുന്നത് ഒഴിവാക്കാൻ സ്ഥിരം ക്രെയിൻ സർവീസും ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ റാപ്പിഡ് റെസ്പോൺസ് ടീമിനെയും വിന്യസിക്കും. ദീർഘകാല പരിഹാരത്തിന്‍റെ ഭാഗമായി ചുരത്തിലേക്ക് എത്തുന്ന വാഹനങ്ങളെ യാത്ര ആരംഭിക്കുന്ന സ്ഥലത്തുനിന്ന് തന്നെ നിരീക്ഷിക്കുന്ന ഡിജിറ്റൽ സംവിധാനം ഒരുക്കാനാണ് തീരുമാനം. ഇതിലൂടെ വാഹനങ്ങളുടെ വരവ് മുൻകൂട്ടി വിലയിരുത്തി ഒരേ സമയം ചുരത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനായി വിശദമായ പഠനം നടത്തി 40 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നാറ്റ്പാക്കിന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ചുരത്തിലെ 6,7,8 വളവുകളിൽ പുരോഗമിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേക അവലോകന യോഗം വിളിക്കാനും ജില്ലാ കലക്‌ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് നിയന്ത്രണ സംവിധാനവും സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ട്രാഫിക് മാനേജ്മെന്‍റും യാഥാർഥ്യമായാൽ യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

